മോഹന്‍ലാല്‍ തെറ്റുകാരനാണ്, ദിലീപിനെ മറയാക്കി താരത്തിനെതിരെ സംഘടിത നീക്കം നടത്തുന്നവര്‍ അറിയാന്‍!
മലയാളത്തിന്റെ നടവിസ്മയമായ മോഹന്‍ലാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അമ്മയുടെ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് വിവാദങ്ങളും വിമര്‍ശനവും പ്രതിഷേധവുമൊക്കെയായി മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധി അദ്ദേഹത്തെ തേടിയെത്തിയത്. മോഹന്‍ലാലിന്റെ കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചും അമ്മയുടെ പേരില്‍ റീത്ത് വെച്ചുമാണ് പ്രതിഷേധക്കാരെത്തിയത്. എന്നാല്‍ ഇതിലെ രസകരമായ കാര്യം എന്താണെന്ന് വെച്ചാല്‍ വിമര്‍ശിക്കുന്നവരും പ്രതിഷേധിക്കുന്നവരും മോഹന്‍ലാലിനെ ലാലേട്ടാ എന്നാണ് സംബോധന ചെയ്തത്.
മോഹന്‍ലാലിനെതിരായ പ്രതിഷേധം വ്യാപകമാവുമ്പോള്‍ ശക്തമായ പിന്തുണ നല്‍കി ആരാധകര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി ഫാന്‍സും ഇതിനെ അപലപിച്ചിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ അന്യോന്യം പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്താറുണ്ടെങ്കിലും ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തെ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയിരുന്നു. ഫാന്‍സ് പ്രവര്‍ത്തകരുടെ പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. പോസ്റ്റുകളിലൂടെ തുടര്‍ന്നുവായിക്കാം

ഒറ്റയ്‌ക്കെടുത്ത തീരുമാനമല്ല
സിനിമാക്കാരുടെ സംഘടനയായ 'അമ്മ'യുടെ ബൈലോ പ്രകാരം 17 എക്സിക്യൂട്ടീവ് അംഗങ്ങളാണുള്ളത്. സാധാരണ തീരുമാനങ്ങൾ എടുക്കണമെങ്കിൽ പോലും പകുതിയിൽ അധികം അംഗങ്ങളുടെ അംഗീകാരം വേണം. പ്രധാനപെട്ട തീരുമാനങ്ങൾക്ക് മൂന്നിൽ രണ്ടുപേരുടെയും പിന്തുണയും. മോഹൻലാൽ പ്രസിഡന്റും, ഇടവേള ബാബു ജനറൽ സെക്രട്ടറിയും, സഖാക്കളായ മുകേഷും, ഗണേശനും വൈസ്പ്രസിഡന്റ്മാരും, ആസിഫ് അലിയും, ശ്വേത മേനോനും ഉൾപ്പെടെ 11 ബാക്കി അംഗങ്ങളും ചേർന്ന് ആകെ 17 പേരാണ് ഭരണസമിതി.

മോഹന്‍ലാലിനെ ലക്ഷ്യമാക്കുന്നതിന് പിന്നില്‍
ദിലീപിനെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെ ഒരു കാര്യവും പ്രസിഡന്റിനു ഒറ്റക്ക് ചെയ്യാനാകില്ല എന്നിരിക്കെ മോഹൻലാലിനെ ഒറ്റതിരിഞ്ഞു ടാർഗറ്റ് ചെയ്യുന്നത് വ്യക്തമായ അജണ്ടയുടെ പുറത്താണ്. സഖാക്കളും, കോൺഗ്രസ് നേതാക്കളും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അംഗങ്ങളായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അവരുടെ അനുവാദമില്ലാതെ ഒരു തീരുമാനവും എടുക്കാനാകില്ല.

വളഞ്ഞിട്ടാക്രമിക്കുന്നു.
എന്നിട്ടും മോഹൻലാലിനെ കരിവാരിത്തേക്കുന്നു. കമ്മറ്റിയിലെ സഖാക്കളും, കോൺഗ്രസ് അനുഭാവികളും പുണ്യവാളന്മാർ അല്ലേ? മോഹൻലാലിൻറെ കോലം കത്തിക്കുന്നു, സിനിമ ഷൂട്ടിങ് നടത്താൻ സമ്മതിക്കില്ല എന്ന് പറയുന്നു, സാമൂഹിക മാധ്യമങ്ങളിലും, ചാനലുകളിലും ഇരുന്ന് കമ്മ്യൂണിസ്റ്റ് മാധ്യമ പ്രവർത്തരും, 'നിഷ്പക്ഷ' പൊതുപ്രവർത്തകരും, സാംസ്ക്കാരിക നായകരും മോഹൻലാലിനെ വളഞ്ഞിട്ടാക്രമിക്കുന്നു.

മോഹൻലാൽ തെറ്റുകാരനാണ്!
എല്ലാവരുടെയും ചൊറിച്ചിൽ എന്താണെന്നു മനസിലാക്കാവുന്നതേ ഉള്ളൂ. സിനിമകളിലൂടെയും, പ്രവർത്തികളിലൂടെയും രാജ്യസ്നേഹം ഉയർത്തിക്കാട്ടുന്ന മോഹൻലാലെന്ന ആൾ വെറുക്കപ്പെടേണ്ടവനാണല്ലോ അല്ലേ !ശരിയാണ്, മോഹൻലാൽ തെറ്റുകാരനാണ്. അദ്ദേഹത്തിന്റെ സിനിമകളിലൂടെ അദ്ദേഹം ദേശീയതയെ ജനങ്ങളിലെത്തിക്കുകയും, രാജ്യസ്നേഹം വളർത്തിയെടുക്കാനും ശ്രമിച്ചു. ഇന്ത്യൻ പട്ടാളക്കാരനായി വേഷമിട്ടതുമുതൽ, നോട്ട് നിരോധനത്തെ അനുകൂലിച്ചതുമുതൽ അദ്ദേഹം ഇവിടുത്തെ 'രാജ്യസ്നേഹികളുടെ' നോട്ടപുള്ളിയാണ്.

രാജ്യവിരുദ്ധത കാട്ടണമായിരുന്നു
ലാലേട്ടാ, നിങ്ങൾ സിനിമയിൽ വല്ല തീവ്രവാദിയായോ, നക്സൽ നേതാവയൊ, 51 വെട്ടുവെട്ടി ആളെകൊല്ലുന്ന സഹിഷ്ണുത പാർട്ടി നേതാവായോ ഒക്കെ വേഷമിട്ട് രാജ്യവിരുദ്ധത കാട്ടണമായിരുന്നു. എങ്കിൽ നിങ്ങൾക്ക് ഇപ്പോൾ മതേതരപട്ടമൊക്കെ കിട്ടുമായിരുന്നു. രാജ്യസ്നേഹം പ്രകടിപ്പിക്കുക എന്നത് ഇവിടെ ഒരു ക്രിമിനൽ കുറ്റമാണ്. ഇടക്കിടെ വല്ല ചൈനീസ് അനുഭവം കാട്ടുകയോ, ഇന്ത്യയെ വെട്ടിമുറിക്കണമെന്നു പറയുന്നവരെ പിന്തുണക്കുകയോ, ഷേവ് ഗാസയെന്നോ ഒക്കെ പറയണമായിരുന്നു.

സംഘടനക്ക് മോഹൻലാലിനെയാണ് ആവശ്യം
മോഹൻലാൽ എന്ന നടന് ഇനി ഒന്നും തെളിയിക്കാനില്ല. എനിക്ക് അഭിനയിക്കാൻ ഒരു ചാൻസു തരുമോ എന്ന് ചോദിച്ച് ഒരു വാതിലിലും മുട്ടേണ്ട കാര്യവുമില്ല. പോകാൻ പറ ഇവറ്റകളോട്. മോഹൻലാലിന് സംഘടനയെ അല്ല ആവശ്യം, സംഘടനക്ക് മോഹൻലാലിനെയാണ് ആവശ്യം എന്നോർക്കണം.ദിലീപിനെ മറയാക്കി മോഹൻലാലിനെ ടാർഗറ്റ് ചെയ്തുള്ള ഈ സംയുക്ത നീക്കത്തിനെതിരെ കേരളത്തിലെ പൊതുസമൂഹം ഒന്നിക്കണം.


Click it and Unblock the Notifications











