'മാഗസീന്റെ കവറിൽ മാസായി സിഐഡി വിജയൻ', മുപ്പത് വർഷം പഴക്കമുള്ള ഓർമ, ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസൻ!
'വി ആർ സിഐഡീസ് ഫ്രം ഇന്ത്യ....സിഐഡി രാംദാസ്.... ആന്റ് സിഐഡി വിജയൻ...' മലയാളികൾ ഒരു കാലത്തും മറക്കാത്ത കോമ്പോയാണ് ദാസൻ-വിജയൻ കോമ്പോ. മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച സിനിമകൾ അക്കാലത്തെ തലമുറയെ മാത്രമല്ല ഇന്നത്തെ തലമുറയേയും മതിമറന്ന് ചിരിപ്പിക്കുന്നവയാണ്.
അതാണ് അവയുടെ സവിശേഷതയും. നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാൾ കഥയെഴുതുകയാണ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റും, മിഥുനവുമടക്കം നിരവധി ചിത്രങ്ങൾ അതിന് ഉദാഹരണം.
അക്കൂട്ടത്തിൽ ഏറ്റവും ജനപ്രീതി നേടിയ സിനിമയാണ് അക്കരെ അക്കരെ അക്കരെ. പട്ടണപ്രവേശം എന്ന സിനിമയ്ക്ക് ശേഷമാണ് അക്കരെ അക്കരെ അക്കരെ തിയേറ്ററുകളിലെത്തിയത്. ഇന്ത്യയിൽ നിന്നും വിദേശികൾ മോഷ്ടിച്ചുകൊണ്ടുപോയ സ്വർണ്ണവും വിലപിടിപ്പുള്ള രത്നങ്ങളും പതിപ്പിച്ച കിരീടം വീണ്ടെടുക്കാൻ അമേരിക്കയിലേക്ക് പോകുന്ന രണ്ട് സിഐഡികളെ കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നത്.
കോമഡിക്ക് കോമഡി, അടിക്ക് അടി, പ്രണയം തുടങ്ങി എല്ലാ ഘടകങ്ങളും ചേർത്ത് നിർമിച്ച ഫുൾ പാക്കേജ് എന്റർടെയ്നറായിരുന്നു സിനിമ.

ഇപ്പോഴും സിനിമാ പ്രേമികൾക്കിടയിൽ റിപ്പീറ്റ് വാല്യുവുള്ള സിനിമ. ഇനി ഇത്തരത്തിൽ റിപ്പീറ്റ് വാല്യുവുള്ള സിനിമകൾ പിറവികൊള്ളുമോയെന്ന് പോലും സംശയമാണ്. മോഹൻലാലിന്റേയും ശ്രീനിവാസന്റേയും മാസ്മരിക പ്രകടനവും അക്കരെ അക്കരെയിൽ കാണാമായിരുന്നു.
1990 റിലീസ് ചെയ്ത സിനിമ പ്രിയദർശനായിരുന്നു സംവിധാനം ചെയ്തത്. സിനിമയുടെ ഭൂരിഭാഗവും വിദേശത്താണ് ചിത്രീകരിച്ചത്. ശ്രീനിവാസന്റേതായിരുന്നു മിനുറ്റിന് മിനുറ്റിന് കൗണ്ടറുകൾ നിറഞ്ഞ സിനിമയുടെ കഥയും തിരക്കഥയും.

പാർവതി, നെടുമുടി വേണു, മുകേഷ്, സോമൻ, കെപിഎസി ലളിത, മണിയൻ പിള്ള രാജുവെന്ന് തുടങ്ങി അക്കാലത്തെ മലയാള സിനിമയിലെ മുൻനിര താരങ്ങളെല്ലാം അക്കരെ അക്കരെ അക്കരെയിൽ അഭിനയിച്ചിരുന്നു.
ഇപ്പോഴിത സിനിമയുമായി ബന്ധപ്പെട്ട മുപ്പത് വർഷം പഴക്കമുള്ള ഓർമ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ മകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ.
'ഇത് 30 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ളതായിരിക്കണം. അക്കരെ അക്കരെ അക്കരെ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വന്ന അച്ഛന്റെ സ്യൂട്ട് കേസിൽ ഈ മാഗസിൻ കവർ മാതൃക ഞാൻ കണ്ടിരുന്നു. ഏറെക്കാലം ഇത് അദ്ദേഹത്തിന്റെ ലൈബ്രറിയിൽ സൂക്ഷിച്ചിരുന്നു.'

'ഇന്ന് അദ്ദേഹത്തിന്റെ പഴയ പുസ്തകങ്ങൾ പരിശോധിക്കുമ്പോൾ വീണ്ടും ഞാൻ ഇത് കണ്ടെത്തി....' എന്നാണ് സിഐഡി വിജയൻ മോഡലായ മാഗസീനിന്റെ കവർ പേജ് പങ്കുവെച്ച് വിനീത് ശ്രീനിവാസൻ കുറിച്ചത്. ഫോട്ടോ വൈറലായതോടെ സെലിബ്രിറ്റികളടക്കം നിരവധി പേർ കമന്റുമായി എത്തി.
'ഓൾഡ് ഈസ് ഗോൾഡ്, ശ്രീനിചേട്ടൻ ഒത്തിരി ഇഷ്ടം, ദി റിയൽ വിന്റേജ്, സിഐഡി വിജയൻ തീ' തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശ്രീനിവാസൻ ഇപ്പോൾ വിശ്രമത്തിലാണ്. കീടമാണ് അവസാനം ശ്രീനിവാസൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ.

അടുത്തിടെ മഴവില്‍ മനോരമ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡിൽ പങ്കെടുക്കാനെത്തിയ ശ്രീനിവാസന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ഭാര്യ വിമലയ്ക്കും മകന്‍ വിനീതിനുമൊപ്പമായാണ് അദ്ദേഹം ഷോയിലേക്കെത്തിയത്.
അനാരോഗ്യം മറന്ന് ചടങ്ങിലേക്ക് എത്തിയതിന് നന്ദിയെന്നായിരുന്നു മോഹന്‍ലാല്‍ ശ്രീനിവാസനോട് പറഞ്ഞത്. പതിവ് പോലെ തന്നെ നര്‍മ്മം കലര്‍ന്ന മറുപടിയായിരുന്നു ശ്രീനിവാസന്റേത്. രോഗശയ്യയിലായിരുന്നു എന്നല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
നാളുകള്‍ക്ക് ശേഷം ദാസനേയും വിജയനേയും ഒന്നിച്ച് കണ്ടപ്പോള്‍ സിനിമാലോകം ഒന്നടങ്കം സന്തോഷം അറിയിച്ചിരുന്നു.


Click it and Unblock the Notifications