ഇവിടെ നിന്നും പോകാനാണ് നിർമാതാവ് പറഞ്ഞത്; പ്രശസ്തിയും പണവും തന്നത് ടെലിവിഷൻ; സുധ ചന്ദ്രൻ
സിനിമാ രംഗത്താണ് തുടക്കമെങ്കിലും സീരിയൽ രംഗത്താണ് നടി സുധ ചന്ദ്രന് കൂടുതൽ തിളങ്ങാനായത്. നിരവധി ഭാഷകളിൽ സുധ സീരിയൽ ചെയ്തു. നാഗിൻ ഉൾപ്പെടെയുള്ള സീരിയലുകൾ ഹിന്ദി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത സുധ ചന്ദ്രന് നൽകി. സീരിയലുകളിലെ തന്റെ കഥാപാത്രത്തിന്റെ ലുക്കിൽ വലിയ ശ്രദ്ധ സുധ കൊടുക്കാറുണ്ട്. സുധയുടെ മേക്കപ്പും കോസ്റ്റ്യൂമുകളും ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. പതിയെ സീരിയൽ രംഗത്ത് പുതിയൊരു ട്രെൻഡ് തന്നെ സുധ ചന്ദ്രൻ കൊണ്ട് വന്നു.
ഡോരിയാണ് സുധയുടെ പുതിയ സീരിയൽ. സീരിയലിന്റെ പ്രൊമോഷന്റെ ഭാഗമായി സുധ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമകളിൽ തനിക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ച് സുധ സംസാരിച്ചു. സിനിമകൾ ലഭിക്കാതായപ്പോഴാണ് താൻ ടെലിവിഷൻ രംഗത്തേക്ക് കടന്ന് വന്നത്. തന്റെ കരിയറിലെ ഉയർച്ചയ്ക്ക് കാരണം ടെലിവിഷനാണെന്നും സുധ വ്യക്തമാക്കി. ആദ്യ സിനിമ നാച്ചെ മയൂരിയിലൂടെ പ്രശംസ ലഭിച്ചെങ്കിലും പിന്നീട് തനിക്ക് സിനിമകളിൽ അവസരം ലഭിച്ചില്ല.

അതിനാൽ ടെലിവിഷൻ രംഗത്തേക്ക് ശ്രദ്ധ നൽകിയെന്നും സുധ വ്യക്തമാക്കി. എന്തുകൊണ്ട് സിനിമകളിലേക്ക് തന്നെ വിളിച്ചില്ല എന്നറിയില്ല. അത് നിർമാതാക്കളോട് ചോദിക്കണം. സിനിമയ്ക്ക് വേണ്ടി കാത്തിരുന്ന് ടെലിവിഷനിലെ അവസരം വേണ്ടെന്ന് വെക്കാൻ പറ്റില്ലായിരുന്നു. നല്ല അവസരങ്ങൾ ടെലിവിഷനിൽ നിന്നും വന്നു. പ്രശസ്തിയും ജനശ്രദ്ധയും പണവും എല്ലാം ഇവിടെ നിന്ന് ലഭിക്കുന്നു. പിന്നെ താനെന്തിന് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കണമെന്നും സുധ ചോദിക്കുന്നു.
ഞങ്ങൾ അഭിനേതാക്കളാണ്. അഭിനയിക്കാനാണ് വന്നത്. എത്ര നാൾ കാത്തിരിക്കും. സിനിമ ലഭിച്ചില്ലെങ്കിൽ വീട്ടുകാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകും. ഞങ്ങളും കലാകാരൻമാരാണ്. അതേസമയം സിനിമയോട് ഉള്ളിലുള്ള ആഗ്രഹം നശിച്ചിട്ടില്ലെന്നും സുധ വ്യക്തമാക്കി.

സിനിമാ രംഗത്തേക്ക് കടന്ന് വന്ന് മയൂരി എന്ന ചിത്രത്തിന് ശേഷം ഒരു പ്രൊഡ്യൂസർ എന്നോട് പറഞ്ഞത് ഇവിടെ നിന്ന് പോകാനാണ്. ഒരു സിനിമ ഹിറ്റായെന്ന് കരുതി വലിയ സ്റ്റാറാകില്ല, ഇവിടെ നിന്ന് പൊയ്ക്കോ ഈ മേഖല തനിക്ക് പറ്റിയതല്ലെന്നും പറഞ്ഞു. തനിക്കന്ന് ദേഷ്യം വന്നിരുന്നെന്നും സുധ ചന്ദ്രൻ ഓർത്തു.
അമ്മയാണ് തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചത്. ഇന്ന് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്നു. പഴയ കാലത്തേ എന്റെ അമ്മ ശക്തയാണ്. ഡോരിയിലെ തന്റെ കഥാപാത്രത്തിന് അമ്മയുമായി സാമ്യമുണ്ട്. അമ്മ ഒരിക്കലും തന്നെ വിഷമിച്ച് കാണാൻ ഇഷ്ടപ്പെട്ടില്ലെന്നും സുധ ഓർത്തു. പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് കരിയറും ജീവിതവും കെട്ടിപ്പടുത്ത സുധ ചന്ദ്രൻ ഏവർക്കും മാതൃകയാണ്. 1981 ലാണ് വാഹനാപകടത്തിൽ സുധയുടെ ഒരു കാൽ നഷ്ടപ്പെടുന്നത്. തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിൽ വെച്ചാണ് അപകടം ഉണ്ടായത്.
പിന്നീട് നിർമിത കാൽ ഘടിപ്പിച്ച സുധ കരിയറിലെ സ്വപ്നങ്ങൾ നേടിയെടുത്തു. നൃത്തവേദികളിലും അഭിനയ രംഗത്തും സുധ സാന്നിധ്യമറിയിച്ചു. മാതാപിതാക്കളുടെ പിന്തുണയാണ് സുധ ചന്ദ്രന് ശക്തി പകർന്നത്. സുധയ്ക്ക് താങ്ങായി ഭർത്താവ് രവി ദംഗും ഒപ്പമുണ്ട്. ഭർത്താവാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തെന്നും എല്ലാ കാര്യങ്ങളും അദ്ദേഹവുമായാണ് പങ്കുവെക്കാറെന്നും സുധ ചന്ദ്രൻ വ്യക്തമാക്കി.


Click it and Unblock the Notifications











