'ക്ഷമിക്കണം, അതൊരു കൈപ്പിഴയായിപ്പോയി'; കടുവയിലെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് പൃഥ്വിരാജും ഷാജി കൈലാസും

ഏറെ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും ശേഷമാണ് പൃഥ്വിരാജ് നായകനായ കടുവ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്. എന്നാല്‍ വിവാദങ്ങള്‍ സിനിമയെ വിടാതെ പിന്തുടരുകയാണ്. ചിത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.

സിനിമയില്‍ വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം നടത്തുന്ന ഡയലോഗിനെ ചൊല്ലിയാണ് വിവാദം. നമ്മള്‍ ചെയ്ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്.

വലിയ പ്രതിഷേധം

ഈ ഡയലോഗിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സമൂഹമാധ്യങ്ങളില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. മാത്രമല്ല, ഇതിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനുമെതിരെ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തങ്ങള്‍ക്ക് സംഭവിച്ച കൈപ്പിഴയില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജും ഷാജി കൈലാസും. ഇരുവരും തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് മാപ്പ് അപേക്ഷിച്ചിരിക്കുന്നത്. ക്ഷമിക്കണം, അത് ഞങ്ങള്‍ക്ക് സംഭവിച്ച ഒരു അബദ്ധമായിപ്പോയി. ഞങ്ങള്‍ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്.

അതേസമയം ഷാജി കൈലാസ് വളരെ നീണ്ട ഒരു കുറിപ്പ് പോസ്റ്റ് ചെയ്താണ് തന്റെ ക്ഷമാപണം അറിയിച്ചിരിക്കുന്നത്.

കുറിപ്പ്

ഷാജി കൈലാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

'ഞാന്‍ സംവിധാനം ചെയ്ത 'കടുവ' എന്ന സിനിമയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യം.

വില്ലന്റെ ചെയ്തികളുടെ ക്രൂരത എത്രത്തോളമുണ്ടെന്ന് അയാളെയും കാണികളെയും ബോധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യം മാത്രമാണ് അതിന് പിന്നിലുണ്ടായിരുന്നത്. നമ്മള്‍ ചെയ്യുന്നതിന്റെ ഫലം നമ്മുടെ അനന്തരതലമുറയാണ് അനുഭവിക്കുകയെന്ന വാക്കുകള്‍ കാലങ്ങളായി നാം കേള്‍ക്കുന്നതാണ്. ('പിതാക്കന്മാര്‍ പച്ചമുന്തിരിങ്ങ തിന്നു, മക്കളുടെ പല്ല് പുളിച്ചു' എന്ന ബൈബിള്‍വചനം ഓര്‍മിക്കുക).

മാപ്പ് ചോദിച്ച് ഷാജി കൈലാസ്

മക്കളുടെ കര്‍മ്മഫലത്തെക്കുറിച്ച് പറയുമ്പോഴൊക്കെ മനുഷ്യര്‍ അത് ആവര്‍ത്തിക്കുന്നു. ഈ സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിന്നുണ്ടായതും മനുഷ്യസഹജമായ ആ വാക്കുകളായിരുന്നു.

ശരിതെറ്റുകളെക്കുറിച്ചോ അതിന്റെ വൈകാരികമായ പ്രത്യാഘാതങ്ങളെക്കുറിച്ചോ ഓര്‍മിക്കാതെ തീര്‍ത്തും സാധാരണനായ ഒരു മനുഷ്യന്‍ ഒരുനിമിഷത്തെ വികാരവിക്ഷോഭത്തില്‍ പറഞ്ഞ വാക്കുകള്‍ മാത്രമായി അതിനെ കാണുവാന്‍ അപേക്ഷിക്കുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളുടെ ചെയ്തികളുടെ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്ന് ഇതിന് ഒരിക്കലും ഇതിനര്‍ഥമില്ല. ഞങ്ങളുടെ വിദൂരചിന്തകളില്‍പ്പോലും ഒരിക്കലും അങ്ങനെയൊന്നില്ല.

മക്കളെ സ്‌നേഹിക്കുന്ന ഒരച്ഛനാണ് ഞാനും. അവര്‍ ചെറുതായൊന്ന് വീഴുമ്പോള്‍പ്പോലും എനിക്ക് വേദനിക്കാറുണ്ട്. അപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ മറ്റാരും പറയാതെ എനിക്ക് മനസിലാക്കാനാകും.

ക്ഷമാപണം നടത്തുന്നു

'കടുവ'യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ...മാപ്പ്...നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം.'ഷാജി കൈലാസ് കുറിയ്ക്കുന്നു.

കടുവ സിനിമ

മലയാളത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംഭാവന ചെയ്ത സംവിധായകന്‍ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജാണ് കടുവയിലെ കേന്ദ്രകഥാപാത്രമായ കുര്യച്ചനെ അവതരിപ്പിക്കുന്നത്.

സംയുക്ത മേനോന്‍, വിവേക് ഒബ്‌റോയ്, അലന്‍സിയര്‍, ബൈജു സന്തോഷ്, അര്‍ജ്ജുന്‍ അശോകന്‍, ഇന്ദ്രന്‍സ്, സുധീഷ്, കോട്ടയം രമേശ്, രാഹുല്‍ മാധവ്, സീമ, പ്രിയങ്ക, ജനാര്‍ദ്ദനന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ പാലായില്‍ നടക്കുന്ന ഒരു കഥയാണ് സിനിമയ്ക്ക് ആധാരം. കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന പ്ലാന്ററായാണ് പൃഥ്വിരാജ് എത്തുന്നത്. കുര്യച്ചനും അയാളുടെ നാട്ടിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടാകുന്ന പിണക്കവും അതേത്തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X