സ്വന്തം മകനെ പോലെ രണ്ട് അടി മമ്മൂട്ടി പ്രണവിന് കൊടുത്തു; വീട്ടിൽ പോയ മണി ഞെട്ടി: സുഹാസിനി
ബറോസിലൂടെ ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം. നടി സുഹാസിനിയുമായുള്ള തമിഴ് അഭിമുഖത്തിൽ പ്രണവ് മോഹൻലാലിനെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണവ് അവന്റെ ജീവിതം ആസ്വദിക്കുകയാണെന്ന് മോഹൻലാൽ പറഞ്ഞു. സ്കൂളിൽ ഞാൻ ബെസ്റ്റ് ആക്ടർ ആയിരുന്നു. പ്രണവും അതേ പോലെ തന്നെ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിനെ ബെസ്റ്റ് ആക്ടർ ആയിരുന്നു.
പക്ഷെ പ്രണവിന് അവന്റേതായ ജീവിതമുണ്ട്. അവന് ഒരുപാട് സിനിമകൾ ചെയ്യാൻ ഇഷ്ടമല്ല. യാത്ര ചെയ്യണം. ഇടയ്ക്ക് വന്ന് ഒരു സിനിമ ചെയ്യും. അത് പ്രണവിന്റെ ചോയ്സാണ്. ഞങ്ങൾക്കതിൽ പ്രശ്നമില്ല. അവൻ ജീവിതം ആസ്വദിക്കട്ടെ. ഡിഗ്രി പൂർത്തിയാക്കിയ ശേഷം ഇഷ്ടമുള്ളത് ചെയ്യൂ എന്നാണ് എന്റെ അച്ഛൻ എന്നോട് പറഞ്ഞത്.

പ്രണവിന്റെ പ്രായത്തിൽ എനിക്കും യാത്ര ചെയ്യാൻ ഇഷ്ടമായിരുന്നെന്നും മോഹൻലാൽ ഓർത്തു. പ്രണവിനെക്കുറിച്ച് അഭിമുഖത്തിൽ സുഹാസിനിയും സംസാരിച്ചു. പ്രണവിനൊപ്പം അഭിനയിച്ച ശേഷം നിങ്ങളുടെ മകൻ നല്ല ആക്ടറാണ്, നന്നായി പെരുമാറുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങനെയല്ലേ എന്ന് താങ്കൾ ചോദിച്ചിരുന്നെന്ന് സുഹാസിനി മോഹൻലാലിനെ ഓർമ്മിപ്പിച്ചു.
പ്രണവിനെക്കുറിച്ചുള്ള മറ്റൊരു ഓർമയും സുഹാസിനി പങ്കുവെച്ചു. മണി (മണിരത്നം) മമ്മൂട്ടിയോട് കഥ പറയാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി. ഒരു ചെറിയ പയ്യൻ അങ്ങോട്ടേക്ക് വന്നപ്പോൾ ഒരു വടിയെടുത്ത് അവനെ ഓടിച്ചു. ആരാണ് ആ പയ്യനെന്ന് ചോദിച്ചപ്പോൾ അവൻ പ്രണവ്, മോഹൻലാലിന്റെ മകനാണെന്ന് പറഞ്ഞു. മണി ഷോക്കായി. സ്വന്തം മകനെ പോലെ രണ്ട് അടി പോലും അവന് അന്ന് മമ്മൂട്ടി കൊടുത്തെന്നും സുഹാസിനി ചിരിയോടെ ഓർത്തു.

ഇത് കേട്ട് മോഹൻലാലും ചിരിച്ചു.മലയാള സിനിമാ രംഗത്ത് അഭിനേതാക്കൾ ഒരു കുടുംബം പോലെയാണെന്ന് നടൻ പറഞ്ഞു. മലയാളത്തിൽ ഞങ്ങൾ ഒരുപാട് പേർ പരസ്പരം വ്യക്തിപരമായ പ്രശ്നങ്ങൾ സംസാരിക്കും. ഞങ്ങളെക്കൊണ്ട് പറ്റുന്നത് പോലെ സഹായിക്കുമെന്നും മോഹൻലാൽ പറഞ്ഞു. പൃഥ്വിരാജുമായുള്ള സൗഹൃദത്തെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. പൃഥ്വിരാജിന്റെ അച്ഛനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അമ്മ എനിക്ക് സഹോദരിയെ പോലെയാണ്. ചെറുപ്പ കാലത്ത് അവിടെ താമസിച്ചിട്ടുണ്ട്.
ഞാനും പൃഥ്വിരാജും ചെയ്ത ലൂസിഫർ കൾട്ട് സിനിമയായി മാറി. പിന്നീട് ബ്രോ ഡാഡി എന്ന സിനിമ ചെയ്തു. ഇപ്പോൾ ലൂസിഫറിന്റെ സ്വീക്വൽ ചെയ്യുന്നു. ഒരുപാട് സിനിമകൾ സംവിധാനം ചെയ്യണമെന്ന് അദ്ദേഹത്തിനില്ല. ലൂസിഫറിന് ശേഷം പല ഭാഷകളിൽ നിന്നും എൻക്വയറി വന്നു. പക്ഷെ ചെയ്തില്ല. ഒരു അഭിനേതാവിനെ എങ്ങനെ ഉപയോഗിക്കണം എന്ന് അദ്ദേഹത്തിന് അറിയാം. എല്ലാവർക്കുമതുണ്ടെങ്കിലും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. അദ്ദേഹത്തിന് ഷോട്ടിൽ എന്താണോ വേണ്ടത് അത് ലഭിക്കുന്നത് വരെ ആവശ്യപ്പെടും. സംവിധായകനെന്ന നിലയിൽ പൃഥ്വിരാജ് ചരിത്രം സൃഷ്ടിക്കുമെന്ന് താൻ കരുതുന്നെന്നും മോഹൻലാൽ പറഞ്ഞു.


Click it and Unblock the Notifications