അമലയും കമല്‍ഹസനും തകര്‍ത്തഭിനയിച്ച ഗാനം! പ്രിയപ്പെട്ട ഗാനത്തെക്കുറിച്ച് സുപ്രിയ മേനോന്‍!
പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമകളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജ് തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് സുപ്രിയ ഇപ്പോള്‍. താടിക്കാരനെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് ഇടയ്ക്ക് താരപത്‌നി എത്താറുണ്ട്.
ഇത്തവണത്തെ വിഷുവിന് പൃഥ്വി അരികിലില്ലാത്തതിനെക്കുറിച്ച് പറഞ്ഞും സുപ്രിയ എത്തിയിരുന്നു. ആടുജീവിതത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് പൃഥ്വിരാജ് വിദേശത്തേക്ക് പോയത്. ഇടയ്ക്ക് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും പുനരാരംഭിച്ചുവെന്നുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
കഴിഞ്ഞ ദിവസം പ്രിയപ്പെട്ട സിനിമയെക്കുറിച്ച് പറഞ്ഞായിരുന്നു സുപ്രിയ എത്തിയത്. മാധവനും ശാലിനിയും അഭിനയിച്ച അലൈപായുതേയെക്കുറിച്ചായിരുന്നു സുപ്രിയ വാചാലയായത്. എന്നെ പ്രമയത്തിലാഴ്ത്തിയ സിനിമയെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇന്ദ്രനും താനും ഡേറ്റിംഗിലായിരിക്കുമ്പോള്‍ കണ്ട സിനിമയാണ് ഇതെന്നുള്ള കമന്റുമായി പൂര്‍ണിമ എത്തിയിരുന്നു.
അലൈപായുതേ റിലീസ് ചെയ്തിട്ട് 20 വര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. നേരത്തെ പ്രിയപ്പെട്ട സിനിമയെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ ഇത്തവണ പ്രിയഗാനത്തെക്കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. ഗാനത്തിന്റെ വീഡിയോയും സുപ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്റെ എക്കാലത്തെയും പ്രിയപ്പെട്ട റൊമാന്റിക് ഗാനമായി ഈ ഗാനത്തെ ഞാൻ സ്നേഹിക്കുന്നു. നിങ്ങളുടേത് ഏതാണെന്ന് ചോദിച്ചായിരുന്നു സുപ്രിയ എത്തിയത്. കമല്‍ഹസനും അമലയും അഭിനയിച്ച ഗാനത്തെക്കുറിച്ചായിരുന്നു അവര്‍ പറഞ്ഞത്. പിക്ചറൈസേഷനായാലും ഈണമായാലും മികച്ചത് തന്നെയായിരുന്നു അവര്‍ കുറിച്ചിരുന്നു. പ്രയാഗ മാര്‍ട്ടിനുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.
ലോക് ഡൗണ്‍ സമയമായതിനാല്‍ അലംകൃതയെ തിരക്കിലാക്കി നിര്‍ത്താനുള്ള തത്രപ്പാടിലാണ് താനെന്നും സുപ്രിയ പറഞ്ഞിരുന്നു. നിങ്ങളൊക്കെ എങ്ങനെയാണ് കുട്ടികളെ തിരക്കിലാക്കുന്നതെന്നും താരപത്നി ചോദിച്ചിരുന്നു. അല്ലിയോടൊപ്പം കളിക്കുകയെന്നതാണ് സുപ്പുവിന് ചെയ്യാന്‍ പറ്റിയ നല്ല കാര്യമെന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്.നിരവധി പേരായിരുന്നു ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. നച്ചുവിനൊപ്പം ചിത്രംവരക്കുന്ന അലംകൃതയുടെ ഫോട്ടോ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications