മുടിയെല്ലാം കൊഴിഞ്ഞിരുന്നു, ആരെ കാണാനും അവർ തയ്യാറായിരുന്നില്ല; ശ്രീവിദ്യയെക്കുറിച്ച് മനോബാലയുടെ വാക്കുകൾ
മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. തമിഴ്നാട്ടുകാരിയായ ശ്രീവിദ്യക്ക് മലയാള സിനിമകളോട് പ്രത്യേക മമതയുണ്ടായിരുന്നു. ഈ സ്നേഹം ശ്രീവിദ്യയോട് തിരിച്ചും പ്രേക്ഷകർ കാണിച്ചു. ജീവിതത്തിൽ കയ്പ്പേറിയ പല അനുഭവങ്ങളും ശ്രീവിദ്യക്കുണ്ടായിട്ടുണ്ട്. പ്രണയ പരാജയങ്ങൾ, വിവാഹ ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ, കാൻസർ അലട്ടിയ നാളുകൾ തുടങ്ങി പല പ്രതിസന്ധികൾ ശ്രീവിദ്യക്കുണ്ടായി. നടൻ കമൽ ഹാസനുമായുള്ള ശ്രീവിദ്യയുടെ പ്രണയം അക്കാലത്ത് സംസാര വിഷയമായി.
അപൂർവ രാഗങ്ങൾ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ഈ ബന്ധം അധിക നാൾ മുന്നോട്ട് പോയില്ല. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. കമൽ ഹാസൻ നർത്തകി വാണി ഗണപതിയെ വിവാഹം ചെയ്തു. പരസ്പരം സ്നേഹിച്ചതിനെക്കുറിച്ചും പിരിഞ്ഞതിനെക്കുറിച്ചും ശ്രീവിദ്യയും കമൽ ഹാസനും തുറന്ന് സംസാരിച്ചിട്ടുണ്ട്. ശ്രീവിദ്യയുടെ അവസാന നാളുകളെക്കുറിച്ച് അന്തരിച്ച തമിഴ് സംവിധായകൻ മനോബാല ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എനിക്ക് കൂടപ്പിറപ്പുകളായി നാല് സഹോദരിമാരുണ്ട്. അവരോടൊന്നും ഇല്ലാത്ത സ്നേഹം എനിക്ക് ശ്രീവിദ്യാമ്മയോടുണ്ടായിരുന്നു. ഒരു ദിവസം വിദ്യാമ്മ കേരളത്തിലേക്ക് പോയെന്നും ഇനി തമിഴ്നാട്ടിലേക്ക് വരില്ലെന്നും വാർത്തയറിഞ്ഞു. എനിക്ക് വല്ലാത്ത ആഘാതമായിരുന്നു അത്. എന്റെ വീട്ടിൽ ആരോ മരിച്ചത് പോലെ. എന്താണ് പ്രശ്നമെന്ന് ഞാൻ കേരളത്തിലുള്ള പ്രൊഡക്ഷൻ കൺട്രോളർമാർ മുഖേന അന്വേഷിച്ചു. അവർക്ക് ക്യാൻസറായിരുന്നു. എന്തിന് അതിന് കേരളത്തിൽ പോകണം, ചെന്നെെയിൽ ഒരുപാട് ആശുപത്രികളുണ്ടല്ലോ എന്നെനിക്ക് തോന്നി. എന്നാൽ അവരെ റീച്ച് ചെയ്യാൻ ഫോൺ നമ്പർ എന്റെ കയ്യിൽ ഇല്ലായിരുന്നു.
ഒരു ദിവസം മലയാളത്തിലെ പ്രമുഖ നിർമാതാവ് എന്നെ വന്ന് കണ്ടു. കേരളത്തിൽ വിദ്യാമ്മ ഒരു വീട്ടിൽ കഴിയുകയാണ്, അവർ ആരെയും കാണാൻ തയ്യാറല്ല, മുടിയെല്ലാം കൊഴിഞ്ഞ് മറ്റൊരു രൂപമാണിപ്പോൾ എന്ന് ആ പ്രൊഡ്യൂസർ പറഞ്ഞു. ഞാൻ വന്നാൽ പോലും കാണാൻ പറ്റില്ലേ എന്ന് ഞാൻ ചോദിച്ചു. നിങ്ങൾ മാത്രമല്ല വേറാര് വന്നാലും കാണാൻ പറ്റില്ല, പക്ഷെ അവർക്ക് ഒരു ചെറിയ ആഗ്രഹമുണ്ട്, അത് നിങ്ങൾക്ക് വേണ്ടപ്പെട്ട ആളാണെന്ന് പറഞ്ഞു.

ആരെന്ന് ചോദിച്ചപ്പോൾ കമൽ ഹാസനെയാണ് വിദ്യാമ്മയ്ക്ക് കാണേണ്ടതെന്ന് പറഞ്ഞു. ഞാൻ കമൽ ഹാസനോട് ഇത് പറഞ്ഞില്ല. എന്തുകൊണ്ടാണെന്ന് എനിക്കിന്നും അറിയില്ല. എന്നാൽ കമൽ ഹാസൻ എങ്ങനെയോ വിവരം അറിഞ്ഞ് അവരെ പോയി കണ്ടെന്നും മനോബാല ഓർത്തു. അമ്മ കച്ചേരികളുമായി യാത്രയിലായതിനാൽ അമ്മയുടെ സ്നേഹം ശ്രീവിദ്യക്ക് ലഭിച്ചിട്ടേയില്ല. പാട്ടും ഡാൻസുമെല്ലാം ശ്രീവിദ്യ പഠിച്ചു.
ജോർജ് തോമസ് എന്നായിരുന്നു ശ്രീവിദ്യയുടെ ഭർത്താവിന്റെ പേര്. ഇരുവരും പിന്നീട് വേർപിരിയുകയാണുണ്ടായത്. ശ്രീവിദ്യയുടെ ജീവിതത്തിലെ പ്രശ്ന കലുഷിതമായ നാളുകളായിരുന്നു അത്. ഭർത്താവിൽ നിന്നുണ്ടായ ഉപദ്രവങ്ങൾ ശ്രീവിദ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇയാൾ സ്വത്തുക്കൾ കെെക്കലാക്കിയപ്പോൾ ശ്രീവിദ്യ വർഷങ്ങളോളം നിയമപോരാട്ടം നടത്തി. അമ്മയകാനാഗ്രഹിച്ചെങ്കിലും ഗർഭിണിയായപ്പോഴെല്ലാം നടി അബോർഷന് വിധേയയായി. ജോർജ് തോമസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു അത്. ശ്രീവിദ്യയെ പണമുണ്ടാക്കുന്നയാളായി മാത്രമാണ് ഭർത്താവ് കണ്ടിരുന്നതെന്ന് നടിയുടെ ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. 2006 ലാണ് ശ്രീവിദ്യ മരിച്ചത്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. 2003 ലാണ് കാൻസർ സ്ഥിരീകരിച്ചത്. 40 വർഷം നീണ്ട കരിയറിൽ 800 ലേറെ സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചു.


Click it and Unblock the Notifications











