'പലതവണ കാണാൻ ശ്രമിച്ചു ആ സിനിമ, ഒന്നുകിൽ ഭാര്യ കരയും അപ്പോൾ ഞാനും അവളും ഇറങ്ങിപ്പോരും'; സുരേഷ് ഗോപി!
തൊണ്ണൂറുകളിലെ സുരേഷ് ഗോപിയോളം സുന്ദരനായ കൺകോണുകളിൽ നിശ്ശബ്ദമായ പ്രണയമൊളിപ്പിച്ച് അഭിനയിച്ച മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. ഇന്നലെയിലെ നരേന്ദ്രൻ തന്നെയാണ് അതിൽ സുരേഷ് ഗോപി ആരാധകർക്ക് ഏറെയും പ്രിയപ്പെട്ടത്.
'നിങ്ങൾ അന്വേഷിച്ച് വന്നയാൾ ഇതല്ലല്ലോ...', എന്ന ജയറാമിന്റെ കഥാപാത്രത്തിന്റെ ചോദ്യത്തിന് മുന്നിൽ സുരേഷ് ഗോപിയുടെ നരേന്ദ്രൻ്റെ ഒരു മുഖഭാവമുണ്ട്. അതുവരെ ആ സിനിമ ആരുടേതൊക്കെയായിരുന്നോ അവരെ മുഴുവൻ നിഷ്പ്രഭമാക്കുന്നതായിരുന്നു സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ കണ്ണുകളിലെ നിസ്സഹായതയും വേദനയും.
ചങ്കിൽ കുത്തുന്ന കത്തിമുനയിലേക്കല്ല ഉമിത്തീയെരിയുന്ന നെരിപ്പോടിലേക്കാണ് ആ നോട്ടത്തിലൂടെ സുരേഷ് ഗോപി കാഴ്ചക്കാരനെ എന്നെന്നേക്കുമായി എടുത്തെറിയുന്നത്. ഒരു നടനെന്ന നിലയിൽ സുരേഷ് ഗോപി ആദ്യമായും കൃത്യമായും അടയാളപ്പെട്ടത് നരേന്ദ്രനിലൂടെയാണ്.

സ്വന്തം ഭാര്യയുടെ മനസിൽ താനില്ല... അവൾ മറ്റൊരാളെ അഗാധമായി പ്രണയിക്കുന്നു എന്ന തിരിച്ചറിവ്.. ആ ഫോട്ടോകൾ കാണിച്ച് അവൾ തന്റെ ഗൗരി ആണെന്ന് സ്ഥാപിച്ചാലും മായയുടെ മനസിൽ എന്നും ശരത്തെ ഉണ്ടാകുമെന്ന ബോധ്യം അതാണ് നരേന്ദ്രന്റെ മനസ് ഗൗരിയോടുള്ള അഗാധമായ പ്രണയത്തേക്കാൾ നിസഹായതയിലേക്ക് വഴിമാറിയത്.
ആ നിസഹായത അത്രയും ആഴത്തിൽ വെളിപ്പെടുത്താൻ സുരേഷ് ഗോപിക്കല്ലാതെ മറ്റാർക്കും പറ്റില്ലെന്നും ഇന്നലെയുടെ ക്ലൈമാക്സ് സീൻ കാണുമ്പോൾ തോന്നും. ഇത് നിങ്ങളുടെ ഭാര്യ അല്ലാലോ അല്ലേ... എന്ന് ശരത് ചോദിക്കുമ്പോൾ നരേന്ദ്രൻ തല കൊണ്ട് അല്ല എന്ന് കാണിക്കുന്നുണ്ട് ഡയലോഗ് പോലും ഇല്ലാതെ.
പത്മരാജൻ സിനിമകളുടെ മാജിക് എന്നും ക്ലൈമാക്സ് ആയിരുന്നു. അത് തന്നെയാണ് ഇന്നലെയിലൂടെയും പ്രേക്ഷകർക്ക് ലഭിച്ചത്. എന്നാൽ താൻ പലതവണ ശ്രമിച്ചിട്ടും ഇന്നലെ എന്ന സിനിമ മുഴുവനായി കാണാൻ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് സുരേഷ് ഗോപി. അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് തനിക്ക് കണ്ടുമുഴുമിപ്പിക്കാൻ പറ്റാതെപോയ സിനിമകളെ കുറിച്ച് സുരേഷ് ഗോപി മനസ് തുറന്നത്.
റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 'എന്റെ പല സിനിമകളും ഞാൻ കണ്ടിട്ടില്ല. ഇന്നലെയുടെ ഒരു ഫൈനൽ പോർഷനുണ്ട്. എന്റെ ഭാര്യ അല്ലെന്ന് തലയാട്ടി പറഞ്ഞിട്ട് നടന്ന് പോകുന്നതാണ് രംഗം.'

'ഞാൻ ആറോ ഏഴോ പ്രാവശ്യം ഈ സിനിമ മുഴുവൻ കാണാൻ ഞാൻ ശ്രമിച്ചു. പക്ഷെ ആ രംഗം വരുമ്പോൾ ഒന്നുകിൽ എന്റെ ഭാര്യ കൈ പിടിച്ച് ഞെക്കി ഒടിച്ച് കരയാൻ തുടങ്ങും. അല്ലെങ്കിൽ എനിക്ക് പറ്റാതെയോ ഞങ്ങൾ സിനിമ കാണാതെ ഇറങ്ങി വരും. അതുകൊണ്ട് തന്നെ ആ സിനിമ വിലയിരുത്താനും എനിക്ക് പറ്റിയിട്ടില്ല.'
'അതുപോലെ വേറെയും കുറെ സിനിമകൾ ഞാൻ കണ്ടിട്ടില്ലെന്നാണ്', സുരേഷ് ഗോപി പറഞ്ഞത്. 1990ൽ പുറത്തിറങ്ങിയ ഇന്നലെയുടെ തിരക്കഥയും പത്മരാജന്റേത് തന്നെയായിരുന്നു. സുരേഷ് ഗോപിക്കും ജയറാമിനും പുറമെ ശോഭനയും ശ്രീവിദ്യയുമായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സുരേഷ് ഗോപിയുടെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായാണ് ഇപ്പോഴും ഇന്നലെ വിലയിരുത്തപ്പെടുന്നത്. സിനിമ അവസാനിക്കുമ്പോൾ ആരെക്കാളും ഹൃദയത്തിൽ തങ്ങി നിൽക്കുന്നതും സുരേഷ് ഗോപിയുടെ നരേന്ദ്രൻ തന്നെയാണ്. മേ ഹൂം മൂസയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സുരേഷ് ഗോപി സിനിമ.
ഗരുഡനാണ് അണിയറയിൽ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. നീണ്ടകാലത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ തിരക്കഥ ഒരുക്കുന്നത് കൊണ്ടുതന്നെ ഗരുഡന്റെ പ്രേക്ഷക പ്രതീക്ഷ വലുതാണ്.


Click it and Unblock the Notifications











