'ഐറ്റം സോങ്ങ് കളിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു, ചാക്കോച്ചനൊപ്പമുള്ള ആക്ഷൻ സീനിൽ ഡ്യൂപ്പുണ്ടായിരുന്നില്ല'
സിനിമാ പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്നാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയുമെല്ലാമായ ശ്രിന്ദയുടെ അഭിനയത്തിലേക്കുള്ള കടന്നുവരവ്. കൊച്ചിയിൽ ജനിച്ച് വളർന്ന മുപ്പത്തൊമ്പതുകാരിയുടെ സിനിമാ ജീവിതം ആരംഭിച്ചത് ഫോർ ഫ്രണ്ട്സ് എന്ന ചിത്രം മുതലാണ്. സഹസംവിധായികയായും പ്രവർത്തിച്ചിട്ടുള്ള ശ്രിന്ദ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇടിച്ച് കയറിയത് പ്രേക്ഷകരുടെ മനസിലേക്കാണ്. വേഷം എത്ര ചെറുതാണെങ്കിലും ശ്രിന്ദ ചെയ്താൽ അത് പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കും. ചെറുതാണെന്നതിന്റെ പേരിൽ ഒരു കഥാപാത്രവും വേണ്ടെന്ന് വെച്ചിട്ടുമില്ല നടി.
അമൽ നീരദിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത ബോഗെയ്ൻവില്ലയാണ് ശ്രിന്ദയുടെ ഏറ്റവും പുതിയ റിലീസ്. രമയായുള്ള ശ്രിന്ദയുടെ പ്രകടനവും ആക്ഷൻ സീനുകളുമെല്ലാം തിയേറ്ററിൽ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം വിജയകാരമായ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ അനുഭവങ്ങളും പുത്തൻ വിശേഷങ്ങളും നടി റേഡിയോ മാംഗോയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിൽ പങ്കുവെച്ചു.

അമൽ നീരദ് സിനിമകളിൽ എപ്പോഴും ഒരു കഥാപാത്രം ശ്രിന്ദയ്ക്ക് ലഭിക്കാറുണ്ട്. കിട്ടിയതെല്ലാം നടി മനോഹരമാക്കിയിട്ടേയുള്ളു. ജ്യോതിർമയി തനിക്ക് ശരിക്കും ചേച്ചി തന്നെയാണെന്നും ആ റാപ്പോ ബോഗെയ്ൻവില്ലയിൽ അഭിനയിച്ചപ്പോഴും വർക്കായതായി തോന്നിയെന്നും പറഞ്ഞുകൊണ്ടാണ് ശ്രിന്ദ സംസാരിച്ച് തുടങ്ങിയത്.
സ്കൂളിലും കോളജിലും പഠിച്ചപ്പോൾ ഞാൻ പലതവണ ഡാൻസ് കളിചിട്ടുണ്ട്. നേരത്തെ സിനിമയിൽ ഐറ്റം സോങ്ങ് കളിച്ചാൽ കൊള്ളമെന്നൊക്കെ എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ എന്തെങ്കിലും വരികയാണെങ്കിൽ ചെയ്യണം. ഡാൻസെന്ന് മാത്രമല്ല അത്തരത്തിൽ എക്സൈറ്റ് ചെയ്യിക്കുന്ന എന്തെങ്കിലും ഓപ്പർച്യൂനിറ്റി വരുമ്പോഴാണല്ലോ നമ്മുടെ ലിമിറ്റ് നമ്മൾ പുഷ് ചെയ്യുകയും ട്രൈ ചെയ്യുകയും ചെയ്യുക. അതുകൊണ്ട് തന്നെ അങ്ങനെ എന്തെങ്കിലും വന്നാൽ ട്രൈ ചെയ്യണമെന്നുണ്ട്.
ചിറകൊടിഞ്ഞ കിനാവുകൾ, 101 വെഡ്ഡിങ് തുടങ്ങിയ സിനിമകളിൽ ചാക്കോച്ചനൊപ്പം ഞാൻ ഇതിന് മുമ്പ് അഭിനയിച്ചിട്ടുണ്ട്. പക്ഷെ ബോഗെയ്ൻവില്ലയിലാണ് അദ്ദേഹത്തോടൊപ്പമുള്ള സീനുകൾ കൂടുതൽ. സിനിമയിലെ ആ ആക്ഷൻ സീനിൽ എനിക്കെന്ന് മാത്രമല്ല ആർക്കും തന്നെ ഡ്യൂപ്പുണ്ടായിരുന്നില്ല. ഞങ്ങൾ തന്നെയാണ് ചെയ്തത്. മീൻ വെട്ടൽ, ടു വീലർ ഡ്രൈവ് ചെയ്യാൻ എല്ലാം ഞാൻ പഠിച്ചത് സിനിമയിൽ വന്നശേഷമാണ്.
ബോഗെയ്ൻവില്ലയിലെ ഒരു സീനിന് വേണ്ടി നീന്തലും ഞാൻ പഠിച്ചിരുന്നു. നിവിൻ പോളിയുടെ പെങ്ങളായും ഞാൻ അഭിനയിച്ചിട്ടുണ്ട്. 1983 സിനിമയിൽ സുശീലയായി അഭിനയിക്കുമ്പോൾ അത്രത്തോളം മേക്കപ്പ് ഇടുമെന്ന ധാരണ എനിക്കും ഉണ്ടായിരുന്നില്ല. മോക്കപ്പ് കഴിഞ്ഞ് കണ്ടപ്പോൾ എനിക്കും രസകരമായി തോന്നി. നിവിൻ നല്ലൊരു കോസ്റ്റാറാണ്. ഒപ്പം വർക്ക് ചെയ്യാൻ ഭയങ്കര രസകമാണ്.

ഇടയ്ക്ക് വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന നല്ല സുഹൃത്താണ്. നല്ല ജോളിയാണ് നിവിൻ. സൗഹൃദങ്ങൾ ലൈവായി വെക്കുന്നയാളുമാണ് അദ്ദേഹം. അന്നയും റസൂലും സിനിമയിൽ എന്റെ മോൻ തന്നെയാണ് എന്റെ മകനായി അഭിനയിച്ചിരിക്കുന്നത്. രാജീവ് രവി ചേട്ടൻ പറഞ്ഞതുകൊണ്ട് മാത്രമാണ് മോനെ അഭിനയിപ്പിച്ചത്.
അദ്ദേഹം എനിക്ക് ചേട്ടനെ പോലെയാണെന്നും ശ്രിന്ദ പറയുന്നു. അവസരങ്ങൾ ചോദിക്കാറുണ്ടോയെന്ന ചോദ്യത്തോട് നടി പ്രതികരിച്ചത് ഇങ്ങനെ... സിനിമയിൽ ചാൻസ് ചോദിക്കുന്നത് നല്ല ക്വാളിറ്റിയാണ്. പക്ഷെ എനിക്ക് അത് കുറവാണ്.
എനിക്ക് ഇതുവരെ വന്നിട്ടുള്ളതെല്ലാം ഇങ്ങോട്ട് വന്നിട്ടുള്ള അവസരങ്ങളാണ്. ഓഡീഷന് ഞാൻ പങ്കെടുത്തിട്ട് പോലും വർക്കായിട്ടില്ലെന്നാണ് ശ്രിന്ദ പറഞ്ഞത്. ഫോട്ടോഗ്രഫിയോടുള്ള പ്രിയത്തെ കുറിച്ചും താരം മനസ് തുറന്നു. ക്യമറ എനിക്ക് ഇഷ്ടമാണ്.
കൂടുതലും വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോടാണ് താൽപര്യമെന്നാണ് ശ്രിന്ദ പറഞ്ഞ്. 2018ലാണ് യുവ സംവിധായകൻ സിജു എസ് ബാവയുമായി ശ്രിന്ദയുടെ വിവാഹം നടന്നത്. സംവിധായകൻ ആഷിഖ് അബുവിൻ്റെ അസോസിയേറ്റ് ആയിരുന്നു സിജു. ശ്രിന്ദയുടെ ആദ്യ വിവാഹം പത്തൊമ്പതാം വയസിലായിരുന്നു. പിന്നീട് വിവാഹ മോചനം നേടി. ആ ബന്ധത്തിൽ അർഹാൻ എന്നൊരു മകനും ശ്രിന്ദയ്ക്കുണ്ട്.


Click it and Unblock the Notifications











