ആ സീൻ ഒടിയൻ എന്ന സങ്കൽപ്പത്തിൽ നിന്നുള്ളത്, സച്ചിയുടെ മരണത്തെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു: സുനിൽ പരമേശ്വരൻ
അന്തരിച്ച ഫിലിം മേക്കർ സച്ചിയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമയാണ് അയ്യപ്പനും കോശിയും. 2020 ൽ റിലീസ് ചെയ്ത അയ്യപ്പനും കോശിയും വൻ ഹിറ്റായിരുന്നു. സിനിമ റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ സച്ചി ഹൃദയാഘാതം വന്ന് മരിച്ചു. സച്ചിയെയും അയ്യപ്പനും കോശിയും എന്ന സിനിമയെയും കുറിച്ച് എഴുത്തുകാരൻ സുനിൽ പരമേശ്വരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സച്ചിയുടെ മരണം താൻ മുൻകൂട്ടി പറഞ്ഞിരുന്നെന്ന് സുനിൽ പരമേശ്വരൻ പറയുന്നു. അബാക്ക് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പരാമർശം.
"അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകൻ സച്ചിയെ ഒരു പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. സച്ചി മരിക്കുന്ന ദിവസം ഞാനും വിവേകും സ്ക്രിപ്റ്റ് എഴുതുകയാണ്. എഴുതിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് നിർത്തി. മലയാള സിനിമയിൽ ഒരാൾ മരിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. അയാൾ രണ്ട് പേരുള്ള ഒരാളായി സിനിമയെടുക്കുന്നയാളാണെന്നും പറഞ്ഞു," സുനിൽ പരമേശ്വരൻ പറഞ്ഞതിങ്ങനെ. ബിജു മേനോൻ ചെയ്ത അയ്യപ്പൻ നായർ എന്ന കഥാപാത്രം ഫെെറ്റ് സീനിനിടെ മുണ്ടൂർ മോഡൽ മുറയിൽ ആക്ഷൻ സീൻ ചെയ്തത് നല്ലതല്ലെന്നും സുനിൽ പരമേശ്വരൻ പറയുന്നു.

"അതിനകത്തൊരു ലോക്കുണ്ട്. രണ്ട് പേരും തമ്മിൽ യുദ്ധം ചെയ്യുമ്പോൾ ലോക്കിട്ട് പിടിക്കുന്ന സംഭവമുണ്ട്. അത് എവിടെ നിന്ന് സച്ചിക്ക് കിട്ടിയെന്ന് അറിയില്ല. അത് യഥാർത്ഥത്തിൽ ഒടിയൻ എന്ന സങ്കൽപ്പത്തിലുള്ളതാണ്. ഒടിയൻ പിടിക്കുന്ന ലോക്കാണ്. ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധിക്കണം" എന്നും സുനിൽ പരമേശ്വരൻ പറയുന്നു.
തന്ത്രമാന്ത്രികങ്ങളുമായി ബന്ധപ്പെട്ട സബ്ജക്ട് എഴുതുമ്പോഴും സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും ആവിഷ്കരിക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. ഭ്രമയുഗത്തിൽ ജഡാവസ്ഥയിൽ കിടക്കുന്ന മമ്മൂട്ടിയുടെ മുഖത്ത് ഈച്ച വന്നിരിക്കുന്നുണ്ടെങ്കിൽ മരണമോ മരണത്തിന് മുമ്പുള്ള നിശ്ചലമായ അവസ്ഥയിൽ കിടക്കുമ്പോഴുള്ള രോഗാവസ്ഥ ഉണ്ടാകും. ആ കഥാപാത്രം ആരാണോ രോഗം വന്നേ പറ്റൂ.

"അനന്തഭദ്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ സന്തോഷ് ശിവനോട് ആ സ്ഥലത്ത് നാഗ സാന്നിധ്യമുള്ളതിനാൽ നാഗങ്ങൾ ഇണ ചേരുന്നത് നാളെ ഷൂട്ട് ചെയ്യാൻ പറ്റുമെന്ന് ഞാൻ പറഞ്ഞു. ഇത് കഴിഞ്ഞിട്ടൊരു സംഭവമുണ്ട്. എണ്ണ തോണി എന്ന സാധനം അവിടെയുണ്ട്. ഡെഡ് ബോഡിയായി കിടക്കുന്നത്. അത് നശിപ്പിച്ച് കളഞ്ഞേക്കണം മറ്റൊരാൾക്കും കൊടുക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നു. പിന്നെ ദുരന്തം ഉണ്ടായിട്ടുണ്ട്. ആർക്കാണോ കൊടുത്തത്, അവിടെ ഒരാൾ വീണ് വർഷങ്ങളായി കിടക്കുന്നു. ഇത് വാങ്ങിയ ആൾ," സുനിൽ പരമേശ്വരൻ പറഞ്ഞതിങ്ങനെ.
മമ്മൂട്ടി രോഗാവസ്ഥയിലാകുമെന്ന് താൻ നേരത്തെ പ്രവചിച്ചിരുന്നെന്നും സുനിൽ പരമേശ്വരൻ പറയുന്നുണ്ട്. ഭ്രമയുഗം എന്ന സിനിമ കണ്ടയുടനെ താൻ മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിംകുട്ടിയുടെ സുഹൃത്തിന് മെസേജ് അയച്ചിരുന്നു. മമ്മൂട്ടി രോഗാവസ്ഥയിലാകും, ഇത് അപകടമാണെന്നായിരുന്നു മെസേജ് എന്നും സുനിൽ പരമേശ്വരൻ പറഞ്ഞു. 2024 ലാണ് ഭ്രമയുഗം റിലീസ് ചെയ്തത്. രാഹുൽ സദാശിവനാണ് സിനിമ സംവിധാനം ചെയ്തത്. ഹൊറർ ചിത്രം മികച്ച വിജയമായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ സിനിമകളിലൊന്നായിരുന്നു ഇത്. മമ്മൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് കഴിഞ്ഞ കുറച്ച് നാളുകളായി പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. നടന് കാൻസർ സ്ഥിരീകരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നു. നടന്റെ ടീം വാർത്ത നിഷേധിക്കുകയാണുണ്ടായത്.


Click it and Unblock the Notifications











