ആക്ഷൻ ഹീറോ ബിജുവിൽ എന്റെ റോൾ ചെയ്യാനിരുന്നത് ജോജു ജോർജ്; ജോജു അന്നെന്നെ വിളിച്ചു; സുരാജ്
കോമഡി വേഷങ്ങളിൽ നിന്നും സീരിയസ് വേഷങ്ങളിലേക്കെത്തി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടൻമാർ മലയാള സിനിമയിൽ ഏറെയുണ്ട്. സലിം കുമാർ, ഇന്ദ്രൻസ്, കലാഭവൻ മണി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഇതിന് ഉദാഹരണം ആണ്.
ഇതിൽ സുരാജ് വെഞ്ഞാറമൂടാണ് ഇന്ന് ബോക്സ് ഓഫീസ് മൂല്യമുള്ള നായക നടൻ ആയി സിനിമകളിൽ തിളങ്ങുന്നത്. പേരറിയാത്തവർ എന്ന സിനിമയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ശേഷമാണ് സുരാജ് വെഞ്ഞാറമൂടിന് നടനെന്ന രീതിയിൽ കൂടുതൽ അംഗീകാരങ്ങൾ ലഭിച്ച് തുടങ്ങിയത്.
സുരാജിന്റെ സീരിയസ് വേഷങ്ങളിൽ ഏറ്റവും കൂടുതൽ ജനപ്രീതിയാർജിച്ചത് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ മിനുട്ടുകൾ മാത്രം വന്ന് പോവുന്ന വേഷമാണ്. അതുവരെ കോമഡി വേഷങ്ങൾ ചെയ്തിരുന്ന സുരാജ് വൈകാരിക രംഗങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വെച്ചു.
കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാവുന്നത് ഈ സിനിമയ്ക്ക് ശേഷമാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഇന്ത്യാ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തന്റെ സിനിമാ കരിയറിനെക്കുറിച്ചും സുരാജ് സംസാരിച്ചു.

'കോമഡി മാത്രമല്ല നല്ല ക്യാരക്ടർ റോളുകൾ ചെയ്യണം എന്ന് മുമ്പേ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അന്നൊന്നും സാധിച്ചില്ല, പല സംവിധായകരോടും നല്ല റോളിനായി സംസാരിക്കാറുണ്ടായിരുന്നു. രഞ്ജിയേട്ടനോടും ചോദിച്ചു. ഇപ്പോൾ നീ തമാശ രീതിയിൽ അല്ലേ അത് പൊക്കോട്ടെ സമയമാവുമ്പോൾ വന്നോളും എന്ന് പറഞ്ഞു'
'അങ്ങനെ ഇരുന്നപ്പോഴാണ് ആക്ഷൻ ഹീറോ ബിജു വരുന്നത്. 1983 സിനിമ ഇഷ്ടപ്പെട്ടപ്പോൾ എബ്രിഡ് ഷൈനിനോട് അങ്ങോട്ട് ചോദിച്ചതാണ് ആ കഥാപാത്രം. അടുത്ത സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും തരണം എന്ന് പറഞ്ഞു'
'ശരിക്കും സിനിമയിൽ ജോജു ചെയ്ത വേഷമായിരുന്നു എനിക്ക് വെച്ചത്. അപ്പോൾ ഞാൻ ,സന്തോഷിച്ചിരിക്കവെ അവൻ തന്നെ പറഞ്ഞു, ഇല്ല അത് ജോജുവിന് കൊടുത്തെന്ന്. അങ്ങനെ നിന്നപ്പോൾ ജോജുവിന് വെച്ചിരുന്ന വേഷമുണ്ടെന്ന് പറഞ്ഞു. ജോജു എന്നെ വിളിച്ച് അളിയാ അത് നീ ചെയ്യ് എന്ന് പറഞ്ഞു. അത് വന്നതിന് ശേഷമാണ് പിന്നെ കുറെ കരച്ചിൽ വേഷങ്ങൾ വന്നത്'

'പ്രതിഫലം വാങ്ങാതെ എത്രയോ സിനിമകൾ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും എനിക്ക് സ്ക്രിപ്റ്റൊന്നും കിട്ടില്ല. ദിലീപിന്റെ സിനിമയുടെ 10 ദിവസത്തെ ഡേറ്റ് വേണം എന്നേ പറയുമായിരുന്നുള്ളൂ. അല്ലാതെ ജോഷി സാറെ വിളിച്ച് എനിക്ക് ആ സ്ക്രിപ്റ്റ് ഒന്ന് വേണമായിരുന്നു എന്ന് ചോദിച്ചാൽ നീ വീട്ടിൽ ഇരിക്കെന്ന് പറയുമായിരിക്കും. എനിക്കന്ന് പേടി ആയിരുന്നു. ആദ്യമായി സ്ക്രിപ്റ്റ് വായിക്കുന്നത് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയുടേതാണ്'
'സ്വപ്നം കാണുന്നതിന് അപ്പുറം ആയിരുന്നു സിനിമ. മമ്മൂക്കയുടെ ഫാൻ ആയി ഫാൻസ് അസോസിയേഷനുകളിൽ പ്രവർത്തിച്ചിരുന്ന സമയം. സ്റ്റേജ് ഷോ ആയിരുന്നു ചെയ്തിരുന്നത്. ടിവിയിൽ ചെറിയ അവസരങ്ങൾ പട്ടി.അങ്ങനെ ഇരുന്നപ്പോൾ സേതുരാമയ്യർ എന്ന സിനിമയിൽ അവസരം ലഭിച്ചു. അത് ഞാൻ സ്റ്റേജ് പരിപാടികൾക്ക് മാർക്കറ്റ് ചെയ്യും,' സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. റോയ് ആണ് സുരാജിന്റെ ഏറ്റവും പുതിയ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications