രണ്ട് വട്ടം അബോർഷൻ ആയി, പാട്ട് പിന്നെ മതി എന്ന് തീരുമാനിച്ച് വീട്ടിലിരുന്നു; സുജാത മോഹൻ
തെന്നിന്ത്യൻ ഭാഷകളിൽ ഒരുപോലെ സാന്നിധ്യമറിയിച്ച ഗായകയാണ് കെഎസ് സുജാത. മലയാളി ആയ സുജാത തമിഴ്നാട്ടിലും പ്രശസ്തയാണ്.
ഭാവ ഗായികയെന്ന് അറിയപ്പെടുന്ന സുജാതയുടെ ശബ്ദത്തിന് ആരാധകർ ഏറെയാണ്. റോജ, മിൻസാര കനവ്, പ്രണയ വർണങ്ങൾ തുടങ്ങിയ സിനിമകളിൽ സുജാത പാടിയ പാട്ട് എവർഗ്രീൻ പാട്ടുകളായി നിലനിൽക്കുന്നു. കേരള, തമിഴ്നാട് സർക്കാരിന്റെ നിരവധി പുരസ്കാരങ്ങളും സുജാതയ്ക്ക് ലഭിച്ചിട്ടുണ്ട്.

സുജാതയുടെ മകൾ ശ്വേത മോഹനും പിന്നണി ഗായികയാണ്. ശ്വേത പാടിയ പാട്ടുകൾ താരതമ്യേന കുറവാണെങ്കിലും ഇവയെല്ലാം വൻ ജനപ്രീതി നേടിയ ഗാനങ്ങളാണ്. ചെന്നെെയിലാണ് സുജാത കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഡോക്ടറായ മോഹൻ ആണ് സുജാതയുടെ ഭർത്താവ് ഇപ്പോഴിതാ അവൾ വികടൻ എന്ന തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുജാത.

വീട്ടിലെ ഒറ്റ പെൺകുട്ടി ആയിരുന്നു ഞാൻ. അച്ഛൻ ചെറിയ പ്രായത്തിലേ മരിച്ചു. പെൺകുട്ടികൾ പാട്ട് പാടി നടക്കുന്നതൊന്നും അംഗീകരിക്കാത്ത കാലമായിരുന്നു. നല്ല ആലോചന വന്നാൽ കല്യാണം കഴിപ്പിക്കാമെന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നെന്നും സുജാത പറഞ്ഞു. ദാസേട്ടന്റെ ഗുരു ചെമ്പൈ സ്വാമിയുടെ സുഹൃത്തുക്കൾ ആയിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. ദാസേട്ടന്റെ കൂടി ഞാൻ കച്ചേരിക്ക് പോവാറുണ്ടായിരുന്നു. ആ പരിചയം വെച്ചാണ് കല്യാണ ആലോചന വന്നതെന്നും സുജാത വ്യക്തമാക്കി.

ചെറിയ പ്രായത്തിൽ പാടുമ്പോൾ തൊട്ടേ ധാരാളം എതിർപ്പുകൾ ഉണ്ടായിരുന്നു. അമ്മ വിധവയാണ് കുട്ടിയെ പറഞ്ഞയക്കരുത് എന്നൊക്കെ കേട്ട് ഒന്നും വേണ്ട ഞാൻ വീട്ടമ്മയായി കഴിയാമെന്ന് കരുതി. എനിക്കത് പ്രശ്നം ആയിരുന്നില്ല. പക്ഷെ ഇദ്ദേഹത്തിന് സംഗീതം വളരെ ഇഷ്ടം ആയിരുന്നു. പാട്ട് നിർത്തരുതെന്ന് പറഞ്ഞു.

അദ്ദേഹത്തിന് ജോലി കിട്ടി ഞങ്ങൾ ചെന്നൈയിലെത്തി. ചെന്നെെയിൽ വന്നതിന് ശേഷമായിരുന്നു ഗർഭിണി ആയത്. രണ്ട് വട്ടം അബോർഷൻ ആയി. അത് ഒരു വിഷമം ആയി നിന്നു. കുഞ്ഞുങ്ങൾ എന്റെ വീക്ക്നെസ് ആയിരുന്നു. പാട്ടൊക്കെ അതിന് ശേഷം മതി എന്ന് വിചാരിച്ച് മൂന്നാം വട്ടം ഗർഭിണി ആയപ്പോൾ 9 മാസവും ഞാൻ ബെഡ‍് റെസ്റ്റിൽ ആയിരുന്നു. ആ കുഞ്ഞാണ് ശ്വേത.
ശ്വേതയെ ഗർഭിണി ആയിരിക്കുമ്പോൾ 9 മാസം ആയപ്പോൾ ഞാൻ ഒരു കച്ചേരി കേൾക്കാൻ പോയി. പ്രസവത്തിന് 21 ദിവസം കൂടി ഉണ്ടായിരുന്നു. ഇനി ചെറുതായി പുറത്തേക്കൊക്കെ പോവാമെന്ന് ഡോക്ടർ പറഞ്ഞു. അന്ന് ദാസേട്ടൻ, സുശീലാമ്മ, ജയൻ ചേട്ടൻ തുടങ്ങി എല്ലാവരുമുള്ള കച്ചേരി ആയിരുന്നു. അത് കേട്ട് അടുത്ത ദിവസം കുഞ്ഞ് ജനിച്ചു.

ഭർത്താവ് മോഹൻ പീഡിയാട്രീഷൻ ആണ്. നല്ല പീഡിയാട്രിഷ്യൻ ആണ്. എന്റെ ഭർത്താവ് ആയത് കൊണ്ട് പറയുന്നതല്ല. ഡോക്ടർക്ക് ഒരു സിക്സ്ത് സെൻസ് വേണമല്ലോ. അത് അദ്ദേഹത്തിനുണ്ട്. അത് ഗിഫ്റ്റ് ആണ്. മലയാളത്തിൽ വേറൊരാളെ പറ്റി പുകഴ്ത്തി പറഞ്ഞാൽ തള്ളൽ എന്നാണ് പറയുക. ഈ ഇന്റർവ്യൂ മലയാളത്തിൽ വന്നാൽ ചേച്ചിയുടെ തള്ളൽ എന്നാണ് പറയുകയെന്നും സുജാത ചിരിച്ചു കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications











