ജിമിക്കി കമ്മലിനേക്കാൾ സാമൂഹിക പ്രതിബദ്ധതയുള്ളത് ആ വരികൾക്ക്, വിവസ്ത്രനായപ്പോൾ ചിന്തിച്ചത്; ശ്രീകാന്ത്
മലയാളികള്‍ക്ക് ഏറെ പരിചിതനാണ് ശ്രീകാന്ത് മുരളി. കെ.ജി ജോര്‍ജിന്റെ ഒരു യാത്രയുടെ അന്ത്യം എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാ ജീവിതം ആരംഭിച്ച നടന്റെ ഏറ്റവും പുതിയ റിലീസ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പായാണ്. സിനിമയിൽ ഒരു സീനിൽ വിവസ്ത്രനായി ശ്രീകാന്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ സ്പായിൽ ഭാഗമായപ്പോഴുള്ള അനുഭവങ്ങൾ മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ പങ്കുവെച്ചു.
മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് നടൻ പറയുന്നു. സിനിമയിൽ ഒരിടത്ത് തന്നെ നിൽക്കാതെ പലതും ട്രൈ ചെയ്യുക എന്നതുണ്ടല്ലോ. അങ്ങനെയാണല്ലോ എല്ലാവരും ചെയ്യേണ്ടത്. വളരെ പ്രഗത്ഭരായവർക്ക് പോലും അവസരം കുറയുന്നതിന്റെ കാരണം അന്വേഷിച്ചാൽ മാറ്റങ്ങൾക്കൊപ്പം അവർക്ക് സഞ്ചരിക്കാൻ പറ്റാത്തതുകൊണ്ടാണെന്ന് മനസിലാകും.

സ്പായിലെ ക്യാരക്ടർ ഒരു ക്രിയേറ്റീവ് കോളിന്റെ ഭാഗമായി ചെയ്തതാണ്. തൊണ്ണൂറ് ശതമാനം വിവസ്ത്രനായി ഞാൻ ഇന്നേവരെ ക്യാമറയ്ക്ക് മുന്നിൽ നിന്നിട്ടില്ല. നമ്മളെ ചലഞ്ച് ചെയ്യുന്നതും അയ്യോ ഇത് എന്നെ കൊണ്ട് പറ്റുമോയെന്ന് തോന്നിപ്പിക്കുന്നതുമായ കാര്യങ്ങൾ എപ്പോഴും നമ്മളെ മുന്നോട്ട് നയിക്കും. ഞാൻ പറയുന്നത് അങ്ങനെയുള്ള ചലഞ്ചുകൾ ഏറ്റെടുത്തിട്ടുള്ളവർക്ക് കണക്ടാകും. സ്പായിലെ കഥാപാത്രം എനിക്ക് ചലഞ്ചിങ്ങായിരുന്നു.
വിവസ്ത്രനാവുക എന്നതൊക്കെ സിനിമയുടെ കഥയുടെ ഭാഗമല്ലേ. അല്ലാതെ അതിനെ മാറ്റി നിർത്തി ഞാൻ കാണുന്നില്ല. ഇൻസെക്യൂരിറ്റികൾ ഉണ്ടായതുമില്ല. എല്ലാം ചെയ്യുന്നത് ആ ക്യാരക്ടർ അല്ലേ. നമ്മൾ അല്ലല്ലോ. ആ സീൻ ചെയ്യുമ്പോൾ സംവിധായകൻ പറയുന്നതിന് അനുസരിച്ചുള്ള മീറ്ററിൽ ചെയ്ത് എത്തിക്കുക എന്നതായിരുന്നു എനിക്ക് പ്രധാനം.
അല്ലാതെ എന്റെ ശരീരം എല്ലാവരും കാണുമല്ലോയെന്നുള്ള വെപ്രാളമൊന്നും ഉണ്ടായിരുന്നില്ല. എനിക്കുണ്ടായിരുന്ന കൺസേൺ കുടുംബം ആ സീൻ എങ്ങനെ എടുക്കും, വീട്ടിലേക്ക് തിരിച്ച് പോകുമ്പോൾ എന്താകും എന്നതായിരുന്നു. അവർക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. സ്പായെന്ന സമ്പ്രദായത്തെ പറ്റിപോലും നമുക്ക് അറിയില്ല. സ്പായെന്ന് കേൾക്കുമ്പോഴെ നമ്മൾ അതിനെ മറ്റൊരു രീതിയിലാണ് കാണുക.
കാരണം ഫുക്കറ്റിനെ കുറിച്ചും തായ്ലന്റിനെ കുറിച്ചും മാത്രമെ നമുക്ക് അറിയൂ. സ്പായെന്നതിനെ വളരെ ആക്ഷേപത്തോടെയാണ് നമ്മൾ കാണുന്നത്. പക്ഷെ ഉഴിച്ചിലിനെ കുറിച്ചും തിരുമ്മലിനെ കുറിച്ചും നമുക്ക് കൺഫ്യൂഷൻസും ഇല്ല. ഉഴിച്ചിലിന് പോകുമ്പോൾ തുണിയില്ലാതെ ഒരു ലംഗോട്ടി മാത്രം ഉടുത്താണ് നമ്മൾ പോയി കിടക്കുക. രാത്രി പതിനൊന്നര കഴിയുമ്പോൾ യുട്യൂബിൽ പലരും എന്തൊക്കെ കാണുന്നു.
അറിയാൻ ശ്രമിക്കുന്നു. അതെ കുറിച്ചെല്ലാം നമ്മൾ ആത്മപരിശോധന ചെയ്യേണ്ടതാണ്. സിനിമയെ വിമർശിക്കുമ്പോൾ അങ്ങനെ കൂടി ചിന്തിക്കുന്നത് നന്നാവും. സ്പായെന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം ഒരു തുറന്ന് കാട്ടലാണ്. എന്റെ സ്പായാണ് ഇതെന്നും നിങ്ങളുടെ വീടിന് അടുത്തുള്ള സ്പായുമായി ഇതിനെ താരതമ്യപ്പെടുത്തേണ്ടതില്ലെന്നും എബ്രിഡ് ഷൈൻ പറയുന്നുണ്ട്.
എന്റെ അമ്മേടെ ജിമിക്കി കമ്മൽ എന്ന പാട്ട് ആഘോഷിച്ചവരാണ് നമ്മൾ മലയാളികൾ. അതുപോലെ വിയർപ്പ് തുന്നിയിട്ട കുപ്പായമെന്നൊക്കെ പാട്ടിന്റെ വരികളായി എഴുതണമെങ്കിൽ വിയർപ്പ് എന്താണെന്ന് അറിയണം. അതുകൊണ്ട് തന്നെ ഇത്തരം സൃഷ്ടിതകളോട് ശത്രുത മനോഭാവത്തോടെ അല്ലാതെ നമ്മളൊക്കെ മനുഷ്യരാണ് എന്ന വളരെ സാധുവായ സത്യം മനസിൽ വെച്ച് സമീപിച്ചാൽ എല്ലാം ഭയങ്കര രസമാണ്.
ജിമിക്കി കമ്മലിനേക്കാൾ കുറച്ചെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള വരികളാണ് കുതന്ത്രം പാട്ടിലെ വേടന്റെ വരികൾ. രണ്ടും സിനിമാ പാട്ടുകളാണ്. രണ്ടും പോപ്പുലറുമാണ്. രണ്ടിനും ഞാൻ കയ്യടിക്കുകയും ചെയ്തിരുന്നു എന്നും ശ്രീകാന്ത് മുരളി പറയുന്നു.


Click it and Unblock the Notifications

















