വിവാഹം വേണ്ട, സുഹൃത്തുക്കൾക്കൊപ്പം കഴിയണമെന്നായിരുന്നു; ഇന്ന് ഞാനാകെ മാറി; സുഹാസിനി
സിനിമാ രംഗത്ത് പല മേഖലകളിൽ സാന്നിധ്യം അറിയിച്ച താരമാണ് സുഹാസിനി മണിരത്നം. എൺപതുകളിലെ തിരക്കേറിയ നടിയായിരുന്ന സുഹാസിനി പിന്നീട് സംവിധായികയായും പേരെടുത്തു. ഭർത്താവ് മണിരത്നത്തിനൊപ്പം സിനിമാ നിർമാണത്തിലും സാന്നിധ്യം അറിയിക്കുന്നു. സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുളള സുഹാസിനി ഇന്നും തമിഴ് സിനിമാ ലോകത്തെ പ്രമുഖ സാന്നിധ്യമാണ്. ഭർത്താവ് മണിരത്നത്തിന് കരിയറിൽ പിന്തുണയുമായി സുഹാസിനി എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്. 1988 ലാണ് സുഹാസിനിയും മണിരത്നവും വിവാഹിതരാകുന്നത്.
അന്ന് തമിഴകത്തെ വിലപിടിപ്പുള്ള നായിക നടിയാണ് സുഹാസിനി. വിവാഹശേഷവും കരിയറിൽ നടി സജീവമായി. നന്ദൻ എന്നാണ് ദമ്പതികളുടെ മകന്റെ പേര്. തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സുഹാസിനിയിപ്പോൾ. എബിപി ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. മണിരത്നത്തിന്റെ ഭാര്യയെന്നത് ഫുൾ ടൈം ജോബ് ആയി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് നടി മറുപടി നൽകി. ഫുൾ ടൈം ജോബിനേക്കാൾ കൂടുതലാണത്.

മണിരത്നത്തിന്റെ ഭാര്യയാകുമ്പോൾ 24 മണിക്കൂർ മതിയാകില്ല. പക്ഷെ അങ്ങനെയാണ് എല്ലാ സ്ത്രീകളും. എനിക്ക് ഇരുപത് വയസായിരുന്ന സമയത്ത് ഹോർമോണുകൾ ഇപ്പോഴത്തേതിൽ നിന്നും വ്യത്യസ്തമായാണ് പ്രവർത്തിച്ചത്. എന്റെ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ഒരു അപ്പാർട്മെന്റിൽ താമസിക്കാനും കുടുംബ പ്രശ്നങ്ങളിൽ നിന്നൊക്കെ മാറി നിൽക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്. വിവാഹം ചെയ്യാൻ പോലും തോന്നിയില്ല.
കരിയറും എന്റെ സ്വതന്ത്ര്യവും വേണമായിരുന്നു. പക്ഷെ പതിയെ കുടുംബാന്തരീക്ഷത്തിലേക്ക് മാറുമ്പോൾ നമ്മുടെ ഉള്ളിൽ എന്തോ മാറ്റം സംഭവിക്കുന്നെന്നും സുഹാസിനി ചൂണ്ടിക്കാട്ടി. വിവാഹിതയായത് അപ്രതീക്ഷിതമായാണ്. പക്ഷെ വിവാഹശേഷം എന്തെങ്കിലും വിട്ടുകളയാൻ ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ല.

ഇരുപത് വർഷം മുമ്പുള്ള അതേ സ്ത്രീയാണ് ഞാനെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ പൂർണമായും മാറി. ഫ്ലോറൻസ് നൈറ്റിംഗ്ഗെയ്ലും മദർ തെരേസയും എല്ലാം ഒത്തുചേർന്ന ഒരാളാണ് ഞാൻ. പക്ഷെ അത് എന്റെ ആഗ്രഹമാണ്. ആരും തന്നെ നിർബന്ധിച്ചതായി കരുതുന്നില്ലെന്നും സുഹാസിനി വ്യക്തമാക്കി.
മണിരത്നത്തിനൊപ്പം പങ്കിടുന്ന മനോഹരമായ നിമിഷങ്ങളെക്കുറിച്ചും സുഹാസിനി സംസാരിച്ചു. ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന സമയം രണ്ട് പേർക്കും പ്രിയപ്പെട്ടതാണെന്ന് സുഹാസിനി പറയുന്നു. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ വിജയത്തിളത്തിലാണ് മണിരത്നം. പൊന്നിയിൻ സെൽവൻ സംവിധാനം ചെയ്യാൻ മണിരത്നം ഒരുങ്ങിയപ്പോൾ താൻ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്ന് സുഹാസിനി തുറന്ന് പറഞ്ഞു.
മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന സിനിമയുടെ പരാജയമാണ് സുഹാസിനിയെ പിന്നോട്ട് വലിച്ചത്. ഇരുവറിന് ലഭിച്ച സ്വീകാര്യതയിൽ എനിക്ക് നിരാശയുണ്ടായിരുന്നു. തമിഴ്നാടിന്റെ ചരിത്രവും രാഷ്ട്രീയവും ആസ്പദമാക്കിയാണ് ആ സിനിമ ചെയ്തത്. ഞാനാണ് ആ സിനിമയുടെ ഡയലോഗുകൾ എഴുതിയത്. നമ്മുടെ ആളുകൾക്ക് ചരിത്രവും പാരമ്പര്യവും അല്ല വേണ്ടതെന്ന് കരുതുന്നു, അവർക്ക് പ്രണയകഥകൾ നൽകൂയെന്നാണ് ഞാൻ പറഞ്ഞത്.
പൊന്നിയിൻ സെൽവൻ ഒരുക്കാൻ അദ്ദേഹം ശ്രമിക്കുമ്പോഴേല്ലാം എന്നെ ഇതിൽ നിന്ന് ഒഴിവാക്കി നിർത്താനാണ് ഞാൻ പറഞ്ഞത്. ഇരുവറിന് ലഭിച്ച അതേ പ്രേക്ഷക പ്രതികരണമാണ് ഇതിനും ലഭിക്കുകയെന്ന് ഞാൻ ഭയന്നു. പക്ഷെ തന്റെ ധാരണ തെറ്റായിരുന്നെന്ന് സുഹാസിനി ചൂണ്ടിക്കാട്ടി. വൻ സ്വീകാര്യതയാണ് പൊന്നിയിൻ സെൽവന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഐശ്വര്യ റായ്, വിക്രം, തൃഷ, കാർത്തി, ജയം രവി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications











