ഡബ്ബിംഗ് ചെയ്യില്ലെന്ന് പറഞ്ഞു, തിയറ്ററിൽ നിന്നും ഞാൻ ഇറങ്ങിപ്പോയി; കളിയാട്ടം സിനിമയെക്കുറിച്ച് സുരേഷ് ഗോപി
സുരേഷ് ഗോപി അഭിനയത്തിൽ സജീവമാകണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. എന്നാൽ രാഷ്ട്രീയത്തിലേക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് താരം ആഗ്രഹിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദങ്ങളുടെ നടുവിലാണ് സുരേഷ് ഗോപി. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയും നടന് നേരെ വന്നു. ഇതിനിടെ മറ്റൊരു മാധ്യമപ്രവർത്തകയുമായി വാക്കേറ്റവും ഉണ്ടായി. വിവാദങ്ങൾക്കിടെ സുരേഷ് ഗോപിയുടെ ഗരുഡൻ എന്ന ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്.
ബിജു മേനോൻ, അഭിരാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അഭിനയിച്ചതിൽ മറക്കാനാകാത്തൊരു സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുരേഷ് ഗോപി. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

അഭിനയിച്ച സിനിമകൾ കാണാൻ മുമ്പ് സമയം കിട്ടില്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥ സൂപ്പർ മൾട്ടി ടാസ്കിംഗ് ആണ്. എനിക്കൊരു ഫോൺ വന്നാൽ അത് ഓഫ് ചെയ്ത് വെക്കാൻ പറ്റില്ല. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഫോണിന്റെ ലൈറ്റ് കത്തുന്നത് കണ്ടാൽ തന്നെ ഹോം തിയറ്ററിൽ പടം ഓടിക്കൊണ്ടിരിക്കുമ്പോൾ ഞാൻ ഇറങ്ങിപ്പോകും.
സിനിമ കാണാനുള്ള ഫാൻസി പോയി. താൻ അഭിനയിച്ചതിൽ വിചാരിച്ചതിലും നന്നായി വന്ന സിനിമ കളിയാട്ടമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഡബ്ബിംഗിന് സാധാരണ നാല് മണിക്ക് തിയറ്ററിൽ എത്തും. സിനിമയിൽ ഏറ്റവും കടുപ്പമുള്ള സീനൊന്ന് ഇടാൻ പറഞ്ഞു. ലാലിനെ വെള്ളത്തിൽ പിടിച്ച് മുക്കുന്ന സീനിട്ടു. ആദ്യ സീൻ ഇട്ടപ്പോഴും ഞാൻ അന്തംവിട്ടു. ഇത് ഞാനല്ല എന്ന തോന്നൽ വന്നു. എന്റെ മുഖം കണ്ണാടിയിൽ അല്ലാതെ സ്ക്രീനിൽ അങ്ങനെ കാണുന്നത് ആദ്യമായാണ്. സിനിമ കണ്ട് ഞാൻ അന്ധാളിച്ചു.

ജയരാജ് രണ്ട് ദിവസം കഴിഞ്ഞാൽ മോഹൻലാലിനെ വെച്ചുള്ള മഴയെന്ന സിനിമ തുടങ്ങാൻ പോകുകയാണ്. ഡബ്ബിംഗിൽ എന്നെയൊന്ന് ട്യൂൺ ചെയ്ത് പുള്ളിക്ക് പോകണം. ആഗസ്റ്റ് പതിനഞ്ചിന് റിലീസുമാണ്. ജൂൺ അവസാനമായിട്ടുണ്ട്. ഒന്നുകിൽ ആ ഷൂട്ടിംഗ് നിർത്തി വെച്ച് നിങ്ങൾ ഇവിടെ നിൽക്കണം, അല്ലെങ്കിൽ റിലീസ് മാറ്റണം, ഡബ്ബിംഗ് എനിക്കിനി ഒരു മാസത്തേക്ക് പറ്റില്ലെന്ന് ഞാൻ ജയരാജിനോട് പറഞ്ഞു.
ഇനിയുള്ള ഓപ്ഷൻ നന്നായിട്ട് പറ്റുന്ന എന്റെ ശബ്ദമല്ലാത്ത ഒരാളുടെ ശബ്ദം നൽകുകയെന്നതാണ്. അതിന് സമ്മതപത്രം തരാം, എനിക്ക് പറ്റില്ല എന്ന് ഞാൻ പറഞ്ഞു. തിയറ്ററിൽ നിന്ന് ഇറങ്ങിപ്പോയി. ജയരാജ് അവിടെ വെച്ച് ഡിസ്‌ട്രിബ്യൂട്ടറിനോട് സിനിമയുടെ റിലീസ് മാറ്റിയെന്ന് പറഞ്ഞ് ഷൂട്ടിംഗിന് പോയി. പക്ഷെ മഴ എന്ന സിനിമ മുടങ്ങി. ജൂലൈ അവസാനമാണ് ഡബ് ചെയ്തത്. ഒരുപാട് സമയം എടുത്തില്ലെങ്കിലും എനിക്ക് ഭയങ്കരമായി പെയിൻ ആയിരുന്നു.
എനിക്ക് തൃപ്തിയാകുന്നില്ല. കളിയാട്ടം സിനിമയുടെ എല്ലാ വശത്തും തനിക്ക് അന്ധാളിപ്പായിരുന്നെന്നും സുരേഷ് ഗോപി തുറന്ന് പറഞ്ഞു. 1997 ലാണ് കളിയാട്ടം റിലീസ് ചെയ്യുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുരേഷ് ഗോപിക്ക് ലഭിച്ചു. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികാ വേഷം ചെയ്തത്. ലാലും പ്രധാന വേഷത്തിലെത്തി. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. സുരേഷ് ഗോപിയുടെ പുതിയ ചിത്രം ഗരുഡന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications