അല്ലിയെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം അച്ഛനായിരുന്നു, പിതാവിനെ കുറിച്ച് സുപ്രിയ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ പൃഥ്വിരാജിന്റേത്. സോഷ്യൽ മീഡിയയിൽ സജീവമാണ് പൃഥ്വിയുയും ഭാര്യ സുപ്രിയയും. സിനിമ വിശേഷങ്ങൾക്കൊപ്പം തങ്ങളുടെ സന്തോഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഇല്ലെങ്കിലും മകൾ അല്ലിയും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവാറുണ്ട്. മകളുടെ വിശേഷങ്ങളും ചെറിയ സന്തോഷങ്ങളും പൃഥ്വിയും സുപ്രിയയും പങ്കുവെയ്ക്കാറുണ്ട്.

ക്രിസ്തുമസ് ദിനത്തിൽ സുപ്രിയ മകൾക്ക് നൽകിയ ക്രിസ്തുമസ് സമ്മാനം സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലുംവലിയ ചർച്ചയായിരുന്നു. അല്ലി എഴുതിയ കവിതകളുടെ ബുക്ക് ലെറ്റ് ആയിരുന്നു അമ്മയും അച്ഛനും സമ്മാനമായി നൽകിയത്.'ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്' എന്നായിരുന്നു പുസ്തകത്തിന്റെ പേര്. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് മകളുടെ കവിതസമാഹാരം സുപ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
'ഏവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍. അച്ഛനില്ലാത്ത എന്റെ ആദ്യത്തെ ക്രിസ്മസാണിത്. അതിനാല്‍ ഈ ക്രിസ്തുമസ് എനിക്ക് പഴയതുപോലെയല്ല. എന്നിരുന്നാലും, ഞാന്‍ കഴിഞ്ഞ രണ്ട് മാസമായി ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഒടുവില്‍ ഇന്ന് എനിക്ക് ഇത് എന്റെ മകള്‍ ആലിക്ക് ക്രിസ്മസ് സമ്മാനമായി നല്‍കാം! ഞാന്‍ അവളുടെ എല്ലാ കവിതകളും/ഗാനങ്ങളും ചേർത്ത് ബുക്ക് ലെറ്റ് ഒരുക്കിയിരിക്കുകയാണ്.അല്ലിമോള്‍ ആവേശത്തിലാണ്, താനും അങ്ങനെ തന്നെ. തല്ക്കാലം ഈ പുസ്തകം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മാത്രം വായിക്കാനുള്ളതാണ്. വിപണിയിലെത്താന്‍ ഇനിയും സമയമെടുക്കുമെന്നും സുപ്രിയ കുറിച്ചിരുന്നു.
ഇപ്പോഴിത മകളുടെ കവിത സമാഹാരം ആർക്കാണ് സമർപ്പിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സുപ്രിയ. പിതാവ് വിജയ് മേനോനാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. അല്ലിക്ക് അപ്പുപ്പനോടുള്ള അടുപ്പത്തെ കുറിച്ചും സുപ്രിയ പറയുന്നുണ്ട്. അച്ഛനുണ്ടായിരുന്നുവെങ്കിൽ അഭിമാനിച്ചേനെ എന്നാണ് സുപ്രിയ പറയുന്നത്.
കുറിപ്പ് ഇങ്ങനെ ..."കഴിഞ്ഞ വർഷം അവൾ എഴുതിയ ചെറുകവിതകളുടെ/ഗാനങ്ങളുടെ സമാഹാരമാണ് അല്ലിയുടെ ആദ്യ കവിതാ പുസ്തകം. അവളുടെ കഴിവ് വിലപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ അത് എങ്ങനെ ശാശ്വതമായി സൂക്ഷിക്കണമെന്ന് അറിയില്ലായിരുന്നു. അപ്പോഴാണ് അതെല്ലാം ഒരു പുസ്തകരൂപത്തിലാക്കാമെന്ന് കരുതിയത് അച്ഛൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ ഞാനും ഒപ്പമുണ്ടായിരുന്നു. ആ സമയത്താണ് പബ്ലിഷറുമായി ഇതേ പറ്റി ആദ്യം സംസാരിച്ചത്. അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കിടയിലാണ് ഞാന്‍ ഇതെല്ലാം നോക്കിയത്. അച്ഛനുണ്ടായിരുന്നെങ്കില്‍ അല്ലിയൊരു എഴുത്തുകാരിയായതില്‍ അഭിമാനിക്കുമായിരുന്നു. കൊവിഡ് ബാധിക്കുന്നതുവരെ ദിവസവും അവളെ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നതും വരുന്നതുമെല്ലാം അച്ഛനായിരുന്നു. അതിനാൽ അവളുടെ ആദ്യ പുസ്തകം അദ്ദേഹത്തിന് വേണ്ടി സമര്‍പ്പിക്കുകയാണ്,"എന്ന് സുപ്രിയ കുറിച്ചു.
നവംബര്‍ 14 ന് ആണ് സുപ്രിയയുടെ അച്ഛന്‍ വിജയ കുമാര്‍ മേനോന്‍ മരണപ്പെട്ടത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു. അച്ഛന്‍ എനിയ്ക്ക് എല്ലാമായിരുന്നു, എന്നെ ഞാനാക്കിയത് അച്ഛനാണെന്നുമുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റും കഴിഞ്ഞ ദിവസം സുപ്രിയ പങ്കുവച്ചിരുന്നു. അച്ഛനെ ചികിത്സിച്ച ഡോക്ടര്‍മാക്കെല്ലാം നന്ദി പറഞ്ഞുകൊണ്ടായിരുന്നു പൃഥ്വിരാജിന്റെ ഭാര്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.


Click it and Unblock the Notifications