പ്രണവിന്റെ യാത്ര തുടങ്ങിയത് അവിടെ നിന്നാണ്! സുഹൃത്തിനൊപ്പമുള്ള മകന്റെ ആദ്യ യാത്രയെ കുറിച്ച് സുചിത്ര മോഹന്‍ലാൽ
മോഹന്‍ലാലിന്റെ മകന്‍ എന്നതിലുപരി എന്ന മലയാള സിനിമയിലെ യുവനടനാണ് പ്രണവ് മോഹന്‍ലാല്‍. നായകനായി വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രണവിന് വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. രാജാവിന്റെ മകന്‍ എന്ന നിലയില്‍ താരപുത്രന്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറായി നില്‍ക്കുകയാണ്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലെ പ്രകടനമാണ് പ്രണവിന് വലിയ ആരാധകരെ നേടി കൊടുത്തത്. വീണ്ടും വിനീതിന്റെ സംവിധാനത്തില്‍ എത്തിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയിലും പ്രണവാണ് നായകന്‍. ഈ വിഷുവിന് മുന്നോടിയായി തീയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. താരപുത്രന്റെ പ്രകടനവും ശ്രദ്ധേയമായി.

ഇപ്പോഴിതാ പ്രണവിന്റെ പ്രകടനത്തെ പറ്റിയും ജീവിതരീതികളെക്കുറിച്ച് ഒക്കെ അമ്മ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പൊതുവേ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരാത്ത സുചിത്ര ആദ്യമായിട്ടാണ് മകനുവേണ്ടി ഒരു അഭിമുഖത്തില്‍ സംസാരിച്ചിരിക്കുന്നത്.
എപ്പോഴും ട്രക്കിങ്ങും മറ്റുമായി പ്രണവ് ഭയങ്കര ഔട്ട്‌ഡോര്‍ പേഴ്‌സണ്‍ ആണെന്നാണ് സുചിത്ര പറയുന്നത്. അവന്‍ പഠിച്ചത് ഊട്ടിയിലാണ്. ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയത് കൊണ്ട് അവിടുത്തെ പിള്ളേരുടെ കള്‍ച്ചര്‍ അവനും കിട്ടി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ ഉടനെ അവനും സുഹൃത്തും കൂടി ഹിമാലയത്തിലേക്ക് ട്രക്കിങ്ങിന് പോവുകയാണെന്ന് പറഞ്ഞു. പിന്നെ എന്റെ ഒരു സുഹൃത്ത് വഴി അവന് പോവാനുള്ള കാര്യങ്ങളൊക്കെ റെഡിയാക്കാന്‍ നോക്കിയെങ്കിലും അതുവേണ്ട ഒറ്റയ്ക്ക് പോകുമെന്നാണ് അവന്‍ പറഞ്ഞത്. അന്ന് മുതലേ ഒറ്റയ്ക്കാണ് മകന്റെ യാത്രയെന്ന് സുചിത്ര പറയുന്നു.
യാത്രയ്ക്കിടയില്‍ ബസിലുണ്ടായതും വളരെ ഇടുങ്ങിയ വഴിയാണെന്നുമൊക്കെ തിരികെ വന്നിട്ടാണ് പറഞ്ഞത്. പോവുന്നതിന് മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളിവിടെ ടെന്‍ഷന്‍ ആയേനെ. എന്തായാലും അന്ന് തുടങ്ങിയ യാത്ര അവനിപ്പോഴും തുടരുകയാണ്. ഇന്നലെ ഊട്ടിയില്‍ നിന്നും ചെന്നൈയിലെ വീട്ടിലെത്തി.
പ്രണവ് ഓസ്‌ട്രോലിയയില്‍ പോയി ഫിലോസഫിയാണ് പഠിച്ചത്. ഒന്നുകില്‍ ആ മേഖലയില്‍ തന്നെ സജീവമാകാന്‍ ഞാന്‍ അവനോട് പറഞ്ഞിരുന്നു. എന്നാല്‍ അതിന് താല്‍പര്യമില്ല. ഡോക്ടറുടെ മക്കള്‍ ഡോക്ടറാവുന്നത് പോലെ നീയും അങ്ങനെ ചെയ്യൂ എന്ന് പറയാന്‍ പറ്റില്ലായിരുന്നു. രണ്ട് മക്കളില്‍ ആരെങ്കിലും ഒരാള്‍ ഡോക്ടര്‍ ആവണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്ക് താല്‍പര്യമില്ലാത്തത് കൊണ്ട് ഫോഴേസ് ചെയ്യാന്‍ സാധിച്ചില്ല.

പിന്നെ കുടുംബത്തിലെങ്ങനെയാണോ അതുപോലെ നോക്കാന്‍ പറഞ്ഞു. എന്റെ അച്ഛനും സഹോദരനും ഭര്‍ത്താവുമൊക്കെ സിനിമാക്കാര്‍ ആയിരുന്നു. അതുകൊണ്ട് സിനിമാകുടംബമാണെന്ന് പറയാം. അപ്പുവിനെയും അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ല. പക്ഷേ അങ്ങനെ പറഞ്ഞ് കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ഇന്‍ഡസ്ട്രി ഇങ്ങനെയാണെന്നും അതിലൊന്ന് ശ്രമിച്ച് നോക്കാനും മാത്രമേ പറഞ്ഞുള്ളു. അതിപ്പോള്‍ ഇങ്ങനെയായി.
എല്ലാ സിനിമകളും നന്നായി പോവണമെന്ന് നിര്‍ബന്ധമില്ല. ചിലത് നന്നാവും. ചിലത് മോശമാവും. മാത്രമല്ല പലരും അച്ഛനൊപ്പമാണ് മകനെ താരതമ്യം ചെയ്യുന്നത്. അത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ചേട്ടന്‍ ആദ്യ സിനിമയില്‍ ഒരു വില്ലനായിട്ടാണ് അഭിനയിച്ചത്.
ആ കഥാപാത്രം എനിക്കടക്കം ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. അതിന് കാരണം അത്രയും നന്നായി ചെയ്തിട്ടുള്ളത് കൊണ്ടാണ്. പക്ഷേ എല്ലാവര്‍ക്കും അങ്ങനെയാവാന്‍ സാധിക്കില്ലല്ലോ. കുട്ടികള്‍ നടക്കാന്‍ പഠിക്കുന്നത് ആദ്യം വീണിട്ടാണ്. അങ്ങനെ ഇതിനെയും കണ്ടാല്‍ മതിയെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











