'ആ സൗഹൃദം വഴി മദ്യപിക്കാനും പുകവലിക്കാനും തുടങ്ങി, സ്നേഹം കൊണ്ട് എന്നെ തിരുത്തിയത് ലതയാണ്'; രജനികാന്ത്
എഴുപത്തിമൂന്നുകാരനായ സൂപ്പർ സ്റ്റാർ രജനികാന്തിനെ നോക്കിയാൽ കാണാം അദ്ദേഹം ഇപ്പോഴും ഒരു ചെറുപ്പക്കാരനെപ്പോലെ സജീവവും ഊർജസ്വലനുമാണ്. മദ്യത്തിനും സിഗരറ്റിനും അടിമയായിരുന്ന ഒരു കാലം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
പക്ഷെ അദ്ദേഹം തന്നെ ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുള്ളതാണ്. ഭാര്യ ലതയാണ് തന്നെ ദുശീലങ്ങളിൽ നിന്നും കരകയറ്റിയതെന്നാണ് രജനികാന്ത് പറഞ്ഞത്. 'മഹേന്ദ്രനാണ് എനിക്ക് ലതയെ പരിചയപ്പെടുത്തി തന്നത്.'
'അദ്ദേഹമാണ് ഞങ്ങൾ വിവാഹിതരാകാൻ കാരണവും വേണ്ട സഹായം ചെയ്ത് തന്നതും. എനിക്കിപ്പോൾ 73 വയസായി. ഞാൻ ആരോഗ്യവാനായിരിക്കാൻ കാരണം എന്റെ ഭാര്യ ലതയാണ്. ബസ് കണ്ടക്ടറായിരുന്ന കാലത്ത് തെറ്റായ ചിലരുടെ സൗഹൃദം കാരണം പല ദുശ്ശീലങ്ങളും എനിക്കുണ്ടായി. ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു. മാത്രമല്ല എല്ലാ ദിവസവും മദ്യപിക്കുമായിരുന്നു.'

'കണക്കില്ലാതെ സിഗരറ്റ് വലിക്കുകയും ചെയ്യുമായിരുന്നു. സിനിമയിൽ വന്ന് പണവും പ്രശസ്തിയും നേടിയതിന് ശേഷം ഇത് വർധിച്ചുവെന്നാണ്', രജനികാന്ത് പറഞ്ഞത്. വെജിറ്റേറിയനായ ആളുകളെ കാണുമ്പോഴുള്ള തന്റെ മനോഭാവത്തെ കുറിച്ചും രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. വെജിറ്റേറിയനായ ആളുകൾ എങ്ങനെ ആ ഭക്ഷണം കഴിക്കുന്നുവെന്ന് ഓർത്ത് താൻ അത്ഭുതപ്പെട്ടുവെന്നാണ് രജനികാന്ത് പറയുന്നത്.
'വെജിറ്റേറിയനായ ആളുകൾ എങ്ങനെ ഭക്ഷണം കഴിക്കുന്നുവെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടു. ഭാര്യയുടെ സ്നേഹവും വൈദ്യസഹായവുമാണ് ദുശ്ശീലങ്ങളിൽ നിന്ന് കരകയറാൻ എന്നെ സഹായിച്ചത്. നേരത്തെ എല്ലാ ദിവസവും മട്ടനും അപ്പവും ചിക്കനും കഴിക്കുമായിരുന്നു. സിഗരറ്റ്, മദ്യം, മാംസം എന്നിവയാണ് ഏറ്റവും മോശം കോമ്പിനേഷനുകൾ.'
'അളവില്ലാതെ മാംസാഹാരം കഴിക്കുകയും മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നവർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയില്ല. 60 വയസ് തികയുന്നതിന് മുമ്പ് തന്നെ പലർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ലത അവളുടെ സ്നേഹത്താൽ എന്നെ പൂർണമായും മാറ്റി. എന്റെ ഭാര്യ സ്നേഹം കാണിച്ചു.'
'ശരിയായ ഡോക്ടർമാരെ തേടി കണ്ടുപിടിച്ച് എന്നെ ചികിത്സിച്ച് ബേധമാക്കി. അതുകൊണ്ടാണ് ഞാൻ മഹേന്ദ്രയോട് ലതയെ പരിചയപ്പെടുത്തി തന്നതിന് നന്ദിയുള്ളവനായിരിക്കുന്നതെന്നും', രജനികാന്ത് പറയുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് വൃക്ക തകരാറിലായതിനെ തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വളരെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.

ആരോഗ്യസ്ഥിതി കണക്കിലെടുത്ത് രജനി രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തീരുമാനം പോലും ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ താരം വെജിറ്റേറിയനാണ്. മാത്രമല്ല മദ്യപാനം, സിഗരറ്റ് തുടങ്ങിയ ഒരു ദുശ്ശീലവും താരത്തിന് ഇല്ല. നടത്തം, യോഗ, ഡയറ്റിങ്ങ് എന്നിവയിലൂടെയാണ് രജനി തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്.
അദ്ദേഹത്തോടൊപ്പം സിനിമയിൽ പ്രവർത്തിക്കുന്ന യുവനടന്മാർക്കും നടിമാർക്കും പോലും രജനിയുടെ വേഗതയിൽ നടക്കാൻ കഴിയാറില്ല. സഹതാരങ്ങളാണ് ഇക്കാര്യം പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഈ പ്രായത്തിലും അദ്ദേഹത്തിനുള്ള ഊർജം നമുക്കില്ല. അദ്ദേഹത്തോടൊപ്പം നടന്നെത്താൻ നമ്മൾ ഓടേണ്ടി വരുമെന്ന് നടി കീർത്തി സുരേഷ് പോലും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
അതേസമയം ജയിലറാണ് അണിയറയിൽ ഒരുങ്ങുന്ന രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെതായി പുറത്തുവന്ന പാട്ടിനും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോൾ താരം മാലിദ്വീപിൽ അവധി ആഘോഷിക്കുകയാണ്.
ലാൽ സലാമിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് താരം പൂർത്തിയാക്കിയത്. രജനിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ ഓഗസ്റ്റ് 10 ന് റിലീസ് ചെയ്യും.


Click it and Unblock the Notifications