'അവർ സ്വന്തം മക്കളെപ്പോലെ, വിനീതിനെ എടായെന്ന് വിളിച്ച ഞാന്‍ വിമലചേച്ചിയുമായി സംസാരിച്ചശേഷം പ്രശ്‌നത്തിലായി'
അമ്പത് മിനിറ്റോളം ദൈർഘ്യമുള്ള അഭിമുഖമാണെങ്കിലും ഒട്ടും മടുപ്പം തോന്നാതെ ഒറ്റയിരുപ്പിൽ കണ്ട് തീർത്തു... യാതൊരു ജാഡയും കൃത്രിമത്വവും സംസാരത്തിലില്ല. എന്ത് മനോഹരമായ സംസാരമാണ്... എന്നാണ് മലയാളത്തിന്റെ അഭിമാനമായ നടനവിസ്മയം മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ അഭിമുഖം കണ്ട് പ്രേക്ഷകർ കുറിക്കുന്ന കമന്റുകൾ. മോഹൻലാലിനൊപ്പം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഏറെ നാളുകൾക്കുശേഷമാണ് സുചിത്ര മോഹൻലാൽ ഒരു ദൈർഘ്യമേറിയ അഭിമുഖത്തിന് ഇരിക്കുന്നതും വിശേഷങ്ങൾ പങ്കുവെക്കുന്നതും.
സുചിത്ര ഇത്ര മനോഹരമായി മലയാളം സംസാരിക്കുമെന്ന് മലയാളികളിൽ ഏറെപ്പേരും മനസിലാക്കുന്നത് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖം പുറത്ത് വന്നശേഷമാകും. ഭർത്താവിനെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം വളരെ മനോഹരമായി സുചിത്ര സംസാരിച്ചു. മകൻ പ്രണവ് കേന്ദ്രകഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച വർഷങ്ങൾക്കുശേഷം വിജയകരമായി പ്രദർശനം തുടരുന്ന സന്തോഷത്തിലാണ് സുചിത്ര മോഹൻലാൽ.

പ്രണവ് സിനിമയുടെ ഫസ്റ്റ് ഷോ കാണാനോ സന്തോഷം ആഘോഷിക്കാനോ ആളുകളുടെ പ്രതികരണം അറിയാനോ എത്തിയില്ലെങ്കിലും റിലീസ് ദിവസം മുഴുവൻ വിനീതീനും ധ്യാനിനും വർഷങ്ങൾക്കുശേഷം ടീമിനുമൊപ്പം സുചിത്ര മോഹൻലാൽ ഉണ്ടായിരുന്നു. ഹൃദയത്തിൽ പ്രണവ് അഭിനയിച്ചപ്പോഴും സിനിമയുടെ റിലീസ് പ്രതിസന്ധി നേരിട്ടപ്പോഴുമെല്ലാം കരുത്ത് പകർന്ന് തങ്ങൾക്കൊപ്പം നിന്നത് സുചിത്രയായിരുന്നുവെന്ന് വിനീതും നിർമാതാവ് വിശാഖും പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ വിനീതുമായും ധ്യാനുമായും തനിക്കുള്ള ആത്മബന്ധം എത്ര വലുതാണെന്ന് പറയുകയാണ് സുചിത്ര മോഹൻലാൽ. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യവും സുചിത്ര മോഹൻലാൽ സംസാരിച്ചത്. ശ്രീനിവാസന്റെ ഭാര്യ വിമലയുമായി സംസാരിച്ചപ്പോഴുള്ള അനുഭവവും സുചിത്ര പങ്കിട്ടു.
വിനീതിനെ എടാ, വാടാ എന്നൊക്കെ വിളിച്ച താന്‍ വിമല ചേച്ചിയുമായി ഫോണില്‍ സംസാരിച്ച ശേഷം പ്രശ്‌നത്തിലായി എന്നാണ് സുചിത്ര പറയുന്നത്. വിനീതിനേയും ധ്യാനിനേയും സ്വന്തം മക്കളെ പോലെ തന്നെയാണ് കാണുന്നതെന്നും ആ സ്വാതന്ത്ര്യത്തോടെ തന്നെയാണ് അവരോട് പെരുമാറാറുള്ളതെന്നും സുചിത്ര പറയുന്നു. താരപത്നിയുടെ വാക്കുകളിലേക്ക്... 'അപ്പുവിനെയൊക്കെ ഞാന്‍ അവന്‍, ഇവന്‍ എന്നൊക്കെയാണ് പറയുക. അതുപോലെ വിനീതൊക്കെ നമ്മുടെ പിള്ളേര്‍ തന്നെയാണല്ലോ.'
'ഭയങ്കര ക്ലോസാണ്. വിനീതിനെയൊക്കെ എടാ, വാടാ എന്നൊക്കെയാണ് ഞാന്‍ വിളിക്കുക. ഒരു ദിവസം ഞാന്‍ വിമല ചേച്ചിയെ വിളിച്ച് സംസാരിക്കുകയായിരുന്നു ഞാൻ. ചേച്ചി... മക്കളെ വിനീത് കുട്ടന്‍, ധ്യാന്‍ കുട്ടന്‍ എന്നൊക്കെയാണ് പറയുന്നത്. ചേച്ചി അങ്ങനെയേ സംസാരിക്കൂ.'

'അവന്‍, ഇവന്‍ എന്നൊന്നും പറയുന്നില്ല. മുഴുവന്‍ സംസാരിച്ച ശേഷം ഞാന്‍ ആലോചിച്ചു... ചേച്ചി ഒരു പ്രാവശ്യം പോലും അവന്‍, ഇവന്‍ എന്നൊന്നും പറഞ്ഞില്ലല്ലോയെന്ന്. ഞാനോ... ഞാന്‍ വിനീതിനെ എടാ, വാടാ എന്നൊക്കെയല്ലേ പറയുന്നത് എന്ന്', സുചിത്ര പറയുന്നു. സുചിത്രയുടെ അഭിമുഖം വൈറലായതോടെ മകന് വേണ്ടി അമ്മ പ്രമോഷന് ഇറങ്ങി, മകൻ വരാത്തതുകൊണ്ട് ആ വിടവ് പരിഹരിക്കാനായി അമ്മ നേരിട്ട് വന്നു എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.
സുചിത്രയുടെ പെരുമാറ്റത്തെയും എളിമയേയും സംസാരത്തേയും പുകഴ്ത്തിയും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രണവ് അഭിമുഖം നൽകാൻ തയ്യാറാവാത്തതിന്റെ കാരണം കഴിഞ്ഞ ദിവസം നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം വെളിപ്പെടുത്തിയിരുന്നു. തനിക്ക് കൊണ്ട് വരണമെന്ന ആഗ്രഹമുണ്ടെന്നും പക്ഷെ പ്രണവ് വരണ്ടേയെന്നുമായിരുന്നു വൈശാഖിന്റെ മറുപടി.
എനിക്ക് കൊണ്ടുവരണമെന്നുണ്ട്. പക്ഷെ പുള്ളി വരണ്ടേ. പുള്ളിയോട് വരാൻ ഞാൻ പറയില്ലെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു വൈശാഖിന്റെ മറുപടി. ഓരോ ഇന്റർവ്യൂവിന്റെ കമന്റിലും പ്രണവ് മോഹൻലാൽ എന്താ വരാത്തത് എന്നാണ് ആളുകൾ ചോദിക്കുന്നതെന്ന ചോദ്യത്തിന് ഈ കമന്റുകൾ പ്രണവും കാണുന്നുണ്ടെന്നും വരാത്തതിന്റെ കാരണം പ്രണവ് അല്ലേ പറയേണ്ടതെന്നും വിശാഖ് കൂട്ടിച്ചേർത്തു.


Click it and Unblock the Notifications