'ബോധമില്ലാത്ത അവസ്ഥയിൽ കയ്യൊപ്പ് വാങ്ങി'; ശ്രീവിദ്യയുടെ കോടികൾ വില വരുന്ന സ്വത്തുക്കൾ ആര് ചതിച്ച് കൈക്കലാക്കി?
മലയാള സിനിമയുടെ ശ്രീ തന്നെയായിരുന്നു അക്ഷരാര്‍ഥത്തില്‍ നടി ശ്രീവിദ്യ. സ്ത്രീത്വം തുളുമ്പുന്ന മുഖവും കുസൃതി നിറഞ്ഞ നോട്ടവും നിഷ്‌കളങ്കമായ ചിരിയുമായിരുന്നു ശ്രീവിദ്യയ്ക്ക്. സിനിമകളിൽ മാത്രമല്ല അവസാന നാളുകളിൽ മിനി സ്ക്രീനിലും സജീവമായിരുന്ന ശ്രീവിദ്യ കേരളത്തിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. പ്രണയത്തിലും വിവാഹത്തിലും പരാജയം രുചിക്കേണ്ടിവന്ന ശ്രീവിദ്യയെ 2006 ഒക്ടോബർ 19ന് 53ആം വയസില്‍ കാൻസറിന്റെ രൂപത്തിൽ മരണം തട്ടിയെടുക്കുകയായിരുന്നു.
മരണശേഷം ഒട്ടേറെ സിനിമകളിൽ ഒരു ഫോട്ടോയുടെ രൂപത്തിലാണെങ്കിൽ പോലും ശ്രീവിദ്യ ഇടംപിടിച്ചു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അമൂല്യമാണ് ശ്രീവിദ്യ. യഥാർത്ഥ ജീവിതത്തിൽ ഒരുപാട് ചതികൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ശ്രീവിദ്യയ്ക്ക്. ഇപ്പോഴിതാ ശ്രീവിദ്യയുടെ സഹോദരൻ ശങ്കറിന്റെ ഭാര്യ വിജയലക്ഷ്മി ഗലാട്ട പിങ്ക് എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്.

കോടക്കണക്കിന് വരുന്ന സ്വത്തുക്കൾ ശ്രീവിദ്യയ്ക്കുണ്ടായിരുന്നുവെന്നും എന്നാൽ അവയെല്ലാം പലരും ചതിച്ച് സ്വന്തമാക്കിയെന്നും തങ്ങൾ ഒരു രൂപ പോലും അതിൽ നിന്നും കിട്ടിയിട്ടില്ലെന്നുമാണ് വിജയലക്ഷ്മി പറഞ്ഞത്. നടനും രാഷ്ട്രീയപ്രവർത്തകനുമായ ഗണേഷ്കുമാറിന് എതിരെ വരെ ആരോപണങ്ങൾ വിജയലക്ഷ്മി ഉന്നയിച്ചു. ശ്രീവിദ്യയുടെ സ്വത്തിന്റെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറിനായിരുന്നുവെന്നും വിജയലക്ഷ്മി പറയുന്നു.
വിജയലക്ഷ്മിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'ശ്രീവിദ്യ മരണത്തിന് മുമ്പ് ഒരു ബില്‍ എഴുതി വെച്ചിട്ടുണ്ട്. അതിന്റെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറിനായിരുന്നുവെന്ന് ഞങ്ങള്‍ അറിഞ്ഞത് ശ്രീവിദ്യയുടെ മരണത്തിന് ശേഷം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയിലാണ്. അക്കാര്യം ഞങ്ങളോട് പറയുന്നതിന് മുമ്പ് തന്നെ ഗണേഷ് കുമാര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ആ ബില്ലില്‍ ശ്രീവിദ്യയുടെ സ്വത്ത് വിവരങ്ങളും അതെന്ത് ചെയ്യണമെന്നും കൃത്യമായി എഴുതി വെച്ചിരുന്നു.'
'ചെന്നൈയിലും കേരളത്തിലുമുള്ള വീടുകൾ, കാറുകള്‍, സ്വര്‍ണാഭരണങ്ങള്‍, പല ബാങ്ക് അക്കൗണ്ടുകളിലായുള്ള കാശ് അതൊക്കെയാണ് ആ ബില്ലില്‍ ഉണ്ടായിരുന്നത്. സ്വത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അന്ന് സഹായത്തിന് നിന്ന ആന്ധ്രക്കാരായ ദമ്പതികള്‍ക്ക് നല്‍കണമെന്നും അഞ്ച് ലക്ഷം വീതം ചേട്ടന്റെ ആണ്‍മക്കള്‍ക്ക് നല്‍കണമെന്നും ബാക്കി ഒരു ട്രസ്റ്റ് രൂപീകരിച്ച് അര്‍ഹതയുള്ളവരെ സഹായിക്കണമെന്നും ഒക്കെയായിരുന്നു ആ ബില്ലില്‍ പറഞ്ഞത്.'
'അതിന്റെ പവര്‍ ഓഫ് അറ്റോണിയാണ് ഗണേഷ് കുമാറിനെ ഏല്‍പ്പിച്ച് ശ്രീവിദ്യ കയ്യൊപ്പ് വെച്ചത്. എന്നാല്‍ ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് ശ്രീവിദ്യ മരിക്കുന്നതിന് രണ്ട് മാസം മുമ്പുള്ളതാണ്. ആശുപത്രിയിലെ ഒരു നഴ്‌സ് ഞങ്ങളോട് പറഞ്ഞത് ആ സമയം വിദ്യ കീമോയുടെ സെഡേഷനില്‍ ആയിരുന്നുവെന്നും ബോധമില്ലാത്ത അവസ്ഥയിലാണ് കയ്യൊപ്പ് വാങ്ങിയത് എന്നുമാണ്.'

'ആ ബില്ലില്‍ പറഞ്ഞിരിക്കുന്നത് മാത്രമല്ല ശ്രീവിദ്യയുടെ സ്വത്തുക്കള്‍. അതിനപ്പുറം സ്ഥലങ്ങള്‍ വാങ്ങിയതായ വിവരങ്ങളൊന്നും ആ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ആരാണ് നിന്ന് ചതിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്റെ മക്കള്‍ക്ക് ശ്രീവിദ്യ കൊടുക്കണമെന്ന് പറഞ്ഞ് ഏൽപ്പിച്ച പത്ത് ലക്ഷം രൂപ ഇന്നുവരെ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സഹായത്തിന് നിന്ന ദമ്പതികളെ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഓരോ ലക്ഷം വീതം കിട്ടിയിരുന്നുവെന്ന് അറിഞ്ഞു.'
'ശ്രീവിദ്യയുടെ ചെന്നൈയിലുള്ള വീട് കുറേക്കാലം വാടകയ്ക്ക് കൊടുത്തിരുന്നു. അതിന്റെ വാടക ആരിലേക്കാണ് പോയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ടാക്‌സ് അടയ്ക്കാതെ അവസാനം ആ വീട് ഇന്‍കം ടാക്‌സ് കൊണ്ടുപോകുകയായിരുന്നു. അതിന്റെ പണിമിടപാടിനെ കുറിച്ചും ഞങ്ങള്‍ക്ക് അറിയില്ല.'
'ശ്രീവിദ്യ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഞങ്ങള്‍ പരമ്പരയായി തൊഴുതുവരുന്ന ഒരു കൃഷ്ണന്റെ ഫോട്ടോയും ആഗ്രഹത്തോടെ വാങ്ങിക്കൊടുത്ത മനോഹരമായ ഒരു അലമാരയും ഉണ്ടായിരുന്നു.'
'അവളുടെ ഓര്‍മയ്ക്ക് അത് രണ്ടും വേണമെന്ന് പറഞ്ഞിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അമ്മ ഉപയോഗിച്ചിരുന്ന തമ്പുരു അവളുടെ കയ്യിലായിരുന്നു. അത് എവിടെയാണെന്ന് അറിയില്ല. ഒരുപാട് ആഭരണങ്ങളുണ്ടായിരുന്നു വിദ്യയ്ക്ക്. അതിന്റെ ഒന്നും വിവരമില്ല. ഒരു സ്പൂണ്‍ പോലും ശ്രീവിദ്യയുടേതെന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ശ്രീവിദ്യയെ ചികിത്സിച്ച ഡോക്ടര്‍ അദ്ദേഹത്തിന്റെ അവസാന കാലം ഒരു മലയാള മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.'
'ഒരേ ഒരു ഇഞ്ചക്ഷന്‍ ശ്രീവിദ്യയ്ക്ക് കൊടുത്തിരുന്നെങ്കില്‍ അവരുടെ വേദനയ്ക്ക് കുറവുണ്ടാവും കുറച്ച് ദിവസങ്ങള്‍ കൂടെ ജീവിക്കുമെന്ന് പറഞ്ഞപ്പോള്‍ അതിന് തന്റെ പക്കല്‍ കാശില്ല എന്നാണത്രെ ഗണേഷ് കുമാര്‍ പറഞ്ഞത്. ശ്രീവിദ്യയുടെ സ്വത്ത് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ അവളുടെ അവസാനത്തെ ആഗ്രഹമായിരുന്നു തന്റെ പേരില്‍ ഒരു ട്രസ്റ്റ് വേണമെന്ന്. മരണം വരെ ശങ്കര്‍ അതിന് വേണ്ടി ശ്രമിച്ചിരുന്നു. കോടതിയില്‍ കേസ് കൊടുത്തിട്ടൊന്നും നടന്നില്ല.'
'കേരളമുഖ്യമന്ത്രിയെയും തമിഴ്‌നാട് മുഖ്യമന്ത്രിയെയും നടികര്‍ സംഘത്തിനെയും എല്ലാം സമീപിച്ചു. ആരും സഹായിച്ചില്ല. അത്രയും പവര്‍ ഉള്ള ആളാണ് അതിന് പിന്നില്‍ കളിച്ചത്. വളരെ അധികം നിയമപോരാട്ടം നടത്തിയിട്ടാണ് ശ്രീവിദ്യ ഒപ്പുവെച്ച ബില്ലിന്റെ കോപ്പി പോലും ഞങ്ങള്‍ക്ക് തന്നത്. അതുപോലും തരില്ല എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്.'
'ഏറ്റവും വിഷമം തോന്നിയത് ശ്രീവിദ്യയെ അവസാന കാലം ആരും നോക്കിയില്ല എന്നതാണ്. അണ്ണന്‍ ശ്രീവിദ്യയെ കയ്യൊഴിഞ്ഞു എന്നൊക്കെയുള്ള വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും ഞങ്ങളെ അത്രയധികം വേദനിപ്പിച്ചു. കൂടെപ്പിറന്ന ഒരേ ഒരു സഹോദരിയാണ് ശങ്കറിന് വിദ്യ. അവര്‍ തമ്മില്‍ അത്രയും സ്‌നേഹമായിരുന്നു.'
'ശ്രീവിദ്യയുമായി അടുക്കാൻ പറ്റാത്ത വിധം ഞങ്ങളെ അകറ്റിയതിന് പിന്നിലും പലരുടെയും ഇടപെടലുണ്ട്. മലയാള ഭാഷയും ആ നാടും ഞങ്ങള്‍ക്കറിയില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രശ്‌നം', എന്നാണ് ശ്രീവിദ്യയ്ക്ക് വേണ്ടി നടത്തിയ നിമയപോരാട്ടങ്ങളെ കുറിച്ച് സംസാരിച്ച് സഹോദരന്റെ ഭാര്യ വിജയലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications











