'സുറുമിയുടെ കല്യാണ ദിവസം ഒരു സ്വർണ്ണ കോയിൻ വാങ്ങി സമ്മാനിച്ചപ്പോഴാണ് എനിക്ക് സമാധാനമായത്'; ശ്രീനിവാസൻ പറയുന്നു
നല്ല തിരക്കഥകളും സിനിമകളും ചർച്ചാ വിഷയമാകുന്ന വേളകളിലെല്ലാം മലയാളികൾ ഓർക്കാറുള്ള പേരാണ് ശ്രീനിവാസൻ എന്നത്. അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്നിട്ടുള്ളവയെല്ലാം ഇന്നും പ്രേക്ഷകർ റീവാച്ച് ചെയ്യുന്നവയാണ്. തളത്തിൽ ദിനേശനായും എംഎ ധവാനായും വിജയനായും അപ്പക്കാളയായും ക്യൂബ മുകുന്ദനായും കോട്ടപ്പള്ളി പ്രഭാകരനായും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള ശ്രീനിവാസൻ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയിൽ സജീവമല്ല.
ആരോഗ്യപ്രശ്നങ്ങൾ തന്നെയാണ് കാരണം. സിനിമയിൽ വീണ്ടും സജീവമായിരുന്നുവെങ്കിലെന്ന് മലയാളികൾ കുറച്ച് പേരുടെ കാര്യത്തിൽ മാത്രമെ ആഗ്രഹിക്കുന്നുള്ളു. അതിലൊരാളാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസൻ. വിശ്രമ ജീവിതം നയിക്കുകയാണെങ്കിലും ഇടയ്ക്കൊക്കെ കുടുംബസമേതവും അല്ലാതെയും അഭിമുഖങ്ങളിൽ ശ്രീനിവാസൻ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ വൺ ടു ടോൽക്ക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സിനിമയിൽ പച്ച പിടിക്കും മുമ്പ് ശ്രീനിവാസനെ സാമ്പത്തീകമായി ഏറ്റവും കൂടുതൽ സഹായിച്ചുള്ള താരമാണ് മമ്മൂട്ടി. വിവാഹത്തിന് താലിമാല വാങ്ങാൻ പണമില്ലാതെ വിഷമിച്ചപ്പോൾ മമ്മൂട്ടിയാണ് സഹായിച്ചതെന്ന് പല വേദികളിലും ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്.
വിവാഹത്തിന് മാത്രമല്ല അച്ഛൻ മരിച്ചപ്പോൾ നാട്ടിൽ പോകാൻ പണമില്ലാതെ വിഷമിച്ചപ്പോഴും ശ്രീനിവാസനെ സഹായിച്ചത് മമ്മൂട്ടിയാണ്. എന്നാൽ എപ്പോഴെങ്കിലും ഇവയെല്ലാം തിരിച്ച് കൊടുത്തിട്ടുണ്ടോ ഇല്ലയോയെന്ന് ശ്രീനിവാസൻ എവിടെയും പറഞ്ഞിട്ടില്ല. അതിനുള്ള മറുപടിയും പുതിയ അഭിമുഖത്തിൽ ശ്രീനിവാസൻ നൽകി. സുറുമിയുടെ കല്യാണത്തിനാണത്രെ മമ്മൂട്ടിയോടുള്ള കടം ശ്രീനിവാസൻ വീട്ടിയത്.
അച്ഛൻ മരിച്ചപ്പോൾ ചെന്നൈയിൽ നിന്നും നാട്ടിലേക്ക് വന്ന് കാണാൻ ചെലവിന് പണം തന്നത് മമ്മൂട്ടിയാണ്. അഞ്ഞൂറ് രൂപ തന്നു. ഞാനും മമ്മൂട്ടിയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകാറുണ്ടെങ്കിലും കൂട്ടാണ്. മമ്മൂട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ പൈസയ്ക്കെല്ലാം ഞാൻ കണക്ക് സൂക്ഷിച്ചിരുന്നു. ഞാൻ ചെന്നൈയിൽ താമസിക്കുമ്പോൾ പുള്ളിയും ചെന്നൈയിലായിരുന്നു താമസം.
ഒരിക്കൽ ചെന്നൈയിൽ മമ്മൂട്ടിയുടെ വീട്ടിൽ പോയപ്പോൾ വാങ്ങിയ പൈസയെല്ലാം തിരികെ തരട്ടേ... ഇപ്പോൾ എന്റെ അടുത്ത് അത് തിരികെ തരാനുള്ള വകുപ്പുണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ വേണ്ട... അവിടിരിക്കട്ടെ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഒന്ന്, രണ്ട് പ്രാവശ്യം ഞാൻ ചോദിച്ചിരുന്നു... പണം വാങ്ങിയത് തിരികെ തരട്ടേയെന്ന്. പക്ഷെ പുള്ളി വാങ്ങാൻ കൂട്ടാക്കിയില്ല. അങ്ങനെ പുള്ളിയുടെ മൂത്ത മോളുടെ കല്യാണം വന്നു.

സുറുമിയുടെ കല്യാണത്തിന്റെ തലേദിവസം ഞാൻ ഒരു സ്വർണ്ണ കോയിൻ വാങ്ങിച്ചു. ശേഷം പുള്ളിയേയും മോളെയും വിളിച്ച് നിർത്തി സമ്മാനമായി അത് കയ്യിൽ കൊടുത്തു. എന്റെ സമാധാനത്തിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. കൊടുത്തപ്പോൾ എനിക്ക് സമാധാനമായി എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. മഴയത്തും മുമ്പേ അടക്കം ശ്രീനിവാസൻ എഴുതിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ മമ്മൂട്ടി നായകവേഷം ചെയ്തിട്ടുണ്ട്.
മഴയെത്തും മുമ്പേയുടെ കഥ പറഞ്ഞപ്പോൾ മമ്മൂട്ടി തന്നെ തെറിവിളിച്ച കഥയും ഇതേ അഭിമുഖത്തിൽ ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. സുകൃതം എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് മമ്മൂട്ടിയോട് മഴയത്തും മുമ്പേയുടെ കഥ പറഞ്ഞത്.
കഥ കേട്ട് കഴിഞ്ഞതും മമ്മൂട്ടി എന്നെ കുറേ തെറി പറഞ്ഞു. അത് പറയാന്‍ ഒരു കാരണമുണ്ടായിരുന്നു. നേരത്തെ ഒരു കഥയുണ്ടാക്കിയിട്ട് നമ്മളായിട്ട് അത് വേണ്ടെന്ന് വെച്ചിരുന്നു. അതിനായി അദ്ദേഹത്തില്‍ നിന്നും ഡേറ്റും വാങ്ങിയിരുന്നു.
അത് നടക്കാത്തതിന്റെ ദേഷ്യമായിരുന്നു മമ്മൂട്ടിക്ക്. ഇത്രയും നല്ലൊരു കഥ വേണ്ടെന്ന് വെച്ചിട്ട് ഇപ്പോള്‍ കൊണ്ടുവന്ന കഥയാണോ ഇതെന്നായിരുന്നു ചോദിച്ചത്. അന്ന് ആ പറഞ്ഞത് സ്‌നേഹ കൂടുതല്‍ കൊണ്ടാണോ അതോ ദേഷ്യ കൂടുതൽ കൊണ്ടാണോയെന്ന് അറിയില്ലെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.


Click it and Unblock the Notifications