'ചത്തിട്ടുപോരെ അനുശോചനമെന്നാണ് ചോദിച്ചത്, അച്ഛന് ഇപ്പോഴും സംസാരിക്കാൻ കഴിയില്ല'; ശ്രീനിവാസനെ കുറിച്ച് ധ്യാൻ
സിനിമാ പ്രേമികൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട കുടുംബമാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമെല്ലാമായ ശ്രീനിവാസന്റേത്. സിനിമാ കുടുംബമെന്നുതന്നെ ശ്രീനിവാസന്റെ കുടുംബത്തെ വിശേഷിപ്പിക്കാം.
അച്ഛനും മക്കളുമെല്ലാം ഒരുപോലെ സിനിമയിൽ ശോഭിച്ച് നിൽക്കുന്നവരാണ്. സെലിബ്രിറ്റികളെ കുറിച്ച് വ്യാജ വാർത്തകൾ വരുന്നത് പുതിയ സംഭവമല്ല.
അത്തരത്തിൽ അടിച്ചിറക്കുന്ന വാർത്തകളിൽ ഏറെയും ജീവിച്ചിരിക്കുന്നവർ മരിച്ചുവെന്നുള്ള തരത്തിലായിരിക്കും. അത്തരത്തിൽ ജീവിച്ചിരിക്കെ താൻ മരിച്ചുവെന്ന വാർത്ത കേൾക്കേണ്ട അവസ്ഥ ശ്രീനിവാസനുമുണ്ടായി.
ചികിത്സക്കായി ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് മരിച്ചുവെന്ന് ചില ഓൺലൈനുകളിലും സോഷ്യൽമീഡിയ പേജുകളിലും വാർത്തകൾ വന്നത്. രണ്ടാഴ്ച മുമ്പാണ് ആരോഗ്യപ്രശ്നങ്ങളാൽ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സകൾക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.
ശ്രീനിവാസനെ കുറിച്ച് വന്ന വ്യാജ വാർത്തകളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സിനിമാ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അന്നൊന്നും മക്കളായ വിനീതോ ധ്യാനോ പ്രതികരിച്ചിരുന്നില്ല. അന്ന് വന്ന വ്യാജ വാർത്തകൾ കേട്ടപ്പോഴുണ്ടായ തോന്നലുകളെ കുറിച്ചും അവയോട് എങ്ങനെയാണ് പ്രതികരിച്ചതെന്നും മലയാളം ഫിലിമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ ഇളയ മകനും നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ.

മരണ വാർത്ത വായിച്ച് ആദരാഞ്ജലികൾ അയച്ചവരോടെല്ലാം അച്ഛൻ ചത്തിട്ടില്ല... ചത്തിട്ട് അയച്ചാൽ പോരെയന്നാണ് താൻ ചോദിച്ചതെന്നും ധ്യാൻ വെളിപ്പെടുത്തി. ഹൃദയ സംബന്ധമായ അസുഖത്ത തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
മാർച്ച് അവസാനം നെഞ്ചുവേദന ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആൻജിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ശ്രീനിവാസന് ബൈപാസ് സർജറി ചെയ്തത്.
'അച്ഛൻ ആശുപത്രിയിൽ ആയിരുന്നപ്പോഴും ഇത്തരം വാർത്തകൾ കേട്ട് ദുഃഖം രേഖപ്പെടുത്താൻ വിളിച്ച സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ആദരാഞ്ജലികൾ പറയാൻ വിളിച്ച അടുത്ത സുഹൃത്തുക്കളോട് അച്ഛൻ ചത്തിട്ടില്ല, ചത്തിട്ട് പോരേ ഇതെല്ലാം എന്ന് ചോദിച്ചിരുന്നു.'

'അച്ഛനോടൊപ്പം നിൽക്കുമ്പോഴാണ് ഇത്തരം കോളുകളും മെസേജുകളും വരുന്നത്. അതുകൊണ്ട് തന്നെ ഞാൻ ഇതൊന്നും കാര്യമാക്കിയില്ല. വാർത്ത തെറ്റാണെന്ന് എനിക്കറിയാമല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത്.'
'അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. അച്ഛന്റെ പേരിൽ മാത്രമല്ല മുമ്പും ഒരുപാട് താരങ്ങളുടെ പേരിൽ ഇത്തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. സലിംകുമാർ മരിച്ചെന്ന് എത്രയോ തവണ വാർത്തകൾ പ്രചരിച്ചു. പക്ഷേ അദ്ദേഹം അതിനോടൊന്നും പ്രതികരിക്കാനോ കേസ് കൊടുക്കാനോ പോയില്ല.'
'അതിന്റെയൊന്നും ആവശ്യമില്ല. ഇതിൽ പ്രത്യേകിച്ച് പുതുമയൊന്നും എനിക്ക് തോന്നിയിട്ടില്ല. പ്രതികരിക്കേണ്ട കാര്യമൊന്നുമില്ല. വീട്ടിൽ ആരും ഇതേക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടുമില്ല. മരണ വാർത്ത പ്രചരിക്കുന്ന സമയത്തൊക്കെ അച്ഛൻ ഭേദമായി വരികയായിരുന്നു.'

'വീട്ടിലെല്ലാവരും അതൊക്കെയല്ലേ ശ്രദ്ധിക്കുക. നമുക്ക് അതാണ് വലിയ കാര്യം. അച്ഛൻ എത്രയും പെട്ടെന്ന് സുഖപ്പെടുക. ആരോഗ്യനില മെച്ചപ്പെടുക എന്നതാണല്ലോ പ്രധാനം. അതിൽ മാത്രമേ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളൂ.'
'അതുകൊണ്ട് തന്നെ വാർത്തകളോട് പ്രതികരിക്കാൻ പോയില്ല. അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. പഴയ സ്ഥിതിയിലെത്താൻ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂർണമായും ഭേദപ്പെടാൻ കാലതാമസം എടുത്തേക്കും.'

'കുറച്ച് മാസങ്ങൾ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോൾ കുറവുണ്ട്. സ്‌ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരണം' ധ്യാൻ പറയുന്നു. അതേസമയം ശ്രീനിവാസൻ പതിവുപോലെ നർമ്മം കലർത്തിയാണ് തന്റെ മരണ വാർത്ത വായിച്ചപ്പോൾ പ്രതികരിച്ചതെന്ന് നേരത്തെ സുഹൃത്ത് സോഷ്യൽമീഡിയയിൽ കുറിച്ചിരുന്നു.
ആളുകൾ സ്നേഹത്തോടെ തരുന്ന ഒന്നും പാഴാക്കേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് എന്നാണ് സുഹൃത്ത് കുറിച്ചത്.


Click it and Unblock the Notifications