ശ്രീനിവാസന് വിട പറയാൻ മലയാളി നന്നേ വിഷമിക്കും, ചിന്തിക്കാനിടതരാതെ ചിരിപ്പിച്ചു: എസ് ശാരദക്കുട്ടി
നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കലാസാംസ്കാരിക ലോകം. സിനിമാ ലോകത്തിന് വലിയ നഷ്ടമാണ് ശ്രീനിവാസന്റെ വിട വാങ്ങൽ. വർഷങ്ങൾ പഴക്കമുള്ള ശ്രീനിവാസൻ സിനിമകൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അതേസമയം ചില കാര്യങ്ങളിൽ ശ്രീനിവാസനുമായും ശ്രീനിവാസന്റെ സിനിമകളുമായും പൊതുസമൂഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. എസ് ശാരദക്കുട്ടി ശ്രീനിവാസനെക്കുറിച്ച് എഴുതിയ കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.
'ചിന്തിക്കാനിടതരാതെ ചിരിപ്പിച്ചു കൊണ്ടേയിരുന്ന ശ്രീനിവാസൻ. വർഷങ്ങൾക്കു ശേഷം മാത്രം ചിന്തിച്ചു ചിന്തിച്ച് നമ്മൾ അതിലെ അരാഷ്ട്രീയതകൾ കണ്ടെത്തി. അപ്പോഴും ചില സത്യങ്ങളിൽ തൊട്ട് നമ്മൾ ഞെട്ടി. ശ്രീനിവാസൻ പറഞ്ഞ ചിലതൊക്കെ സത്യമല്ല എന്ന് സമ്മതിക്കണമെങ്കിൽ നമ്മൾ അത്ര മാത്രം വ്യാജരും അന്ധരുമായിരിക്കണം."ഒരുത്തന്നും ഹിതമായി പറവാനും ഭാവമില്ല, ഒരുത്തർക്കും ലഘുത്വത്തെ വരുത്താനും മോഹമില്ല."ശ്രീനിവാസന് വിട പറയാൻ മലയാളി നന്നേ വിഷമിക്കും. കാരണം അത് ചിലപ്പോൾ ചിരിപ്പിച്ചും ചിലപ്പോൾ വെറുപ്പിച്ചും നമുക്കൊപ്പം തന്നെ ഉണ്ടായിരുന്ന നമ്മുടെ ഒരു മുഖക്കണ്ണാടി തന്നെയായിരുന്നു. അതുടഞ്ഞു പോയാൽ നമ്മൾ ക്ഷണനേരത്തേക്കെങ്കിലും തകർന്നു നിൽക്കും,' എസ് ശാരദക്കുട്ടിയുടെ പോസ്റ്റിങ്ങനെ.

'മലയാള സിനിമയിലെ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയും പ്രിയ സുഹൃത്തുമായ ശ്രീനിവാസൻ വിട പറഞ്ഞു. ആദരാഞ്ജലികൾ. 1995 ൽ ഞാൻ ചെയ്ത ശിപായി ലഹള എന്ന സിനിമയുടെ തിരക്കഥാ രചനയുടെ സമയം മുതലായിരുന്നു ശ്രീനിവാസനുമായുള്ള അടുപ്പം ആരംഭിച്ചത്. അതിനു ശേഷം പല സിനിമകളിലും അദ്ദേഹവുമായി ഒരുമിച്ചു. ആക്ഷേപ ഹാസ്യത്തിലൂടെ ശ്രീനിവാസൻ മുന്നോട്ടു വച്ച സാമൂഹ്യ വിമർശനം മലയാള സിനിമ ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടും. തനിക്കു പറയാനുള്ള കാര്യം ആരുടെയും മുഖത്തു നോക്കി പറയാനുള്ള തന്റേടം ശ്രീനിവാസന്റെ വ്യത്യസ്ഥതയായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് മലയാളസിനിമയ്ക് തീരാ നഷ്ടം ആണ്. പ്രണാമം' എന്നാണ് സംവിധായകൻ വിനയൻ കുറിച്ചത്.
'യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും'
'ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു' എന്നാണ് മോഹൻലാൽ കുറിച്ചത്.


Click it and Unblock the Notifications