സുകുമാരി ചേച്ചി കരഞ്ഞു; അത്രയും അനുഭവ സമ്പത്തുള്ള നടിയോട് അടൂർ ഗോപാലകൃഷ്ണന്റെ പെരുമാറ്റം; അന്ന് സംഭവിച്ചത്
മലയാളികൾക്ക് പ്രിയങ്കരിയായിരുന്നു അന്തരിച്ച നടി സുകുമാരി. വ്യത്യസ്തമായ നിരവധി വേഷങ്ങൾ സുകുമാരിയെ തേടി വന്നു. മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ സുകുമാരി സാന്നിധ്യം അറിയിച്ചു. ഏത് കഥാപാത്രത്തെയും മികവുറ്റതാക്കാൻ സുകുമാരിക്ക് കഴിഞ്ഞു. ഒപ്പം പ്രവർത്തിച്ച ഫിലിം മേക്കേർസിനൊപ്പം സുകുമാരിയെക്കുറിച്ച് പരാതിയുണ്ടായിരുന്നില്ല. സുകുമാരിയുടെ അഭിനയ മികവിനെ പല സംവിധായകരും പ്രശംസിക്കുകയും ചെയ്തു.
എന്നാൽ സുകുമാരിയുടെ അഭിനയത്തിൽ തൃപ്തി തോന്നാതിരുന്ന സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. ഇതേക്കുറിച്ച് ഒരിക്കൽ നടൻ ബാബു നമ്പൂതിരി തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും വൈറലാവുകയാണ്. സുകുമാരി ചേച്ചിയും ഭർത്താവായി ഞാനും അഭിനയിക്കുന്നുണ്ട്. എനിക്ക് തളർവാതം വന്ന് കിടക്കുകയാണ്. എന്റെ ഭാര്യയാണ് സുകുമാരി ചേച്ചി. അവരുടെ ഡയലോഗ് പറയുന്ന രീതിയിൽ അടൂർ സാറിന് എതിരഭിപ്രായം.

സുകുമാരി ചേച്ചിക്ക് ഒരു പ്രത്യേക സ്റ്റെെൽ ഉണ്ടല്ലോ. അത് മാറ്റി കിട്ടണം. എത്ര ടേക്ക് ആണ് അന്ന് എടുത്തതെന്ന് അറിയാമോ. ഞങ്ങൾക്ക് കാണാൻ തന്നെ മടിയായി പോയി. കാരണം കുറച്ച് കഴിഞ്ഞപ്പോൾ ചേച്ചിയുടെ ശബ്ദം ഇടറി തുടങ്ങി. ചേച്ചിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു. കാരണം ഇങ്ങനെയൊരു അനുഭവം ചേച്ചിക്ക് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഇത്രയും അനുഭവ സമ്പത്തുള്ള ഒരു ആർട്ടിസ്റ്റിനോട് പോര, പോര എന്ന് പറയുക.
തെറ്റാണ്, ശ്രദ്ധിക്കാഞ്ഞിട്ടല്ലേ എന്നൊക്കെ കൊച്ചു കുട്ടികളോട് ചോദിക്കുന്നത് പോലെ ചോദിച്ച് തുടങ്ങി. അത് കഴിഞ്ഞ് ഒരെണ്ണം ഇഷ്‌ടപ്പെടാതെയോ ഇഷ്ടപ്പെട്ടിട്ടോ ഓക്കെ എന്ന് പറഞ്ഞ് നിർത്തേണ്ട ഘട്ടം എത്തി. അതിന് ഞാൻ ദൃക്സാക്ഷിയാണ്. ഇത്തരം കടുത്ത കാർക്കശ്യങ്ങൾ കൊണ്ട് തന്നെയും അടൂർ ഗോപാലകൃഷ്ണൻ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ബാബു നമ്പൂതിരി അന്ന് പറഞ്ഞു.

അസിസ്റ്റന്റ് ഡയറക്ടറോട് ആർട്ടിസ്റ്റിന് സ്ക്രിപ്റ്റ് കൊടുക്കരുതെന്ന് പറയും. അതൊക്കെ എന്ത് കൊണ്ടാണെന്ന് അറിയില്ല. നമുക്ക് നാടകത്തിന്റെ സംസ്കാരമുള്ളവർക്ക് കഥ നേരത്തെ അറിയുന്നത് നല്ലതാണ്. ആ കഥാപാത്രത്തിന്റെ ഗ്രാഫ് എങ്ങനെയാണ് പോകുന്നതെന്ന് മനസിലൊന്ന് പ്ലാൻ ചെയ്യാം. പക്ഷെ അടൂർ സ്കൂൾ അങ്ങനെയല്ല.
ഞാൻ പറയുന്നത് നിങ്ങൾ അനുസരിച്ചാൽ മതി. നിങ്ങൾ എന്റെ കൈയിലെ ഉപകരണം മാത്രമാണ്. നിങ്ങൾ നടക്കേണ്ടതെങ്ങനെയാണ്, കൈയാഗ്യവും കാൽ ആഗ്യം എങ്ങനെയാണ്, കണ്ണെങ്ങോട്ടാണ് പോകേണ്ടത്, അഭിനയം എങ്ങനെ വേണം എന്ന് ഞാൻ പറഞ്ഞ് തരാം. നിങ്ങൾ എത്ര പ്രാവശ്യവും ചെയ്തോ എന്നാണ് അദ്ദേഹം പറയുക. ആ ട്രാക്കിലേക്ക് വന്ന് പെടാൻ സമയമെടുക്കും. അന്ന് ഇന്നത്തെ പോലെയല്ല സിനിമ.
അന്ന് ഫിലിമിന് നല്ല വിലയുണ്ട്. ആ കാലത്താണ് മൂന്ന് മിനുട്ടുള്ള ഷോട്ട് പത്തും പന്ത്രണ്ടും ടേക്ക് എടുക്കുന്നത്. അതൊന്നും അദ്ദേഹത്തെ ബാധിക്കില്ല. സ്വന്തം പടമാണെങ്കിൽ പോലും ആശങ്കയില്ലെന്നും ബാബു നമ്പൂതിരി അന്ന് വ്യക്തമാക്കി. ഒരിക്കൽ സഫാരി ടിവിയിൽ സംസാരിക്കവെയാണ് ഇദ്ദേഹം അനുഭവം പങ്കുവെച്ചത്.


Click it and Unblock the Notifications











