മക്കളുമായി അധികം അടുക്കരുത്; പൊക്കിൾക്കൊടി മുറിച്ചതാണ്; അവർക്കും ജീവിതമുണ്ട്; സുഹാസിനി
തമിഴകത്തെ പ്രിയ താരദമ്പതികളാണ് സംവിധായകൻ മണിരത്നവും നടി സുഹാസിനിയും. ഒട്ടനവധി നടിമാരുടെ കരിയറിൽ നാഴികകല്ലായ സിനിമകൾ സമ്മാനിച്ച മണിരത്നം സുഹാസിനിയെ ഒരു സിനിമയിലും നായികയാക്കിയിട്ടില്ല. എന്നാൽ ജീവിതത്തിലെ നായികയായി അദ്ദേഹം സുഹാസിനിയെ സ്വീകരിച്ചു. സിനിമാ രംഗത്ത് മണിരത്നവും സുഹാസിനിയും ഇപ്പോഴും സജീവമാണ്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് മണിരത്നമിപ്പോൾ.
മറുവശത്ത് സിനിമകളും ഷോകളും മറ്റുമായി സുഹാസിനിയും തിരക്കിലാണ്. 1988 ലായിരുന്നു ഇവരുടെ വിവാഹം. നന്ദൻ എന്ന മകനും ദമ്പതികൾക്ക് ജനിച്ചു. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും ഇടയ്ക്ക് വെച്ച് ഞങ്ങൾ പ്രണയത്തിലാവുകയായിരുന്നെന്നും സുഹാസിനി വ്യക്തമാക്കി.
എന്റെ അച്ഛനും അദ്ദേഹത്തിന്റെ ചേട്ടനുമാണ് ഞങ്ങളുടെ വിവാഹ ആലോചന നടത്തിയത്. ആദ്യം കണ്ടപ്പോൾ നമ്മൾ രണ്ട് പേരും ഒത്തുപോവില്ലെന്ന് പറഞ്ഞ് പിരിഞ്ഞതാണ്. എന്നാൽ പിന്നീട് പ്രണയത്തിലായെന്ന് സുഹാസിനി ഓർത്തു.

മണിരത്നം തന്ന മറക്കാനാവാത്ത സമ്മാനത്തെക്കുറിച്ചും സുഹാസിനി സംസാരിച്ചു. കല്യാണത്തിന് മുമ്പ് ഗീതാഞ്ജലി എന്ന സിനിമയുടെ സ്ക്രിപ്റ്റിലായിരുന്നു മണി. നിനക്ക് കുറച്ച് വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ വീട്ടിൽ ചെന്നു. മുറിയിൽ നിരവധി വസ്ത്രങ്ങൾ. പത്ത് സാരികളും മറ്റും ഉണ്ടായിരുന്നെന്ന് സുഹാസിനി ഓർത്തു. നടിയും സംവിധായികയുമായ രേവതിയുടെ വീട്ടിൽ വെച്ച് മണിരത്നത്തെ ആദ്യമായി പരിചയപ്പെട്ടപ്പോഴുണ്ടായ സംഭവങ്ങളും സുഹാസിനി പങ്കുവെച്ചു.
'രേവതി എന്റെ സോൾ സിസ്റ്ററാണ്. മണിയെ പരിചയപ്പെടുന്നത് രേവതിയുടെ വീട്ടിൽ വെച്ചാണ്. രേവതിക്ക് എന്നേക്കാൾ മൂന്ന് വർഷം മുമ്പ് വിവാഹം നടന്നു. ഞങ്ങളെ രണ്ട് പേരെയും രേവതി വീട്ടിലേക്ക് വിളിച്ചു. ഒരു സിനിമയുടെ ചർച്ചയ്ക്കിടെ ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം വന്നു. രേവതി ഇത് കണ്ട് ഭയന്നു. അന്ന് മുതൽ ഞങ്ങളെ രേവതിക്ക് അറിയാം,' സുഹാസിനി പറഞ്ഞു.

തന്റെ മകനെക്കുറിച്ചും സുഹാസിനി സംസാരിച്ചു. അമ്മയായതും മകനെ നന്നായി വളർത്തിയതുമെല്ലാം ഒരു നേട്ടമായി ഞാൻ കാണുന്നു. പക്ഷെ മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാൻ പറയും. കാരണം അവർക്കും അവരുടേതായ ജീവിതം ഉണ്ട്. പൊക്കിൾക്കൊടി മുറിച്ചതാണ്. മനസ്സിൽ നിന്നും അത് മുറിക്കണം. എന്റെ മകൻ 14 വർഷമായി ലണ്ടനിലാണ്. ഇപ്പോൾ തിരിച്ച് വരാൻ പോകുന്നു. മകന്റെ ജീവിതത്തിൽ അധികം ഇടപെടാറില്ലെന്നും സുഹാസിനി വ്യക്തമാക്കി. 1992 ലാണ് സുഹാസിനിക്കും മണിരത്നത്തിനും മകൻ പിറക്കുന്നത്.
കരിയറിന്റെ മികച്ച സമയത്തായിരുന്നു സുഹാസിനിയുടെ വിവാഹം. ഇതിന് കാരണം നടി മുമ്പ് പറഞ്ഞിട്ടുണ്ട്. അച്ഛന് അസുഖം കൂടുതലായതോടെ വീട്ടുകാരുടെ നിർബന്ധം കാരണമാണ് വിവാഹത്തിന് തയ്യാറായതെന്നാണ് അന്ന് സുഹാസിനി വ്യക്തമാക്കിയത്.
മണിരത്നത്തിനൊപ്പം സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ സുഹാസിനി ഇടപെടാറുണ്ട്. ഇരുവർ, രാവണൻ എന്നീ സിനിമകളുടെ സംഭാഷണം എഴുതിയത് സുഹാസിനിയാണ്. മദ്രാസ് ടാക്കീസ് എന്ന പ്രൊഡക്ഷൻ കമ്പനിയും ഇവർ ഒരുമിച്ച് നടത്തുന്നു. നടി എന്നതിനുപ്പുറം സംവിധായികയായും സുഹാസിനി ശ്രദ്ധ നേടി.
സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന സിനിമ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 1995 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. അടുത്തിടെയാണ് മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ റിലീസ് ചെയ്തത്. പൊന്നിയിൻ സെൽവൻ എന്ന നോവൽ സിനിമയാക്കുകയെന്നത് സംവിധായകന്റെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു


Click it and Unblock the Notifications