ശ്രീക്കുട്ടി വീട്ടിലെത്തിയോ?; ഉത്കണ്ഠയോടെ വിളിച്ച ശ്രീവിദ്യ; ഭരതന്റെ മക്കളുടെ കാര്യത്തിൽ നടി കാണിച്ച ശ്രദ്ധ
അന്തരിച്ച സംവിധായകൻ ഭരതന്റെ വ്യക്തി ജീവിതം സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായതാണ്. നാടകീയമായാണ് ഭരതന്റെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. നടി ശ്രീവിദ്യയുമായുള്ള പ്രണയം സിനിമാ ലോകത്ത് ഏവരും അറിഞ്ഞതാണ്. പ്രണയകാലത്ത് ശ്രീവിദ്യയെ സഹായിച്ചത് കൂട്ടുകാരി കെപിഎസി ലളിതയാണ്. പിന്നീട് ലളിതയെയാണ് ഭരതൻ വിവാഹം ചെയ്തത്. വിവാഹശേഷവും ശ്രീവിദ്യയുമായുള്ള ബന്ധം ഭരതൻ തുടർന്നു. കെപിഎസി ലളിത തന്നെ ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.
ഭരതന്റെ ജീവിതത്തിൽ ശ്രീവിദ്യക്കുണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ച് സുഹൃത്തായിരുന്ന തിരക്കഥാകൃത്ത് ജോൺ പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീവിദ്യയും കെപിഎസി ലളിതയും തമ്മിൽ ഒരു ഐക്യം നിലനിന്നിരുന്നെന്ന് ജോൺ പോൾ തുറന്ന് പറഞ്ഞു. മുമ്പൊരിക്കൽ സഫാരി ടിവിയിൽ സംസാരിക്കവെയാണ് ജോൺ പോൾ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

ഭരതൻ രോഗാതുരനായി ആസന്ന ഘട്ടത്തിൽ കിടക്കുമ്പോൾ നേരിട്ട് അവിടെ ചെല്ലുന്നത് മറ്റുള്ളവർക്ക് ഉണ്ടാക്കാവുന്ന അസ്വാസ്ഥ്യത്തെ ഭയന്ന് ദിവസത്തിൽ മൂന്ന് തവണയെങ്കിലും ഭരതനെക്കുറിച്ച് വിദ്യ എന്നെ വിളിച്ച് അന്വേഷിക്കുമായിരുന്നു. ഒരിക്കൽ മദിരാശിയിൽ ആഭ്യന്തര കലാപം പോലുള്ള എന്തോ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സ്കൂളുകൾ പെട്ടെന്ന് അടച്ചു. കുട്ടികൾ വീടുകളിലേക്ക് പോകാൻ വല്ലാതെ വ്യഗ്രതപ്പെടുകയും ചെയ്തു. കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിൽ എന്തെങ്കിലും തടസം വരുമെന്ന് ഉത്കണ്ഠപ്പെട്ട വിദ്യ എന്നെ വിളിച്ചു.
ഞാനന്ന് ബാംഗ്ലൂരിലാണ്. ലളിതയെ വിളിച്ചിട്ട് കിട്ടുന്നില്ല ലൊക്കേഷനിലായിരിക്കും, ശ്രീക്കുട്ടി വീട്ടിലെത്തിയോ എന്ന് ജോൺ വിളിച്ച് അന്വേഷിക്കുമോ എന്ന് വിദ്യ ചോദിച്ചു. ലളിതയിൽ ജനിച്ച ശ്രീക്കുട്ടിയെയും സിദ്ധാർത്ഥിനെയും സ്വന്തം മക്കളായി കാണാനുള്ള ഹൃദയം ഐക്യം ഭരതന്റെ കുടുംബത്തോട് ശ്രീവിദ്യക്ക് ഉണ്ടായിരുന്നെന്നും ജോൺ പോൾ അന്ന് ചൂണ്ടിക്കാട്ടി.

പ്രണയമെന്നതിനെ സദാചാര മൂല്യങ്ങൾ കൊണ്ട് അളന്ന് മുറിക്കരുത് എന്ന പാഠമാണ് ഭരതന്റെ ജീവിതത്തിൽ നിന്നും താൻ പഠിച്ചതെന്നും ജോൺ പോൾ അന്ന് പറഞ്ഞു. ശ്രീവിദ്യയെ ഭാര്യയായി ഭരതനോ ഭരതനെ ഭർത്താവായി ശ്രീവിദ്യയോ മനസിൽ സങ്കൽപ്പിച്ചിരുന്നില്ല. പ്രണയിതാക്കളായി തുടരാനായിരുന്നു തീരുമാനം. ഭരതന്റെ ജീവിത്തിലുണ്ടായ ശക്തമായ ആദ്യ പ്രണയം ശ്രീവിദ്യയുമായാണെന്നും ജോൺ പോൾ അന്ന് ചൂണ്ടിക്കാട്ടി.
ഭരതന്റെ മനസിൽ ശ്രീവിദ്യക്കുള്ള സ്ഥാനം പങ്കിടാൻ ലളിതയോ ലളിതയുടെ സ്ഥാനത്തേക്ക് വരാൻ ശ്രീവിദ്യയോ ആഗ്രഹിച്ചിരുന്നില്ല. ഭാര്യയെന്ന നിലയുള്ള പൂർണായ സ്നേഹവും പരിഗണനയും ലളിതയ്ക്ക് ഭരതൻ നൽകിയിരുന്നെന്നും ജോൺ പോൾ പറഞ്ഞു. ഞാൻ ബഹുമാനിക്കുന്ന ഏറ്റവും മികച്ച നടിയാരാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ശ്രീവിദ്യയല്ല, ലളിതയാണെന്നാണ് ഭരതൻ പറയാറ്. പ്രിയപ്പെട്ട നടനും നടിയും ആരെന്ന് ചോദിച്ചാൽ ഒരു സംശയത്തിനും ഇട നൽകാതെ ഭരതൻ എന്നും ഏറ്റ് പറഞ്ഞത് ലളിതയുടെയും നെടുമുടി വേണുവിന്റെയും പേരാണ്.
ഭരതന്റെ മനസിൽ സ്വപ്നത്തിന്റേതായ ഇടവും ആ ഇടത്തിൽ പ്രതിഷ്ഠയ്ക്കുള്ള സ്ഥാനവും ശ്രീവിദ്യക്കുണ്ടായിരുന്നു. പ്രായോഗിക ജീവിത നൗകയിലെ സ്ഥാനം എന്നും ഭരതൻ കൊടുത്തിരുന്നത് ലളിതയ്ക്ക് തന്നെയാണ്. ഇത് ലളിതയും വിദ്യയും തിരിച്ചറിഞ്ഞിരുന്നു. അവർക്കിടയിലെ മാനസിക പൊരുത്തത്തെ ആരും കളങ്കത്തിന്റെ കണ്ണ് കൊണ്ട് ഒരു കാലത്തും കണ്ടിട്ടുമില്ല. അങ്ങനെ കണ്ടത് സദാചാര പൊലീസുകാരാണെന്നും ജോൺ പോൾ തുറന്നടിച്ചു.


Click it and Unblock the Notifications