ശബ്ദത്തിന് പ്രശ്നം വന്നു, സംസാരിക്കാൻ പോലും ബുദ്ധിമുട്ടായി; ഇതുവരെയും പറഞ്ഞിട്ടില്ല: സുജാത
സുജാതയുടെ ഗാനങ്ങൾക്ക് എന്നും ആരാധകരുണ്ട്. ഗായികയുടെ ശബ്ദത്തിൽ പിറന്ന അനശ്വര ഗാനങ്ങൾ ഏറെയാണ്. വിദ്യാസാഗർ, എആർ റഹ്മാൻ തുടങ്ങിയ പ്രഗൽഭർ ഒരുക്കിയ ഗാനങ്ങൾ സുജാതയുടെ ശമ്പദത്തിൽ അനശ്വരമായി. അമ്മയുടെ പാത പിന്തുടർന്ന് മകൾ ശ്വേത മോഹനും പിന്നണി ഗാന രംഗത്തെത്തി. മെലഡി ഗാനങ്ങളിലൂടെ ശ്വേത വലിയ ആരാധക വൃന്ദം സൃഷ്ടിച്ചു. എപ്പോഴും സന്തോഷവതിയായിരിക്കുന്ന സുജാതയെയേ ആരാധകർ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ താൻ ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് സുജാത.
തന്റെ ശബ്ദത്തിന് പ്രശ്നങ്ങൾ നേരിട്ട സമയമുണ്ടായിരുന്നെന്ന് സുജാത പറയുന്നു. ഒറോറ മീഡിയ നെറ്റ്വർക്കുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. ദൈവം എന്നത് പവറാണെന്ന് വിശ്വസിക്കുന്നു. ആ പവറാണ് നമ്മളെ കൊണ്ട് നടക്കുന്നത്. എന്റെ ജീവിതത്തിൽ അങ്ങനെയാണ് നടന്നത്. ഞാൻ വിചാരിക്കുന്നതിനപ്പുറം നല്ലത് തന്നിട്ടുണ്ട്. കുറെ സങ്കടങ്ങളും തന്നിട്ടുണ്ട്. പക്ഷെ ആ സങ്കടത്തിന്റെ അറ്റത്ത് നല്ലൊരു കാര്യം തരും. ഇതുവരെയും ഞാൻ അധികം ഇക്കാര്യം പറഞ്ഞിട്ടില്ല.

എന്റെ ശബ്ദത്തിന് വലിയ പ്രശ്മുണ്ടായിരുന്നു. മൂന്ന് വർഷം സംസാരിക്കാൻ പോലും പ്രശ്നമായിരുന്നു. ശ്വേത കരിയറിലേക്ക് വന്ന സമയമാണ്. അവൾക്ക് കുഞ്ഞുണ്ടായ സമയം. അവൾക്കെന്നെ ആവശ്യമായിരുന്നു. പ്രോഗ്രാമുകളൊന്നും എടുക്കാൻ പറ്റിയില്ല. പിന്നെ അതിന് വേണ്ടി ഞാൻ ഒരുപാട് വർക്ക് ചെയ്തു. ഇപ്പോൾ റെക്കോഡിംഗ്സ് പാടാൻ വരെയായി. ആ സമയത്ത് ശ്വേതയ്ക്ക് ആവശ്യമായ കാര്യങ്ങൾ ദെെവം നടത്തിക്കൊടുത്തു.
ഈശ്വരൻ ബാലൻസിംഗാണെന്ന് ശ്വേത പറഞ്ഞു. നല്ല എന്തെങ്കിലും തരുമ്പോൾ ഇപ്പുറത്ത് ചെറിയൊരു കാര്യം താഴ്ത്തി തരും. തിരിഞ്ഞ് നോക്കുമ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. ഇങ്ങനെ തന്നെയൊരു ജീവിതം വീണ്ടും തന്നാൽ മതിയെന്ന് പ്രാർത്ഥിക്കുന്നു.

കസിൻ രാധിക തിലകിനെക്കുറിച്ചും സുജാത സംസാരിച്ചു. രാധികയെക്കുറിച്ച് ആലോചിക്കാത്ത ഒരു ദിവസം പോലുമില്ലെന്നും സുജാത പറയുന്നു. അവളുടെ ഫോൺ നമ്പർ പോലും മാറ്റിയിട്ടില്ല. അവളുടെ മെസേജുകളുണ്ട്. ഭയങ്കര സ്പെഷ്യലായിരുന്നു. അവൾക്ക് സുഖമില്ലാത്ത സമയത്ത് ഭയങ്കരമായി ഞങ്ങൾ അടുത്തു. വൈകുന്നേരം ഞങ്ങൾ എല്ലാ കാര്യങ്ങളും സംസാരിക്കുമായിരുന്നെന്നും സുജാത ഓർത്തു.
2015 ലാണ് രാധിക തിലക് മരിക്കുന്നത്. കാൻസർ ബാധിച്ച് രണ്ട് വർഷത്തോളം ചികിത്സയിലായിരുന്നു. ശ്രദ്ധേയമായ ഒരുപിടി ഗാനങ്ങൾ രാധിക തിലക് പാടിയിട്ടുണ്ട്. പിന്നണി ഗാന രംഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും സുജാന ഇന്നും സാന്നിധ്യം അറിയിക്കുന്നുണ്ട്. 1975 ൽ പുറത്തിറങ്ങിയ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് സുജാത പിന്നണി ഗാന രംഗത്തേക്ക് കടക്കുന്നത്.
പിന്നീടങ്ങോട്ട് നിരവധി ഗാനങ്ങൾ പാടി. ഒമ്പതാം വയസ് മുതലാണ് യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങിയത്. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം സുജാത പാടിയിട്ടുണ്ട്. കരിയറിൽ എപ്പോഴും ചിത്രയും സുജാതയും തമ്മിൽ താരതമ്യം ഉണ്ടായിട്ടുണ്ട്. അതേസമയം ഇവർ അടുത്ത സുഹൃത്തുക്കളാണ്.


Click it and Unblock the Notifications











