'ടിനി വാങ്ങിത്തന്ന ഡിസ്‌കൗണ്ട് ആശുപത്രി തിരികെ ആവശ്യപ്പെട്ടു, വേറെ എവിടെയെങ്കിലും ആയിരുന്നേൽ ജീവിച്ചിരുന്നേനെ'
ചിരിച്ച മുഖത്തോടെയല്ലാതെ ഒരിക്കലും സുബിയെ മലയാളികള്‍ കണ്ടിട്ടില്ല. പക്ഷെ വ്യക്തി ജീവിതത്തില്‍ സുബി ഒരു ഗൗരവക്കാരിയായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയാറുള്ളത്. കലാഭവന്‍ മലയാളത്തിന് സമ്മാനിച്ച കലാകാരിയായിരുന്നു തൃപ്പൂണിത്തുറക്കാരിയായ സുബി സുരേഷ്. സിനിമാലയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. പുരുഷന്‍മാര്‍ കയ്യടക്കിയ സ്റ്റേജ് ഷോകളില്‍ സുബി തന്‍റെ ഒറ്റയാള്‍ പ്രകടനം കൊണ്ട് തിളങ്ങി. സോണിയ ഗാന്ധിയായും പത്മജ വേണുഗോപാലായും സുബി വേഷപ്പകര്‍ച്ച നടത്തി.
അവതാരകയുടെ റോളിലെത്തുമ്പോള്‍ കാഴ്ചക്കാരെ ഒട്ടും മടുപ്പിക്കാതെ സദസിനെ സുബി കയ്യിലെടുത്തു. അഭിനയിച്ച കോമഡി പരിപാടികളിലെല്ലാം സ്വതസിദ്ധമായ തമാശകള്‍ കൊണ്ട് സുബി ചിരിപ്പിച്ചു. സിനിമയില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ഹാസ്യം വിട്ടൊരു കളിയുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ നായകനായ ഡ്രാമയില്‍ അല്‍പം ഗൗരവക്കാരിയായ നഴ്സ് അമ്മിണിയെയാണ് സുബി അവതരിപ്പിച്ചത്.

വിവാഹത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പറ്റിയ ആളെ കിട്ടുമ്പോള്‍ വിവാഹം കഴിക്കുമെന്നായിരുന്നു സുബിയുടെ മറുപടി. ഇതിനിടയില്‍ വിവാഹം തീരുമാനിച്ചിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒരു ടെലിവിഷന്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ സുബി ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.
2023ൽ മലയാളികൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ വേദനിച്ചത് സുബിയുടെ മരണവാർത്ത കേട്ടായിരിക്കും. സുബി അസുഖബാധിതയായി ആശുപത്രിയിലാണെന്ന വിവരം പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ സുബിയുടെ മരണ വാർത്ത കേട്ടപ്പോൾ മലയാളികൾക്ക് അതൊരു വലിയ ഞെട്ടലായിരുന്നു. പതിനെട്ടാമത്തെ വയസിൽ സുബി തന്റെ കുടുംബത്തെ സ്വന്തം ചുമലിൽ ചുമന്നു.
ടിനി ടോം ഇടപെട്ട് സുബിയെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ നിന്നും വാങ്ങിയ ഡിസ്‌കൗണ്ട് ആശുപത്രി തിരികെ ആവശ്യപ്പെട്ടുവെന്നാണ് സുബിയുടെ കുടുംബം പറയുന്നത്. വേറെയും പരാതികൾ സുബിയെ അവസാനമായി ചികിത്സിച്ച ആശുപത്രിക്കെതിരെ കുടുംബം ഉന്നയിച്ചു. 'ലിവർ മാറ്റിവയ്ക്കാൻ ആകില്ല. റിസ്‌ക്കാണെന്ന് ആശുപത്രിക്കാർ അവസാന സമയമാണ് പറഞ്ഞത്. എന്നാൽ നമ്മൾ എല്ലാം സെറ്റ് ആക്കിയിരുന്നു.'

'25 ദിവസം സുബി ഐസിയുവിൽ കിടന്നു. എങ്ങനെയാണ് ഈ പൈസ എന്നൊക്കെ അവൾ ചോദിക്കുമായിരുന്നു. എന്നാൽ അവസാനം മെഡിക്കൽ ബോർഡ് കൂടിയപ്പോൾ അവിടെ ചെന്നപ്പോഴാണ് ഡോക്ടർമാർ റിസ്‌ക്കിനെ കുറിച്ച് പറയുന്നത്. ബിലിറൂബിൻ കൂടിയതുകൊണ്ട് ഓർമ്മ പോകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ സുബിയുടെ ഓർമ്മയൊന്നും പോയില്ല.'
'കനകസിംഹാസനത്തിന്റെ കഥയൊക്കെ ഒരു സിസ്റ്ററിനോട് സംസാരിക്കുന്നതിന്റെ ഇടയിലാണ് സുബി പെട്ടെന്ന് മിണ്ടാതെയായത്. അങ്ങനെയാണ് ആള് പോകുന്നത്. അതുകഴിഞ്ഞ് ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ഞാനും ഒരു സുഹൃത്തും കൂടി ബില്ല് തീർക്കാനായി ആശുപത്രിയിൽ ചെന്നു.'
'രണ്ടുലക്ഷം അടക്കണം... നാല് ലക്ഷം ആയിരുന്നു അതിൽ രണ്ടുലക്ഷം ഡിസ്‌കൗണ്ട് കഴിച്ചിട്ടുള്ള തുകയാണിത്. 28 ലക്ഷത്തിന്റെ ഇൻഷുറൻസ് ഉണ്ടായിരുന്നു. എന്നാൽ അത് കിട്ടിയില്ല പാൻക്രിയാസിനും ലിവറിനും വന്നാൽ നമ്മൾക്ക് അത് കിട്ടില്ല.'
'അതിന്റെ ക്ലെയിമിനാണ് ആശുപത്രിയിൽ പോയത്. ആശുപത്രിയിൽ നമ്മൾ ചെന്ന് ബിൽ ചോദിച്ചു അവർ ബിൽ തന്നില്ല. ആശുപത്രിയിലെ പരാതിയെക്കുറിച്ച് ചാനലുകാർ ചോദിച്ചതാണ്. പക്ഷെ നമ്മൾ ഒന്നും പറഞ്ഞില്ല. ആശുപത്രിക്കാർക്ക് എതിരെ കേസ് കൊടുക്കണമെന്ന് എല്ലാവരും പറഞ്ഞെങ്കിലും നമ്മൾ അത് ചെയ്തില്ല. എന്നാൽ സുബിയെ ചികിത്സിക്കേണ്ട ഡോക്ടർ അവളുടെ രോഗ വിവരം അറിഞ്ഞിട്ടില്ലെന്ന് കാട്ടി ട്വിറ്ററിൽ ഇട്ടിരുന്നു.'
'അതും ഒരു ചാനലിൽ വന്നപ്പോഴാണ് നമ്മൾ അറിയുന്നത്. അപ്പോഴാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും വൻ വീഴ്ച സംഭവിച്ചുവെന്ന് മനസിലാകുന്നത്. മറ്റേതിങ്കിലും ഹോസ്പിറ്റലിൽ ആയിരുന്നുവെങ്കിൽ ഇന്നും നമ്മുടെ സുബി ജീവനോടെ ഉണ്ടായേനെയെന്ന് ഇപ്പോൾ തോനുന്നു. ഡോക്ടർമാർ തമ്മിലുള്ള ഈഗോ കാരണം അവൾ അവിടെ കിടന്ന കാര്യം പോലും ചികിത്സിക്കേണ്ട ഡോക്ടർ അറിഞ്ഞിട്ടില്ല.'
'എന്നിട്ട് നമ്മുടെ കാശ് വാങ്ങിയിട്ട് ബില്ല് പോലും ഇല്ല. ഇൻഷുറൻസിന്റെ ക്ലെയിം ചോദിക്കാൻ ചെന്നപ്പോഴാണ് അവരുടെ സ്വഭാവം മനസിലാക്കുന്നത്. അവളെ വേറെ കൊണ്ട് പോകണോയെന്ന് ചോദിച്ചപ്പോൾ വേണ്ടെന്നാണ് അവർ പറഞ്ഞതെന്ന്', സുബിയുടെ കുടുംബം പറയുന്നു.


Click it and Unblock the Notifications