'വയ്യാതെയാകുമ്പോൾ ആദ്യം ഓർമ വരുന്ന മുഖം മമ്മൂക്കയുടേതാണ്, അന്ന് ഒരു വട്ടുപിടിച്ച അവസ്ഥയിലായിരുന്നു'; സുധീർ!
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം പല വെല്ലുവിളികളും കടന്ന് വിജയം നേടിയ നായകനാണ്. അടുത്ത കാലത്ത് മലയാള സിനിമയിൽ കാന്‍സര്‍ രോഗത്തെ മനകരുത്ത് കൊണ്ട് അതിജീവിച്ച് വന്ന നടൻ കൂടിയാണ് താരം. കായികക്ഷമതയും ഫിറ്റ്നസും എല്ലാം ശ്രദ്ധിച്ച് മുന്നോട്ട് പോകുന്ന താരത്തിന് കാൻസർ ബാധിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ സിനിമാപ്രേമികളും അമ്പരന്നു.
കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തനിക്ക് വട്ട് പിടിച്ച് അവസ്ഥയായിരുന്നുവെന്നും ചിരിക്കണോ കരയണോയെന്ന് പോലും മനസിലാകുന്നില്ലായിരുന്നുവെന്നും പറയുകയാണ് ഇപ്പോൾ സുധീർ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ കുറിച്ച് താരം വിവരിച്ചത്. സുധീർ ചികിത്സയിലായിരുന്നപ്പോൾ ആദ്യം സഹായവുമായി ഓടിയെത്തിയ ഒരാൾ സുരേഷ് ഗോപിയായിരുന്നു.

കാൻസർ ബാധിച്ച് കിടന്ന സമയത്തെ കുറിച്ചും അന്ന് ലഭിച്ച പിന്തുണകളെ കുറിച്ചും സുധീർ മനസ് തുറക്കുന്നു. താരത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'അസുഖങ്ങൾ വരുമ്പോൾ ഒറ്റപ്പെട്ട് പോവുകയാണോ... എല്ലാവരേയും വിട്ട് പോകേണ്ടി വരുമോ എന്നൊക്കെയുള്ള തോന്നലുകൾ വരും. ആ സമയത്ത് ആരുടെയെങ്കിലും സപ്പോർട്ട് മനസുകൊണ്ട് നമ്മൾ ആഗ്രഹിക്കും.'
'എന്റെ ഫ്രണ്ട്സ് സർക്കിളിൽ ആരെങ്കിലും വിഷമിക്കുന്നുവെന്ന് എനിക്ക് തോന്നലുണ്ടായാൽ ഞാൻ അധികം വൈകാതെ അവരെ വിളിച്ച് സംസാരിക്കും. ആത്മഹത്യയെ കുറിച്ച് പലരും ചിന്തിക്കുന്ന സമയത്ത് ഞാൻ കൃത്യസമയത്ത് ഈ തോന്നൽ കാരണം വിളിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങളെ കുറിച്ച് കേൾക്കാൻ മനസ് കൊടുത്തിട്ടുണ്ട്.'
'അവരോട് സംസാരിച്ച് കഴിയുമ്പോഴാണ് അവർ ക്രിട്ടിക്കൽ സ്റ്റേജിൽ നിൽക്കുകയായിരുന്നുവെന്ന് ഞാൻ അറിഞ്ഞത്. എനിക്ക് കാൻസർ വന്നപ്പോൾ ആ സമത്ത് ഞാൻ പാനിക്കായി. പെട്ടന്ന് എനിക്ക് ചിരിക്കണോ കരയണോയെന്ന് പോലും എനിക്ക് മനസിലായില്ല. ഡോക്ടർ ഉടൻ സർജറി വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ ഡിസ്ചാർജ് ചെയ്യാനാണ് ആവശ്യപ്പെട്ടത്.'
'ആദ്യം ഡോക്ടർ സമ്മതിച്ചില്ല. കാരണം ബ്ലീഡിങ് ഉണ്ടായിരുന്നു. പക്ഷെ വാശിപിടിച്ചപ്പോൾ സമ്മതിച്ചു. അന്ന് ഞാൻ കൂട്ടുകാരെ മുഴുവൻ വിളിച്ചു. ശേഷം രാത്രി മുഴുവൻ എറണാകുളത്ത് കറങ്ങി നടന്ന് ചായ കുടിക്കലും മറ്റുമായിരുന്നു. അതുപോലെ ഒരു തെലുങ്ക് സിനിമയിൽ നല്ലൊരു വേഷത്തിന്റെ ഓഫറും വന്ന് നിൽക്കുന്ന സമയമായിരുന്നു.'

'ഷൂട്ട് കഴിഞ്ഞ് സർജറി ചെയ്യാമെന്നൊക്കെ ഞാൻ ഡോക്ടറോട് പറഞ്ഞു. പക്ഷെ ഡോക്ടർ പറഞ്ഞത് ഏത് നിമിഷവും വയറിലിരുന്ന് അത് പൊട്ടുമെന്നാണ്. എല്ലാം കൂടി ആയപ്പോൾ ഒരു വട്ടുപിടിച്ച അവസ്ഥയായിരുന്നു എനിക്ക്. പിന്നെ ആളുകൾ എല്ലാം എന്നെ ഉപദേശിച്ചു. അങ്ങനെ വീണ്ടും അഡ്മിറ്റായി. ഉടൻ ഞാൻ മമ്മൂക്കക്ക് മെസേജ് അയച്ചു.'
'പെട്ടെന്ന് വയ്യാതെ ആകുമ്പോൾ ആദ്യം ഓർക്കുന്ന മുഖം മമ്മൂക്കയുടേതാണ്. ഇമോഷണലി വല്ലാതെ അറ്റാച്ഡാണ് ഞാൻ അദ്ദേഹവുമായി. കഴിഞ്ഞ ദിവസം കാതൽ കണ്ട് ഞാൻ ഒരുപാട് കരഞ്ഞു. അന്ന് മെസേജ് അയച്ചപ്പോൾ വിഷമിക്കരുതെന്ന് പറഞ്ഞ് അദ്ദേഹം തിരിച്ച് മെസേജ് ചെയ്തു. എത്ര വൈകിയാലും അദ്ദേഹം മെസേജിന് റെസ്പോണ്ട് ചെയ്യും.'
'അതുപോലെ സർജറിക്കുള്ള എല്ലാ സഹായവും സുരേഷ് ഗോപി ചേട്ടൻ എനിക്കായി ചെയ്ത് തന്നു. എന്നാൽ ഒരിക്കൽ പോലും ഇക്കാര്യം അദ്ദേഹം എവിടെയും പറഞ്ഞ് നടന്നില്ല. ഇനിയും രോഗം വരുമോ ഇല്ലയോ എന്നൊന്നും ചിന്തിക്കാറില്ല അങ്ങനെ തന്നെയാണ് സുരേഷേട്ടനും. നിന്റെ അസുഖം മാറി ഇനി എന്തിനാണ് അതിനെക്കുറിച്ച് ചോദിക്കുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. എന്നാൽ ചില ആളുകളുടെ ആറ്റിട്യൂഡ് അങ്ങനെ അല്ല. ഇപ്പോഴും കാണുമ്പോൾ ആ അവസ്ഥയെകുറിച്ചാണ് കുശലം തിരക്കുന്നതെന്നും', സുധീർ പറയുന്നു.


Click it and Unblock the Notifications











