ഖുശ്ബു വന്നില്ലായിരുന്നുവെങ്കിൽ ആ നടിയെ ഞാൻ പ്രണയിച്ചേനെ, സുന്ദരിയും നല്ല സ്വഭാവമുള്ളവളുമായിരുന്നു; സുന്ദർ സി
തമിഴ് സിനിമയുടെ വിവിധ മേഖലകളിൽ സജീവമാണ് സംവിധായകൻ സുന്ദർ സി. അമ്പത്തിയാറുകാരനായ താരം ഇതിനോടകം ആക്ഷൻ, കോമഡി, ഹൊറർ, പ്രണയം തുടങ്ങി വിവിധ ഴോണറുകളിൽ മുപ്പതിന് മുകളിൽ സിനിമകൾ സംവിധാനം ചെയ്യുകയും ചിലതിൽ നായകനായും കാമിയോ വേഷങ്ങളും കൈകാര്യം ചെയ്യുകയും ചെയ്തു. സുന്ദറിന്റെ ഹൊറർ സിനിമകൾക്കാണ് ആരാധകർ ഏറെയും. രജിനികാന്ത്, കമല്‍ഹാസന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങളെ വരെ നായകനാക്കി നിരവധി സിനിമകള്‍ ഒരുക്കിയിട്ടുണ്ട് സുന്ദർ.
തുടക്കകാലത്ത് കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധനേടിയ അദ്ദേഹം പിന്നീട് ഹൊറര്‍ സിനിമകളിലൂടെ സജീവമാവുകയായിരുന്നു. എന്നാൽ അടുത്തിടെയായി സുന്ദർ സംവിധാനം ചെയ്യുന്ന സിനിമകളെല്ലാം തന്നെ തിയേറ്ററിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്.

അരൺമനൈ 4 വലിയ രീതിയിൽ ട്രോളുകൾ ഏറ്റുവാങ്ങിയ ഒരു സിനിമ കൂടിയായിരുന്നു. നടിയായ ഖുശ്ബുവാണ് സുന്ദറിന്റെ ജീവിത പങ്കാളി. ഇരുവർക്കും രണ്ട് പെൺമക്കളാണുള്ളത്. 1995ൽ മുറൈ മാമൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് 2000ൽ ഇരുവരും വിവാഹിതരായി. കഴിഞ്ഞ 23 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും.
തെന്നിന്ത്യയിലെ ഒരു നടിയോട് തനിക്കുണ്ടായിരുന്ന ആരാധനയെ കുറിച്ച് സുന്ദർ മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. ഖുശ്ബു തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ആ നായിക നടിയോട് താൻ പ്രണയാഭ്യർത്ഥന നടത്തിയേനെ എന്നാണ് സുന്ദർ പറഞ്ഞത്. ആ നടി മറ്റാരുമല്ല അന്തരിച്ച നടി സൗന്ദര്യയാണ്.
സൗന്ദര്യയുടെ സ്വഭാവവും കഴിവും സൗന്ദര്യവുമാണ് തന്നെ ആകർഷിച്ചതെന്നും സുന്ദർ പറഞ്ഞിരുന്നു. ഖുശ്ബു എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നുവെങ്കിൽ ഞാൻ നടി സൗന്ദര്യയോട് പ്രണയാഭ്യർത്ഥന നടത്തുമായിരുന്നു. സൗന്ദര്യയുടെ സ്വഭാവവും കഴിവും സൗന്ദര്യവുമാണ് എന്നെ ആകർഷിച്ചത്. ഞാൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായിക സൗന്ദര്യയാണ്. വളരെ നല്ല സ്വഭാവക്കാരിയാണ്.
ഇത്രയും നല്ല ഒരു പെൺകുട്ടിയെ കണ്ടുമുട്ടുക എന്നത് വളരെ വിരളമാണ്. ഒരു നിമിഷം പോലും സഹോദരൻ സൗന്ദര്യയെ വിട്ട് മാറി നിൽക്കില്ല. എപ്പോഴും സൗന്ദര്യയെ സംരക്ഷിച്ച് ഒപ്പം ഉണ്ടാകും. അതുകൊണ്ടാകാം മരിക്കുമ്പോഴും ഇരുവരും ഒരുമിച്ച് മരിച്ചത്. അവരുടെ മരണം ദൗർഭാഗ്യകരമാണെന്നാണ് സുന്ദർ പറഞ്ഞത്.

ഇതെല്ലാം അറിഞ്ഞപ്പോൾ സൗന്ദര്യയുമായി ഇനി സിനിമ ചെയ്യരുതെന്ന് വരെ ഭാര്യ തന്നോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും സുന്ദര്‍ സി തമാശയായി പറഞ്ഞു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കിളിച്ചുണ്ടൻ മാമ്പഴം തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയ നടിയായിരുന്നു സൗന്ദര്യ. ഇരുപത് വർഷം മുമ്പുണ്ടായ വിമാന അപകടത്തിലാണ് സൗന്ദര്യ മരിച്ചത്. വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും കേരളക്കരയുടെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു സൗന്ദര്യ.
വിമാനാപകടത്തിൽ സൗന്ദര്യ മരണമടഞ്ഞ വാർത്ത വേദനയോടെ സിനിമാപ്രേമികൾ കേട്ടത്. 2004 ഏപ്രിൽ 17 നായിരുന്നു സൗന്ദര്യയുടെ ജീവനെടുത്ത ആ വിമാന അപകടം നടന്നത്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയായിരുന്നു അത്.
സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്ത് തന്നെ ബിജെപിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു സൗന്ദര്യ. തലേദിവസം ബെംഗളൂരുവിലെ പാര്‍ട്ടി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്ത് സഹോദരന്‍ അമര്‍നാഥ് ഷെട്ടിയും ബിജെപി പ്രവര്‍ത്തകന്‍ രമേഷ് കദമും മലയാളി പൈലറ്റ് ജോയ് ഫിലിപ്‌സ് എന്നിവര്‍ക്കൊപ്പമാണ് ആന്ധ്രയിലേയ്ക്ക് സൗന്ദര്യ യാത്ര പുറപ്പെട്ടത്. ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം നിമിഷങ്ങൾക്കകം തകർന്നുവീണ് യാത്രികരായ നാലുപേരും മരിച്ചു.


Click it and Unblock the Notifications











