അടുക്കള വരെ പ്രവേശനമുണ്ടായിരുന്നു, ദിലീപും കാവ്യയും നേരിട്ടത് വലിയ വഞ്ചന: സുനിൽ പരമേശ്വരൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിനെതിരെ നിർണായക മൊഴി നൽകിയ ആളാണ് അന്തരിച്ച ബാലചന്ദ്രകുമാർ. ദിലീപുമായി ഏറെക്കാലം അടുത്ത സൗഹൃദമുണ്ടായിരുന്നയാളായിരുന്നു ഇത്. ബാലചന്ദ്രകുമാറിനെതിരെ തിരക്കഥാകൃത്ത് സുനിൽ പരമേശ്വരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപിനോട് വിശ്വാസ വഞ്ചന കാണിച്ചയാളാണ് ബാലചന്ദ്രകുമാറെന്ന് സുനിൽ പരമേശ്വരൻ പറയുന്നു. ഡിഎൻഎ ന്യൂസ് മലയാളത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
ദിലീപ് എന്റെ നല്ല സുഹൃത്തായിരുന്നു. പക്ഷെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ ബന്ധമാെന്നും ഇല്ലാതെയായി. ബാലചന്ദ്രകുമാർ വന്നത് ദിലീപിന്റെ ഒപ്പം ജീവിച്ചപ്പോൾ ഇദ്ദേഹം ക്യാമറയിലാക്കിയ കുറേ സംഭവങ്ങളുമായാണ്. എനിക്കിത് കേൾക്കണമെന്നില്ലെന്ന് ഞാൻ പറഞ്ഞു. നിങ്ങൾക്ക് ഭക്ഷണം തരികയും നിങ്ങളെ വിശ്വസിക്കുകയും ഒരു സിനിമയ്ക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തരികയും സ്നേഹത്തോടെ നിങ്ങളെ ചേർത്ത് പിടിക്കുകയും ചെയ്ത ഒരാളാണ് ദിലീപ്.

നിങ്ങൾ ദിലീപിനെ ചതിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാം മൊബെെലിൽ പകർത്തി. നിങ്ങളെന്തൊരു ദുഷ്ടനായ മനുഷ്യനാണ് സുഹൃത്തേ എന്ന് ഞാൻ ചോദിച്ചു. ദിലീപ് ദുർമന്ത്രവാദം ചെയ്യുമെന്നാെക്കെ പുള്ളി എന്നോട് പറഞ്ഞു. അയാളുടെ കൂടെ നിൽക്കാനും പറഞ്ഞു. ദിലീപ് ലോകത്തിലെ ഏറ്റവും വലിയ ദുഷ്കർമങ്ങൾ ചെയ്യുന്ന ആളാണെങ്കിലും നിങ്ങൾക്ക് അങ്ങേരുടെ വീടിനകത്ത് പ്രവേശനമുണ്ടായിരുന്നു. അടുക്കള വരെ പ്രവേശനമുണ്ടായിരുന്നു. കാവ്യ മാധവനും ദിലീപുമായും കുടുംബവുമായും അത്രയധിക തീക്ഷ്ണമായ സ്നേഹബന്ധമുണ്ടായിട്ട് നിങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെ സ്വകാര്യത മുഴുവൻ ചിത്രത്തിലാക്കുകയും സൗണ്ട് ട്രാക്കിൽ പെടുത്തുകയും ചെയ്തു.
നിങ്ങൾ കഴിക്കുന്ന ഭക്ഷണം അവിടെ നിന്നായിരുന്നു. നിങ്ങൾ ചെയ്തത് ഒരിക്കലും ശരിയല്ല, എന്നെപ്പോലൊരാളുടെ അടുത്ത് ഇത്തരം കാര്യങ്ങൾ പറഞ്ഞ് വരരുത് എന്ന് ബാലചന്ദ്രകുമാറിനോട് പറഞ്ഞു. എനിക്ക് വേണമെങ്കിൽ ദിലീപിനെ അപ്പോൾ തന്നെ ഇക്കാര്യം വിളിച്ച് പറയാം. സെറ്റിൽമെന്റ് നടത്താമായിരുന്നു. പക്ഷെ അതും പറ്റിയില്ല. എന്തെന്നാൽ കാരഗ്രഹവാസം ദിലീപ് അനുഭവിച്ചേ പറ്റൂ. ബാലചന്ദ്രകുമാർ ഇന്ന് ഈ ഭൂമിയിൽ ഇല്ല. ദിലീപിനോട് ബാലചന്ദ്രകുമാർ ചെയ്ത തെറ്റ് ദെെവം പൊറുക്കില്ല. എന്തോരം പെെസ നിങ്ങൾക്ക് ദിലീപ് തന്നിട്ടുണ്ട്.

ദിലീപ് മറ്റ് കാര്യങ്ങളൊക്കെ ചെയ്തോ എന്നത് രണ്ടാമത്തെ കാര്യം. ചെയ്തത് ഷൂട്ട് ചെയ്ത് കണ്ടിട്ടുണ്ടോ എന്നത് മൂന്നാമത്തെ കാര്യം. അതെല്ലാം വേറെ വിഷയങ്ങളാണ്. അതിലേക്ക് ഞാൻ പോകുന്നില്ല. വിശ്വാസ വഞ്ചന കാണിച്ച ബാലചന്ദ്രകുമാറിനെ ദെെവം വിളിച്ചതാണെന്നും സുനിൽ പരമേശ്വരൻ പറയുന്നു. ബാലചന്ദ്രകുമാറിന്റെ കുടുംബത്തിന് നല്ലത് വരട്ടെയെന്നും സുനിൽ പരമേശ്വരൻ ആശംസിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തോട് അടുത്തിരിക്കെയാണ് നടനെക്കുറിച്ച് പല പ്രസ്താവനകളും വരുന്നത്. ഒരു കാലത്ത് മോളിവുഡിലെ പ്രബല സാന്നിധ്യമായിരുന്നു ദിലീപ്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണം വന്നതോടെ ദിലീപിന്റെ കരിയർ ഇടിഞ്ഞു. 2017 ന് ശേഷം ദിലീപ് യുഗം അവസാനിച്ചു. വിവാദങ്ങളുടെ നടുവിലായതോടെ കരിയറിലേക്ക് ശ്രദ്ധ കൊടുക്കാൻ പറ്റാതായി. ശക്തമായ തിരിച്ച് വരവിന് വേണ്ടി ഇപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ദിലീപ്. പ്രിൻസ് ആന്റ് ഫാമിലി ആണ് ഒടുവിൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം. ഏറെക്കാലത്തിന് ശേഷം ദിലീപിന് ലഭിച്ച ഹിറ്റ് സിനിമയാണിത്.


Click it and Unblock the Notifications











