'എനിക്ക് അച്ഛനോടെന്ന പോലെയുള്ള സ്നേഹമാണ് ഹനീഫ്ക്കയോട്, അച്ഛനേക്കാൾ പേടി മുരളിച്ചേട്ടനെ'; സുരേഷ് ഗോപി!
മലയാള സിനിമയെ ഇന്ന് ലോകം അറിയുന്ന തലത്തിലേക്ക് എത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചതിൽ നിരവധി താരങ്ങളെയും സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും അണിയറപ്രവർത്തകരേയും നമുക്ക് നഷ്ടപ്പെട്ട് കഴിഞ്ഞു. അവരിൽ പലരുടെയും സ്ഥാനത്തേക്ക് മറ്റൊരാളെയും സങ്കൽപ്പിക്കാൻ സിനിമാപ്രേമികൾ കഴിഞ്ഞിട്ടുമില്ല.
അക്കൂട്ടത്തിൽ ചിലരാണ് കൊച്ചിൻ ഹനീഫ, മുരളി, നരേന്ദ്രപ്രസാദ്, രാജൻ പി ദേവ് തുടങ്ങിയവർ. ഈ താരങ്ങൾ കാലയവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞെങ്കിലും ഇവരുടെ സിനിമകളും കഥാപാത്രങ്ങളും ആസ്വാദകരുടെ മനസിൽ തങ്ങി നിൽക്കുന്നുണ്ട്.
തന്റെ സഹതാരങ്ങളുമായെല്ലാം അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടനാണ് സുരേഷ് ഗോപി. അവരിൽ പലരുടെയും വേർപാട് തനിക്ക് വലിയ വേദന സമ്മാനിച്ചുവെന്നാണ് സുരേഷ് ഗോപി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

തനിക്ക് അച്ഛനോടെന്ന പോലെയുള്ള സ്നേഹമാണ് കൊച്ചിൻ ഹനീഫയോടുണ്ടായിരുന്നതെന്നും അച്ഛനേക്കാൾ പേടി മുരളിച്ചേട്ടനെയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. 'നീ പാട്ട് അഭിനയിക്കാൻ മിടുക്കനാണെന്നാണ് എന്നോട് ആദ്യം പറഞ്ഞത് കൊച്ചിൻ ഹനീഫ്ക്കയാണ്. അന്ന് മുതൽ ഒരു പിതൃതുല്യമായ സ്നേഹമാണ് കൊച്ചിൻ ഹനീഫയോട്.'
'ലേലം, വാഴുന്നോർ, സുന്ദരപുരുഷൻ തുടങ്ങിയവയിൽ കൊച്ചിൻ ഹനീഫ്ക്കയ്ക്ക് ഒപ്പം എനിക്ക് അഭിനയിക്കാനും സാധിച്ചു. അതോടെ അദ്ദേഹവുമായുള്ള എന്റെ റാപ്പോ കുറച്ചുകൂടെ ശക്തമായി. അതുപോലെ സിനിമയിലെ എന്റെ ഏറ്റവും നല്ല സുഹൃത്ത് വിജയരാഘവനാണ്.'
'പിന്നെ അതുപോലെ മറ്റൊരു സൗഹൃദമുള്ളത് സിദ്ദിഖുമായാണ്. അങ്ങനെ കുറച്ചുപേരെയുള്ളു എന്റെ നല്ല സുഹൃത്തുക്കൾ. ഹനീഫ്ക്കയെ ഒരിക്കലും സുഹൃത്തെന്ന് പറയാനൊക്കില്ല. എന്നെ കുറിച്ചുള്ള കംപ്ലേന്റ് കേട്ടാൽ ആദ്യം വരുന്ന കോൾ ഹനീഫ്ക്കയുടേതാണ്. ഹനീഫ്ക്കയെ പോലെ എൻ.എഫ് വർഗീസ് ചേട്ടനെ ഒരുപാട് മിസ് ചെയ്യാറുണ്ട്.'
'വിജയരാഘവനെക്കാളും കൂടുതൽ സമയം ഞാൻ ചെലവഴിച്ചിരിക്കുന്നത് ഹനീഫ്ക്കയ്ക്കും രാജൻ പി ദേവ് ചേട്ടനും മുരളിചേട്ടനും ഒപ്പമൊക്കെയാണ്. രാജൻ പി ദേവ് ചേട്ടനെ ഞാൻ ഇക്കിളിയിടുകയും പള്ളയ്ക്ക് കുത്തുകയുമൊക്കെ ചെയ്യുമായിരുന്നു. രജേട്ടനുമായി പിള്ളകളിയായിരുന്നു.'

'ഇവരെല്ലാം എല്ലാം മനസിലാക്കി പെരുമാറുന്നവരാണ്. മുരളിച്ചേട്ടൻ ഭയങ്കര ഓർത്ത്ഡോക്സാണ്. അച്ഛനേക്കാൾ എനിക്ക് പേടി മുരളിച്ചേട്ടനെയാണ്. ഇവരെയൊക്കെ നഷ്ടപ്പെട്ടശേഷം ഒരു വേദനയാണെന്നും', സഹപ്രവർത്തകരെ അനുസ്മരിച്ച് സംസാരിച്ച് സുരേഷ് ഗോപി പറയുന്നു.
ഗരുഡനാണ് ഏറ്റവും അവസാനം പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ സിനിമ. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും പൊലീസ് കുപ്പായമണിഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബിജു മേനോനാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം ചെയ്തത്.
മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ അരുൺ വർമ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവെച്ച് വരികയാണ്. നവംബർ 3നാണ് ഗരുഡൻ റിലീസ് ചെയ്തത്. 12 വർഷത്തിനുശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിച്ചിരുന്നു. തലൈവാസൽ വിജയ്, സിദ്ദിഖ്, അഭിരാമി, നിഷാന്ത് സാഗർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.


Click it and Unblock the Notifications











