മൂർച്ചയുള്ള വേദന ഇപ്പോഴുമുള്ളിൽ; പൃഥ്വിക്ക് പോലും വരാനായില്ല, എല്ലാം ഉള്ളിലൊതുക്കേണ്ടി വന്ന സുപ്രിയ
വളരെ ശക്തയായ വ്യക്തിത്വമായാണ് സുപ്രിയ മേനോൻ അറിയപ്പെടുന്നത്. വാക്കുകളിലെ കൃത്യത, കാർക്കശ്യം തുടങ്ങിയവ ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്. പഴയ മാധ്യമപ്രവർത്തകയുടെ ഊർജം സുപ്രിയയിൽ നിന്നും ഇപ്പോഴും വിട്ട് പോയിട്ടില്ലെന്നും അഭിപ്രായങ്ങൾ വരാറുണ്ട്. സുപ്രിയയെ എപ്പോഴെങ്കിലും വെെകാരികമായി ജനം കണ്ടിട്ടുണ്ടെങ്കിൽ അത് അന്തരിച്ച പിതാവ് വിജയകുമാർ മേനോനെക്കുറിച്ച് സംസാരിക്കുമ്പോഴാണ്.
മുൻ മാധ്യമപ്രവർത്തക, താരപത്നി, നിർമാതാവ് എന്നീ ലേബലുകളിലൊന്നുമില്ലാതെ സുപ്രിയ അച്ഛന്റെ മകളായി മാത്രം സംസാരിക്കുന്ന നിമിഷം. അച്ഛന്റെ മരണം സുപ്രിയയെ മാനസികമായി തളർത്തിയിരുന്നു. കാൻസർ ബാധിച്ചായിരുന്നു സുപ്രിയയുടെ പിതാവിന്റെ മരണം. നാലാം ചരമവാർഷിക ദിനത്തിൽ അച്ഛനെക്കുറിച്ച് സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.

നിങ്ങൾ ഞങ്ങളെ വിട്ട് പോയിട്ട് നാല് വർഷമായി ഡാഡീ. നിങ്ങൾ പോയ ശേഷം മിക്ക ദിവസങ്ങളിലും ജീവിതം ശൂന്യമാണ്. ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ പോലും ആ മൂർച്ചയുള്ള വേദന നിലനിൽക്കുന്നു. എനിക്ക് കുറേക്കൂടി സമയം നിങ്ങൾക്കൊപ്പം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ഇനിയുമൊരുപാട് കാര്യങ്ങൾ എനിക്ക് നിങ്ങളോടൊപ്പം ചെയ്യാനുണ്ടായിരുന്നു. കുറച്ച് കൂടി സമയത്തിന് വേണ്ടി ഞാനെന്തും നൽകിയേനെ. ശിശു ദിനത്തിൽ നിങ്ങളെന്നെ വിട്ട് പോയതാണ് വിരോധാഭാസം! മിസ് യു ഡാഡി, എപ്പോഴും. വാക്കുകൾക്ക് അത് മുഴുവനായും പ്രകടിപ്പിക്കാനാകില്ലെന്നും സുപ്രിയ മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അച്ഛന്റെ വിയോഗം സുപ്രിയക്ക് ഇന്നും ഉൾക്കൊള്ളാനായിട്ടില്ലെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്. സുപ്രിയ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ കരഞ്ഞത് അച്ഛനെക്കുറിച്ച് സംസാരിച്ചപ്പോഴാണ്. സുപ്രിയക്ക് ഇത്രയും വെെകാരികമായ മറ്റൊരു വശം ഉണ്ടെന്ന് ആരാധകർ അറിയുന്നത് അന്നാണ്. അച്ഛന്റെ ചികിത്സാ കാലയളവ് വിഷമങ്ങൾ ഉള്ളിലൊതുക്കേണ്ട സാഹചര്യമായിരുന്നു സുപ്രിയക്ക്.

അസുഖം ഇതാണെന്ന് ഞങ്ങൾക്കറിയാമായിരുന്നെങ്കിലും ഇത്ര അഡ്വാൻസ്ഡ് ആയിരുന്നെന്ന് ഞാൻ പറഞ്ഞില്ല. ഡാഡിക്ക് മനസിലായി. മമ്മി അപ്പോഴും വിചാരിച്ചത് ട്രീറ്റ്മെന്റ് ചെയ്യുകയല്ലേ മെച്ചപ്പെടും എന്നാണ്. ഞാൻ അനുഭവിക്കുന്നത് അവരോട് പറഞ്ഞിട്ട് എന്തിനാണ് ഉള്ള സമയം അത്രയും മോശമാക്കുന്നതെന്ന് തോന്നി. അത് ഉള്ളിൽ വെക്കുക വളരെ ബുദ്ധിമുട്ടായിരുന്നു.
ഡോക്ടർ ഫോണിലാണ് ഇക്കാര്യം പറഞ്ഞത്. പൃഥ്വി ഫോൺ സ്പീക്കറിലിട്ടു. കേട്ടപ്പോൾ ഞാൻ കുഴഞ്ഞ് വീഴുമെന്ന് തോന്നി. അസുഖം കണ്ടെത്തിയപ്പോൾ നാലാമത്തെ സ്റ്റേജിലെത്തിയിരുന്നു. ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. എനിക്കാരോടും പറയാൻ പറ്റില്ലായിരുന്നു. അടുത്ത സുഹൃത്തുക്കളോടും കസിനായ കവിതയോടും പറഞ്ഞു. എന്റെ അടുത്ത സുഹൃത്ത് ബോംബെയിൽ നിന്നും ഉടനെ വന്നു.
ബയോപ്സിയുടെ ദിവസമായിരുന്നു. സുഹൃത്ത് വന്നു. പൃഥ്വിക്ക് എനിക്കൊപ്പം വരാൻ പറ്റിയില്ല. കൊവിഡ് സമയമാണ്. ഒറ്റക്കുട്ടിയായത് കൊണ്ട് അതുവരെ എനിക്കങ്ങനെ സഹോദരങ്ങളെ മിസ് ചെയ്തിട്ടില്ല. പക്ഷെ ആ സമയത്ത് ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നെന്നും സുപ്രിയ മേനോൻ പറഞ്ഞു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് സുപ്രിയ ഇതേക്കുറിച്ച് സംസാരിച്ചത്.
അലംകൃത എന്നാണ് സുപ്രിയയുടെയും പൃഥ്വിരാജിന്റെയും മകളുടെ പേര്. മകളെ ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറ്റി നിർത്തുകയാണ് സുപ്രിയ. ഇത്രയും ചെറിയ പ്രായത്തിൽ ജനശ്രദ്ധ മകളിലേക്ക് വരുന്നതിൽ സുപ്രിയക്ക് താൽപര്യമില്ല. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണിപ്പോൾ താരപത്നി.


Click it and Unblock the Notifications











