"മമ്മൂട്ടി രോഗാവസ്ഥയിലാകും, ഭ്രമയുഗം കണ്ടയുടനെ ഞാൻ മെസേജ് ചെയ്തതാണ്": സുനിൽ പരമേശ്വരൻ
മമ്മൂട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകളായി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. നടൻ കാൻസർ ചികിത്സയിലാണെന്ന് മണിയൻപിള്ള രാജുവുൾപ്പെടെയുള്ള സഹപ്രവർത്തകർ സൂചിപ്പിക്കുകയും ചെയ്തു. പ്രിയ നടൻ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാകാൻ കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയെക്കുറിച്ച് സുനിൽ പരമശ്വരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അനന്തഭദ്രം എന്ന സിനിമയ്ക്കാധാരമായ നോവൽ എഴുതിയ വ്യക്തിയാണ് സുനിൽ പരമേശ്വരൻ.
ചില കഥകൾ സിനിമയാക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് സുനിൽ പരമശ്വരൻ പറയുന്നു. ഇതിനിടെയാണ് മമ്മൂട്ടിയെക്കുറിച്ച് ഇദ്ദേഹം പരാമർശിച്ചത്. അബാക്ക് മീഡിയയിൽ സംസാരിക്കുകയായിരുന്നു സുനിൽ പരമേശ്വരൻ. "മണികർണിക എന്ന എന്റെ നോവൽ വന്നു. നാഗത്തിന്റെ കഥയാണ്. തിരക്കഥ മുഴുവൻ കഴിഞ്ഞതാണ്. ഇത് പലരും സിനിമയാക്കാൻ വന്നു. ഹിമാലയത്തിൽ വെച്ച് നടന്ന സംഭവമാണത്"

"കേദാറിന്റെ താഴ്വരയിൽ പഞ്ചപാണ്ഡവർ ചെളി കൊണ്ട് പണിത ഒരു ക്ഷേത്രമുണ്ട്. ഇപ്പോൾ ഉണ്ടോ എന്നെനിക്ക് അറിയില്ല. ഞാൻ അവിടെ പോയി വെറുതെ തൊഴും. ഭ്രാന്തൻ, ആരുമില്ലല്ലോ. തിരിച്ച് ജീവനോടെ നാട്ടിലേക്ക് വരാൻ പറ്റുമോ എന്നറിയില്ല. ഞാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ചെളി വിഗ്രഹത്തിലെ പാമ്പ് തലയുയർത്തി. ഇത് ഞാൻ അപ്പോഴാണ് കാണുന്നത്. ഇതാണ് മണികർണിക എന്ന കഥ"
"ഈ സബ്ജക്ട് ചെയ്യാൻ ആള് വരും. നാഗത്തിന്റെ കഥകൾ ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. ഉദാഹരണത്തിന് എന്നെ കാണാൻ ഒരാൾ വന്നപ്പോൾ ഇന്ന് ശിവരാത്രിയാണ് നിന്നെ ഇന്ന് പാമ്പ് കൊത്തുമെന്ന് ഞാൻ പറഞ്ഞു. കുമാരകോവിലിൽ പോയി നിന്നോളാൻ പറഞ്ഞു. സർ ഞാൻ പെന്തക്കോസ് ആണെന്ന് അയാൾ പറഞ്ഞപ്പോൾ അതാെക്കെ ശരി തന്നെ, ഇയാൾ പൂർവജന്മത്തിൽ അവിടെ കാവൽക്കാരനായിരുന്നപ്പോൾ ഒരു പാമ്പിനെ അടിച്ച് കൊന്നിട്ടുണ്ട്, അത് ഇന്ന് അവിടെ വരും"

"അല്ലാതെ എവിടെ നിന്നാലും ഇയാളെ പാമ്പ് കൊത്തും എന്ന് ഞാൻ പറഞ്ഞു. ഇന്നലെ അവൻ എന്നെ വിളിച്ചിരുന്നു. ഇയാൾ കുമാരകോവിലിൽ പോയി. അതിനകത്ത് ഇവനെ നാഗം സ്പർശിച്ചു. വീഡിയോ ഉണ്ട്, കൊത്തി എന്നാണവൻ പറയുന്നത്. പക്ഷെ കൊത്തിയിട്ടില്ല. അതിനാൽ നാഗത്തിന്റെ കഥകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. അതിന് അർഹതയുള്ള ആൾ വരും. ഭ്രമയുഗം എന്ന സിനിമ കണ്ടയുടനെ ഞാൻ ഇബ്രാഹിം കുട്ടിയുടെ സുഹൃത്തിന് മമ്മൂട്ടി രോഗാവസ്ഥയിലാകും ഇത് അപകടമാണെന്ന് മെസേജ് ഇട്ടു," സുനിൽ പരമേശ്വരൻ പറഞ്ഞതിങ്ങനെ.
സുനിൽ പരമേശ്വരന്റെ വാദങ്ങളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. മമ്മൂട്ടിയുടെ പ്രായം 73 ആണെന്ന് പലരും ചൂണ്ടിക്കാട്ടി. 2024 ലാണ് ഭ്രമയുഗം റിലീസ് ചെയ്തത്. രാഹുൽ സദാശിവനാണ് സിനിമ സംവിധാനം ചെയ്തത്. ഹൊറർ ചിത്രം മികച്ച വിജയം നേടി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച റോളുകളിലൊന്നായിരുന്നു ഭ്രമയുഗത്തിലേത്. പൂർണമായും ബ്ലാക്ക് ആന്റ് വെെറ്റ് ഫോർമാറ്റിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
മലയാളത്തിൽ വന്ന ഏറ്റവും മികച്ച എക്സിപിരിമെന്റുകളിലൊന്നായി ഇത് മാറി. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരാണ് ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങൾ ചെയ്തത്. ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും ഒരുപോലെ നേടിയ സിനിമയാണ് ഭ്രമയുഗം. കളങ്കാവൽ, പാട്രിയോട് തുടങ്ങിയവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകൾ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. ജിതിൻ കെ ജോസ് ആണ് സംവിധായകൻ. മഹേഷ് നാരായണനാണ് പാട്രിയോട് സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications