ആരാധിച്ചവരുടെ യഥാർത്ഥ ജീവിതത്തിലെ സ്വഭാവം മനസിലാക്കി, അവസരങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാനില്ല: ശ്രുതി രജനികാന്ത്
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി ശ്രുതി രജനികാന്ത്. സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെയാണ് ശ്രുതി രജിനികാന്ത് പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമകളിൽ അവസരം ലഭിക്കാൻ ഒരുപാട് ശ്രമിച്ചതാണ് ശ്രുതി. എന്നാൽ ഫലം കണ്ടില്ല. അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും സിനിമാ ലോകത്തിന്റെ മറ്റൊരു മുഖത്തെക്കുറിച്ചും ശ്രുതി രജനികാന്ത് പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
മിന്നുന്നതെല്ലാം പൊന്നല്ല എന്ന് കാരണവൻമാർ പറയും. എല്ലാവരും നല്ലവരാണ്, സഹായിക്കും എന്ന് നമ്മൾ കരുതും. ഞാനങ്ങനെ ചെയ്തിട്ടുണ്ട്. ഞാൻ ഹെൽപ് ചെയ്ത ഒരുപാട് പേർ ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നുണ്ട്. ചിലർ അന്യഭാഷകളിൽ വർക്ക് ചെയ്യുന്നുണ്ട്. അതിലെനിക്ക് അഭിമാനമുണ്ട്. പക്ഷെ എന്റെ കാര്യത്തിൽ ഞാനങ്ങനെ കണ്ടിട്ടില്ല. എല്ലാം ഞാൻ കഷ്‌ടപ്പെട്ട് കിട്ടിയതാണ്. അല്ലാതെ ഇൻഡസ്ട്രിയിലുള്ള ഒരാൾ വന്നിട്ട് സഹായം തന്നിട്ടില്ല. അടുത്ത് നിൽക്കുന്നവർ പോലും നമ്മളെ സജസ്റ്റ് ചെയ്തിട്ടില്ല. ദൂരെ നിന്ന് ആരാധിച്ചവരുടെ അടുത്ത് ചെല്ലുമ്പോൾ നമ്മുടെ റിയൽ ലെെഫ് ക്യാരക്ടർ കാണുമ്പോൾ ഇവരെക്കുറിച്ച് ഇങ്ങനെയല്ലല്ലോ വിചാരിച്ചത് എന്ന് കരുതിയിട്ടുണ്ട്.

അവസരങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യാൻ താൻ തയ്യാറല്ലെന്നും ശ്രുതി രജനികാന്ത് പറയുന്നു. അവസരങ്ങൾ നിഷേധിക്കലാണ്. പക്ഷെ ഒരാളുടെ സ്വഭാവം മാറ്റാൻ പറ്റില്ല. ക്ഷമയോടെ കാത്തിരിക്കാം. ഇതുകൊണ്ടായിരിക്കാം എനിക്ക് തുടരെ അവസരങ്ങൾ ലഭിക്കാത്തത്. അവസരത്തിന് വേണ്ടി ഇങ്ങനെ പോകുന്നവർ പിന്നീട് പ്രതികരിക്കാൻ നിൽക്കരുത്. നാളെ ഒരാളോട് പറഞ്ഞാലും എന്ത് കൊണ്ട് നോ പറഞ്ഞില്ല എന്നായിരിക്കും ആദ്യത്തെ ചോദ്യം. എങ്ങനെയായാലും കുറ്റപ്പെടുത്തൽ നമുക്കായിരിക്കുമെന്നും ശ്രുതി രജനികാന്ത് പറയുന്നു. സിനിമകൾക്കായി നൂറിലേറെ ഓഡിഷനുകൾ അറ്റൻഡ് ചെയ്തിട്ടുണ്ട്. പക്ഷെ ഒന്നും കിട്ടിയില്ല. കളിയാക്കലുകൾ കേട്ട് എനിക്ക് ബുദ്ധിമുട്ടാകാൻ തുടങ്ങിയിരുന്നെന്നും ശ്രുതി രജനികാന്ത് പറയുന്നു.


Click it and Unblock the Notifications