'ചേച്ചിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ രതീഷേട്ടൻ പോയ പിന്നാലെ ഞാനും ആത്മഹത്യ ചെയ്തേനെ'; സുരേഷ് ഗോപി
മലയാളത്തിന്റെ പ്രിയ നടൻ രതീഷ് വിട പറഞ്ഞിട്ട് 22 വർഷം പിന്നിടുന്നു. ഇന്നത്തെ തലമുറ ഒരുപക്ഷെ കമ്മീഷണറിലെ മോഹൻ തോമസായിട്ടാകും രതീഷിനെ ഓർത്തിരിക്കുന്നത്. എന്നാൽ 80 കളുടെ തുടക്കത്തിൽ മലയാള സിനിമ ഏറ്റവും പ്രതീക്ഷയർപ്പിച്ച താരമായിരുന്നു രതീഷ്. ജയന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താൻ വന്ന താരം എന്ന പ്രതീതിയുണർത്താൻ രതീഷിനായി. ജയൻ അഭിനയിക്കാനിരുന്ന ഐ.വി ശശിയുടെ ബിഗ് ബജറ്റ് ചിത്രമായ തുഷാരം രതീഷിനെ നായകനാക്കിയാണ് ചിത്രീകരിച്ചത്. തുഷാരം ശംഭീര വിജയം നേടുകയുണ്ടായി.
പക്ഷെ ആ വിജയകുതിപ്പ് തുടരാൻ രതീഷിന് കഴിഞ്ഞില്ല. 1977ൽ വേഴാമ്പൽ എന്ന ചിത്രത്തിലൂടെയായിരുന്നു രതീഷിന്റെ സിനിമാ പ്രവേശനം. എന്നാൽ 1979 ൽ റിലീസ് ചെയ്ത ഉൾക്കടൽ എന്ന കെ.ജി.ജോർജ്ജ് ചിത്രത്തിലൂടെയാണ് രതീഷ് പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്നത്. തുടർന്ന് ശ്രീകുമാരൻ തമ്പിയുടെ ഇടിമുഴക്കം എന്ന ചിത്രത്തിലടക്കം ചെറുതും വലുതുമായ നിരവധി റോളുകൾ കൈകാര്യം ചെയ്തതിന് ശേഷമാണ് ഐ.വി.ശശിയുടെ തുഷാരത്തിലൂടെ രതീഷ് സൂപ്പർതാര പദവിയിലേക്കുയരുന്നത്.

മോഹൻ തോമസിനെയും ക്യാപ്റ്റൻ രവീന്ദ്രനെയുമൊക്കെ ഉജ്ജ്വലമാക്കിയ രതീഷിന് താരപദവിയുടെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും വില്ലൻ വേഷങ്ങളോ താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷങ്ങളോ ചെയ്യാൻ മടിയുണ്ടായിരുന്നില്ല. ഏറെ വേഷങ്ങൾ ചെയ്യാൻ കാലം ബാക്കി നിൽക്കേ 48 വയസിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. എങ്കിലും താൻ അവിസ്മരണീയമാക്കിയ നൂറ് കണക്കിന് കഥാപാത്രങ്ങളിലൂടെ ഇന്നും അദ്ദേഹം പ്രേക്ഷക ലക്ഷങ്ങളുടെ മനസുകളിൽ ജീവിച്ചിരിക്കുന്നു.
രതീഷുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഏറെ ആത്മബന്ധമുള്ള നടനാണ് സുരേഷ് ഗോപി. രതീഷിന്റെയും ഭാറ്യയുടെയും മരണശേഷം അവരുടെ മക്കളുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് സുരേഷ് ഗോപിയും ഭാര്യ രാധികയുമായിരുന്നു. ഇപ്പോഴിതാ രതീഷിന്റെ കുടുംബവുമായുള്ള ആത്മബന്ധത്തെ കുറിച്ച് ജനനായകൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
രതീഷിന്റെ മകൻ ജനനായകൻ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു. 'രതീഷേട്ടൻ എന്നെ മോനേന്ന് മാത്രമേ വിളിച്ചിട്ടുള്ളു. ഞാൻ ആദ്യമായി ഒരു ലക്ഷ്വറി കാറിൽ കയറുന്നത് രതീഷേട്ടന്റെ കാറിലാണ്. അന്ന് സ്റ്റാൻഡേർഡ് 2000 ഇറങ്ങിയ സമയമായിരുന്നു. ചുറ്റുമുള്ളവർ എല്ലാം അന്ധാളിച്ച് നോക്കി നിൽക്കുന്നുണ്ടായിരുന്നു. രാജാവിന്റെ മകൻ ഷൂട്ടിങ്ങിനാണ് അദ്ദേഹം അത് കൊണ്ടുവന്നത്. ആ സിനിമയിൽ ആ കാർ ഉപയോഗിച്ചിട്ടുണ്ട്.'
'അന്ന് മോഹൻലാലാണ് എന്നെ പരിചയപ്പെടുത്തുന്നത്. അന്ന് മുതൽ എന്റെ തോളിലെ കൈ രതീഷേട്ടൻ വിടാറില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോഴും എന്റെ തോളിൽ കൈ വെച്ചിട്ടുണ്ടാകും. നമുക്ക് അത് വലിയ അഭിമാനമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ചാമരം, ഉൾക്കടൽ സിനിമയൊക്കെ കണ്ട് ആരാധന തോന്നിയിട്ടുള്ള താരമാണ്. അന്ന് തുടങ്ങിയ സ്നേഹവും ഇഷ്ടവും ഒക്കെയാണ്.'

'രതീഷേട്ടന്റെ മകനായോ സുഹൃത്തായോ അനിയനായോവൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും എനിക്ക് ഒപ്പം നിൽക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഡയാന ചേച്ചി ഒരു ധീര വനിതയാണ്. ചേച്ചിയുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ രതീഷേട്ടൻ പോയ പിറകെ തന്നെ ഞാൻ ആത്മഹത്യ ചെയ്തേനെ. ഈ നാലുമക്കളെയും ചിറകിനടയിൽ കൊണ്ടുനടന്ന ഒരു തള്ളക്കോഴിയാണ് ഡയാന ചേച്ചി.'
'ഞാൻ ഇവരുടെ രണ്ടാളുടെയും മരണശേഷം മക്കളുടെ പകുതി കാര്യങ്ങളും അറിഞ്ഞിട്ടില്ല രാധികയാണ് അത് ഹാൻഡിൽ ചെയ്തിട്ടുള്ളത്. ഞെരുക്കമുള്ള അവസ്ഥകളായിരുന്നു. അതൊക്കെ ശാന്തമായി രാധിക നേരിട്ടു', എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.


Click it and Unblock the Notifications