'തീ പടരുന്നത് കണ്ടത് ജോലിക്കാരൻ; പൂജാമുറി ഒന്നുകൂടി വൃത്തിയാക്കിയതായിരുന്നു; സീമ ഐസിയുവിൽ ചെന്നപ്പോൾ'
നടി സുകുമാരിയുടെ വിയോഗം മലയാളികളെ ഏറെ വേദനിപ്പിച്ചതാണ്. 72ാം വയസിലാണ് സുകുമാരി ലോകത്തോട് വിട പറയുന്നത്. പൂജാ മുറിയിൽ നിന്നും തീപൊള്ളലേറ്റ് ചികിത്സയിൽ കഴിയവെയായിരുന്നു മരണം. അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകരെ ഏറെ വിഷമിപ്പിച്ചു. ഇന്നും സുകുമാരിയെക്കുറിച്ചുള്ള ഓർമകൾ സംവിധായകരും അഭിനേതാക്കളും പങ്കുവെക്കാറുണ്ട്. സുകുമാരിക്ക് തീ പൊള്ളലേറ്റ ദിവസത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലാണ് ഇദ്ദേഹം ഓർമകൾ പങ്കുവെച്ചത്.
തലേ ദിവസം രാത്രി വൈകി വന്നത് കാരണം സുകുമാരി ചേച്ചി എഴുന്നേറ്റപ്പോൾ ഒമ്പത് മണിയോളമായി. മകൻ സുരേഷ് പൂജാ മുറിയിൽ പ്രാർത്ഥന കഴിഞ്ഞ് അമ്മയ്ക്ക് പ്രാർത്ഥിക്കാനുള്ള ഒരുക്കങ്ങൾ ചെയ്താണ് പോയത്. ഒരു വിളക്കും അവിടെ കത്തിച്ച് വെച്ചിരുന്നു. സുകുമാരി ചേച്ചി പൂജാമുറിയിൽ വന്നപ്പോൾ ഒന്നുകൂടി ശരിയാക്കണമെന്ന് തോന്നി. പോളിസ്റ്റർ പോലത്തെ തുണിയുടെ മാക്സിയാണ് ഇട്ടിരുന്നത്.

മുണ്ടൊക്കെ ഉടുക്കുന്നത് പോലെ അത് ചേർത്ത് ഉടുത്തിരുന്നു. പൂജാമുറി ഒന്നുകൂടി വൃത്തിയാക്കി. അതിനിടെയാണ് തുണിയിലേക്ക് തീ പടരുന്നത്. അവരറിഞ്ഞില്ല. പടർന്ന് കയറി ചൂട് തട്ടുമ്പോഴേക്കും തീ വലുതായി. ജോലിക്കാരൻ ഫ്രിഡ്ജിൽ നിന്ന് പാലെടുക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് അയാൾ ഓടി ചെന്നു. അയാൾ ഈ പാൽ സുകുമാരി ചേച്ചിയുടെ ദേഹത്ത് ഒഴിച്ചു.
അങ്ങനെയാണ് തീ കെടുന്നത്. അപ്പോഴേക്കും വയറിന്റെ ഭാഗത്ത് കൂടുതൽ പൊള്ളിയിട്ടുണ്ട്. മകൻ ഉടനെ വന്നു. ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഐസിയുവിലേക്ക് മാറ്റി. അവിടെ ആരെയും അകത്ത് കയറാൻ അനുവദിച്ചില്ല. അവരുമായി വഴക്കുണ്ടാക്കിയാണ് സീമ ഉള്ളിൽ കയറിയത്. സീമ കയറിയപ്പോൾ സുകുമാരി ചേച്ചി പറഞ്ഞ ആഗ്രഹം ലിസിയെ കാണണമെന്നായിരുന്നു. അങ്ങനെ ലിസി വന്നു.

പിന്നീട് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വന്നു. തമിഴ്നാട് സർക്കാർ സുകുമാരി ചേച്ചിക്ക് ഒരുപാട് ആദരവ് കൊടുത്തിട്ടുണ്ട്. പദ്മശ്രീ ചേച്ചിക്ക് ലഭിച്ചതിൽ തമിഴ്നാട് സർക്കാരിന്റെ റെക്കമെന്റേഷനും ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നുണ്ടെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. കേരളത്തിൽ സുകുമാരി ചേച്ചിയെ അവഗണിച്ചിരുന്നു. പക്ഷെ സുകുമാരി ചേച്ചിക്ക് തന്റെ നാടിനോടായിരുന്നു സ്നേഹം.
കേരളത്തിൽ തന്നെ അടക്കണമെന്നായിരുന്നു സുകുമാരി ചേച്ചിയുടെ ആഗ്രഹം. എന്നാൽ ഒരുപാട് അവഗണനകളും അധിക്ഷേപങ്ങളും കേരളത്തിൽ നേരിടേണ്ടി വന്നതിനാൽ തന്റെ അമ്മയെ കേരളത്തിലേക്ക് അയക്കാൻ മകന് മനസ് വന്നില്ല. തമിഴ്നാട് സർക്കാർ എല്ലാ ബഹുമതികളും നൽകിയാണ് സുകുമാരിയെ അടക്കം ചെയ്തതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
വലിയ ഭക്തയായിരുന്നു സുകുമാരി ചേച്ചി. ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് സുകുമാരി ചേച്ചി എപ്പോഴും എഴുതിക്കൊണ്ടിരിക്കും. ഞാൻ ഒരിക്കൽ അടുത്ത് ചെന്ന് നോക്കി. ഓം നമശ്ശിവായ എന്നാണ് എഴുതുന്നത്. എനിക്കിത് ഒരു ലക്ഷം എത്തിക്കണം, കുറച്ച് കൂടി എഴുതിയാൽ ഒരു ലക്ഷം എത്തുമെന്നാണ് സുകുമാരി ചേച്ചി എന്നോട് പറഞ്ഞത്. അത്ര ഭക്തിയായിരുന്നു അവർക്കെന്നും സംവിധായകൻ ഓർത്തു.


Click it and Unblock the Notifications











