'സത്യനും ഞാനും മാറിയിട്ടില്ല ലാലാണ് മറിയത്... അദ്ദേഹത്തിനാണ് കണക്ക് പിഴച്ചത്'; മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ!

മോഹൻലാൽ-ശ്രീനിവാസൻ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളിൽ ഇത്രയധികം സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാൻ സാധിക്കും. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളി മനസിൽ ഇരുപ്പ് ഉറപ്പിച്ചതാണ് ഈ കൂട്ടുകെട്ട്. വരവേൽപ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, മിഥുനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി എണ്ണമറ്റ സിനിമകളിൽ ഇരുവരും കട്ടക്ക് മത്സരിച്ച് അഭിനയിച്ചു. പലപ്പോഴും മോഹൻലാലിന് വേണ്ടി അതിമനോഹരമായ തിരക്കഥകൾ ശ്രീനിവാസൻറെ തൂലികതുമ്പിൽ ജനിച്ചു.

ക്ഷുഭിത യൗവ്വനത്തിൻറെ ഹിന്ദി സിനിമാ കാലഘട്ടത്തിൽ, നിസഹായനിർധന യൗവ്വനത്തിൻറെ പ്രതീക്ഷകളുടെ കഥ പറഞ്ഞ കൂട്ടുകെട്ടായിരുന്നു മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടെന്നാണ് സംവിധായകൻ ആലപ്പി അഷറഫ് ഒരിക്കൽ പറഞ്ഞത്. ഇപ്പോൾ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന കോമ്പോയും മോഹൻലാലും ശ്രീനിവാസനും തമ്മിലുള്ളതാണ്. മോഹൻലാൽ ശ്രീനിവാസൻ കോമ്പോ ഉണ്ടാക്കിയെടുത്തത് അല്ലെന്നും തനിയെ ഉണ്ടായതാണെന്നും സംവിധായകൻ സത്യൻ അന്തിക്കാട് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 'ആ ഒരു കോമ്പോ കണ്ടെത്തിയതല്ല.. സംഭവിച്ച് പോയതാണ്. ഗാന്ധിനഗർ സെക്ന്റ് സ്ട്രീറ്റ് എന്ന എന്റെ ചിത്രത്തിന് ശ്രീനിവാസനാണ് സ്‌ക്രിപ്റ്റ് എഴുതിയത്.'

ബോധപൂർവം ചേർത്തതല്ല

'വേറെ നടന് വേണ്ടിയായിരുന്നു ആ സിനിമയിൽ ശ്രീനിവാസൻ സ്‌ക്രിപ്റ്റ് എഴുതിയിരുന്നത്. എന്നാൽ ഞാനാണ് ശ്രീനിവാസനെ കൊണ്ട് ആ റോൾ ചെയ്യിപ്പിച്ചത്. മോഹൻലാൽ ശ്രീനിവാസൻ കോമ്പോയുടെ ഹ്യൂമറിലുള്ള ഒരു യോജിപ്പ് വളരെ മികച്ചതാണ്. അത് ഞാൻ വളരെ നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിച്ച ഒരു സിനിമയായിരുന്നു നാടോടിക്കാറ്റ്. അങ്ങനെ ആ ഒരു കോമ്പോ സിനിമയിൽ കയറി വന്നു. സന്മനസുള്ളവർക്ക് സമാധാനം, പട്ടണ പ്രവേശം എന്നീ സിനിമകളിലൂടെയെല്ലാം ആ കോമ്പോയുടെ പരസ്പര യോജിപ്പ് സിനിമകൾക്ക് ജീവൻ നൽകാറുണ്ട്. കാരണം സ്‌ക്രിപ്റ്റിലുള്ളതിനെക്കാൾ അത് മികച്ചതാക്കാൻ പറ്റും അവർ രണ്ടുപേരാകുമ്പോൾ. അങ്ങനെ ചേർന്നുപോയതാണ് ആ കോമ്പോ അല്ലാതെ ബോധപൂർവം ചേർത്തതല്ല' എന്നും സത്യൻ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു.

മോഹൻലാൽ ശ്രീനിവാസൻ

പഴയൊരു പരിപാടിയിൽ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. താനോ സത്യൻ അന്തിക്കാടോ മോഹൻലാലിനെ ഒഴിവാക്കിയിട്ടില്ലെന്നും മോഹൻലാലിനാണ് അത്തരം സിനിമകളോടുള്ള താൽപര്യം കുറഞ്ഞത് എന്നുമാണ് ശ്രീനിവാസൻ പറയുന്നത്. 'നിർദോഷമായ ഹ്യൂമറുകൊണ്ട് സമ്പന്നമായ സിനിമയായിരുന്നു നാടോടിക്കാറ്റ്. ആ സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ വന്നപ്പോഴാണ് അതിന്റെ രണ്ടാം ഭാ​ഗമായ പട്ടണപ്രവേശം ചെയ്തത്. ടി.പി ബാല​ഗോപാൻ എം.എ, ​ഗാന്ധിന​ഗർ സെക്കന്റ് സ്ട്രീറ്റ്, സന്മസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ് എന്നീ സിനിമകൾ വന്നശേഷമാണ് പട്ടണ പ്രവേശം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി മോഹൻലാൽ എറണാകുളത്ത് വന്നു.'

ഇതും കോമഡിയാണോ

'വന്ന ഉടൻ എന്നോട് ചോദിച്ചു ഇതും കോമഡിയാണോ... എന്ന്. കുറച്ച് ഹ്യൂമറും കാര്യങ്ങളുമുണ്ടെന്ന് ഞാനും പറഞ്ഞു. ഉടനെ മോഹൻലാൽ പറഞ്ഞു എന്താടോ ഇത്.... ടി.പി ബാല​ഗോപാൻ എം.എ ഞാനും താനും കൂടി കോമഡി. ​ഗാന്ധിന​ഗർ സെക്കന്റ് സ്ട്രീറ്റ് ഞാനും താനും കൂടി കോമഡി, സന്മസുള്ളവർക്ക് സമാധാനം ഞാനും താനും കൂടി കോമഡി, നാടോടിക്കാറ്റ് ഞാനും താനും കൂടി കോമഡി ആളുകൾക്ക് മടുത്തെടോ... ഇത് നിർത്തിക്കൂടെ എന്ന് ചോദിച്ചു. ഉടനെ ഞാൻ പറഞ്ഞു. ആളുകൾക്ക് മടുത്തുവെന്ന് തോന്നിയിട്ടില്ല... കാരണം ആളുകൾ ഇവയെല്ലാം ആസ്വദിച്ച സിനിമകൾ ആയിരുന്നു. അതുകൊണ്ട് മടുത്തിട്ടുണ്ടാകുമോ... ഉടനെ മോഹൻലാൽ പറഞ്ഞു അവർക്ക് അവർക്ക് മടുത്തുവെന്ന്. പിന്നെ എന്നോട് പറഞ്ഞു ഇമ്മാതിരി കോമ‍ഡിയല്ല വേണ്ടതെന്ന്. ആ സമയത്ത് പത്മരാജന്റെ തൂവാനതുമ്പികളിൽ ലാൽ അഭിനയിക്കുന്നുണ്ടായിരുന്നു.'

ലാലിന്റെ ഒരു പ്രത്യേക സ്വഭാവം

'ലാലിന്റെ ഒരു പ്രത്യേക സ്വഭാവം ഉണ്ട്. അദ്ദേഹത്തിന് ബഹുമാനമുള്ള പത്മരാജൻ പോലുള്ള സംവിധായകരുടെ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയാൽ പിന്നെ നമ്മളെ കാണുമ്പോഴും പപ്പേട്ടനൊക്കെ സംസാരിക്കുന്നപ്പോലെ സംസാരിക്കുകയും നടക്കുകയും ചെയ്യും. ചിലപ്പോൾ ഫാസിൽ സംസാരിക്കുന്നപ്പോലെ സംസാരിക്കും. അന്ന് എന്നോട് സംസാരിക്കുമ്പോൾ തൂവാനത്തുമ്പികളുടെ ഹാങ്ങ്‌ഓവറിൽ ആയിരുന്നു ലാൽ. അതുകൊണ്ട് ഈ കോമഡികൾ ഒന്നും ദഹിച്ചില്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അതിനുശേഷം സത്യൻ-ശ്രീനി-മോഹൻലാൽ കൂട്ടുകെട്ടിൽ സിനിമ വരാത്തത് എന്താണെന്ന് ആരോ ചോദിച്ചപ്പോൾ ലാൽ ഒരിക്കൽ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.... അവരെന്താണ് കഥയുണ്ടാക്കാത്തത്... അവർ കഥകളുണ്ടാക്കിയാൽ അല്ലേ... എനിക്ക് അഭിനയിക്കാൻ പറ്റൂ... ആ സിനിമകളൊക്കെ കൊള്ളാമായിരുന്നു. അവർ ഇനി അങ്ങനെയുള്ള കഥകൾ ഉണ്ടാക്കട്ടെയെന്ന്.'

മോഹൻലാൽ അത്തരം സിനിമകൾ ചെയ്യാൻ താൽപര്യം എടുക്കുന്നില്ല

'പക്ഷെ യഥാർഥത്തിൽ സംഭവിച്ചത് മോഹൻലാൽ അത്തരം സിനിമകൾ ചെയ്യാൻ താൽപര്യം എടുക്കുന്നില്ല എന്നതാണ്. ഞാനും സത്യനും അതിന് ശേഷവും അത്തരം സിനിമകൾ തന്നെയാണ് ചെയ്തത്. ഞങ്ങൾ നരസിംഹം എടുത്തിട്ടില്ല. മോഹൻലാലാണ് നരസിംഹമായിട്ട് മാറിയത്. മീശ പിരിക്കാൻ തുടങ്ങിയത്. മോഹൻലാൽ മോശം നടനാണെന്ന് ആരും പറയില്ല... ഞാനും പറയില്ല. ഞാനും അദ്ദേഹവും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതാണ്. ഹൃദ്യമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതാണ്. പക്ഷെ അന്നത്തെ മോഹൻലാലാണോ... ഇന്നത്തെ മോഹൻലാൽ എന്ന് നമ്മൾ സംശയിച്ച് പോകും. ആളുകൾക്ക് വിഷമമുണ്ട്. മോഹൻലാലിന്റെ കണക്ക് കൂട്ടലുകൾ തെറ്റിപോയോ എന്ന് എനിക്ക് സംശയമുണ്ട്. രജനികാന്തും പടയപ്പയും തമിഴ്നാട്ടിൽ ഓക്കെയാണ്.'

പടയപ്പയേയും രജനീകാന്തിനേയും അനുകരിക്കുന്നു

'തമിഴ് സിനിമ എന്ന രീതിയിൽ കാണുമ്പോൾ മലയാളത്തിലും അതിന് സ്വീകാര്യത കിട്ടാറുണ്ട്. പക്ഷെ മലയാളത്തിലെ നടീനടന്മാർ പടയപ്പയേയും രജനീകാന്തിനേയും അനുകരിക്കുന്നത് കേരളത്തിലെ ജനങ്ങൾ എത്രത്തോളം സ്വീകരിക്കും എന്നത് ചിന്തിക്കണം. ഇടയ്ക്കൊക്കെ ഇത്തരം വിഭാ​ഗത്തിൽപ്പെടുന്ന സിനിമകൾ ചെയ്യാം. പക്ഷെ നിരന്തരമായി അത് ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അതുകൊണ്ട് മോഹൻലാലിലെ പ്രതിഭയെ ഇഷ്ടപ്പെടുന്നവർ ഇത്തരം സിനിമകൾ കാണുമ്പോൾ സങ്കടം പറയുന്നതിൽ തെറ്റില്ല എന്നാണ് തോന്നിയിട്ടുള്ളത്' ശ്രീനിവാസൻ പറഞ്ഞു. മോഹൻലാലിന്റെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ആറാട്ടായിരുന്നു. മാസ് കോമഡി കാറ്റ​ഗറിയിൽപ്പെട്ട സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X