ഭക്ഷണം കഴിക്കുന്നതിനോട് സുബിയ്ക്ക് താല്‍പര്യമില്ലായിരുന്നു; ആശുപത്രിയിലായതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് രാഹുൽ
നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് കേരളക്കര. സിനിമാ, ടെലിവിഷന്‍, രാഷ്ട്രീയ രംഗത്ത് നിന്നും പ്രമുഖരാണ് നടിയെ അവസാനമായി കാണാന്‍ വീട്ടിലേക്ക് എത്തികൊണ്ടിരിക്കുന്നത്. അതേ സമയം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുബിയെന്നത് ആരാധകരെയും ഒരുപോലെ വേദനിപ്പിച്ചു.
പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ച സുബി തനിക്ക് പറ്റിയ ഒരാളെ കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുലുമായി ഒന്നിക്കുന്നതിന് മുന്‍പാണ് മരണം വില്ലനായിട്ടെത്തുന്നത്. ഭക്ഷണം പോലും കഴിക്കാതെ നടന്നതാണ് സുബിയെ ഈ വിധത്തിലേക്ക് എത്തിച്ചതെന്നാണ് രാഹുല്‍ പറയുന്നത്.

'വളരെ വിഷമത്തിലാണ്. കുറെ ദിവസം ഐസിയുവിലായിരുന്നു. പക്ഷേ ആളെ കിട്ടിയില്ല. എല്ലാ രീതിയിലുള്ള ചികിത്സയും കൊടുത്തു. കുറേ നാളായി ഞങ്ങള്‍ ഒരുമിച്ച് പ്രോഗ്രാമിന് പോയി കൊണ്ടിരിക്കുകയായിരുന്നു. അതങ്ങനങ്ങ് പോകുകയാണെങ്കില്‍ ഭാവിയില്‍ ഒരുമിച്ച് ജീവിക്കാമെന്നും തീരുമാനിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തിലും സുബിയുടെ ആരോഗ്യത്തില്‍ ഇംപ്രൂവ്‌മെന്റ് ഉണ്ടായിരുന്നു. ചില സമയങ്ങളില്‍ ഓര്‍മ്മയൊക്കെ പോവുകയും ചെയ്യുന്നുണ്ടായിരുന്നു.

ഡോക്ടര്‍മാരും പറഞ്ഞത് ഇംപ്രൂവായി വരുമെന്നാണ്. പക്ഷേ സോഡിയവും പൊട്ടാസ്യവുമൊക്കെ മുന്‍പും കുറയാറുണ്ട്. അതൊക്കെ പ്രശ്‌നമായി. പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷണം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യം ഇല്ലാത്ത കാര്യമാണ്. ജ്യൂസൊക്കെ കുടിക്കുമെന്ന് മാത്രം. സുബിയുടെ കുടുംബവുമായിട്ടും തനിക്ക് നല്ല അടുപ്പമായിരുന്നെന്നാണ്', രാഹുല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ പറയുന്നത്.

അടുത്തിടെ സുബി പങ്കെടുത്ത ചാനല്‍ പരിപാടിയിലൂടെയാണ് രാഹുലിനെ കുറിച്ചുള്ള കാര്യം തുറന്ന് പറയുന്നത്. കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ പിന്നാലെ കൂടിയിട്ടുണ്ട്. പക്ഷേ ഞാനിനിയും പിടി കൊടുത്തിട്ടില്ലെന്നാണ് സുബി അന്ന് പറഞ്ഞത്. ഏഴ് പവന്റെ താലിമാലയുമായിട്ടാണ് പുള്ളിയുടെ നടപ്പെന്നും വീട്ടുകാരോടൊക്കെ ഇതിനെപ്പറ്റി സംസാരിച്ചു. ചിലപ്പോള്‍ വൈകാതെ വിവാഹമുണ്ടായേക്കുമെന്ന രീതിയിലാണ് അന്ന് സുബി പ്രതികരിച്ചത്.

അതേ സമയം സുബി വിവാഹത്തിന് ഒരുങ്ങുകയായിരുന്നു എന്നതിനെ കുറിച്ച് സുബിയുടെ സുഹൃത്തും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ എസ് പ്രസാദും സംസാരിച്ചിരുന്നു. 'സുബി ഒരു വിവാഹം കഴിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ നിര്‍ബന്ധിക്കുമായിരുന്നു. അമ്മയോടും സംസാരിച്ചു.
വിവാഹം അടുത്ത് നടക്കുമെന്ന ഘട്ടത്തിലാണ് ഈ അത്യാഹിതം ഉണ്ടാവുന്നത്. രാഹുല്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. കലാഭവന്റെ പ്രോഗ്രാംസ് ചെയ്യുന്ന ആളാണ്. സുബിയെ കുറിച്ച് രാഹുല്‍ തന്നെയാണ് രാവിലെ എന്നെ ഇത് വിളിച്ച് പറഞ്ഞത്. പ്രസാദേട്ടാ, പോയി എന്ന് മാത്രമേ രാഹുല്‍ പറഞ്ഞുള്ളുവെന്നും', കെ എസ് പ്രസാദ് പറയുന്നു.

ഇരുപത് വര്‍ഷത്തോളമായി പരിചയമുള്ളവരായിരുന്നു രാഹുലും സുബിയും. ഒരു കാനഡ പ്രോഗ്രാമിന് പോയപ്പോഴാണ് സുബിയോടുള്ള ഇഷ്ടവുമായി രാഹുല്‍ പിന്നാലെ കൂടുന്നത്. അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷവും രാഹുല്‍ സുബിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഏറ്റവും അവസാന യാത്രയിലും എല്ലാത്തിനും മുന്നില്‍ നിന്നും സഹായിച്ചും സഹകരിച്ചും രാഹുല്‍ തന്നെ സുബിയുടെ കൂടെ നില്‍ക്കുകയായിരുന്നു.


Click it and Unblock the Notifications











