'ഐ സിനിമയിൽ കൂനനായി അഭിനയിക്കാൻ വിക്രം സ്വന്തം കിഡ്നി നശിപ്പിച്ചു'; സുരേഷ് ഗോപി
സുരേഷ് ഗോപി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം പാപ്പൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്ന സിനിമ സുരേഷ് ഗോപിയുടെ സിനിമാ രംഗത്തേക്കുള്ള തിരിച്ചു വരവായാണ് ആരാധകർ ആഷോഷിക്കുന്നത്.സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ നിന്ന് പ്രതീക്ഷിച്ച പതിവ് ആക്ഷൻ ചിത്രമല്ലെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന സിനിമയാണിതെന്നാണ് തിയറ്ററുകളിൽ നിന്നും ലഭിക്കുന്ന പ്രതികരണം.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നൈല ഉഷ, കനിഹ തുടങ്ങിയവരാണ് പാപ്പനിലെ മറ്റ് കഥാപാത്രങ്ങൾ. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അഭിമുഖ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് സുരേഷ് ഗോപി. പാപ്പൻ സിനിമയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമാ രംഗത്തുള്ള സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം സുരേഷ് ഗോപി അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്. കുറച്ചു നാളായി രാഷ്ട്രീയ വേദികളിൽ മാത്രം കണ്ടിരുന്ന സുരേഷ് ഗോപിയെ പഴയ സിനിമാ താരമായി തിരിച്ചു കിട്ടിയെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ തമിഴ് നടൻ ചിയാൻ വിക്രത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഐ എന്ന സിനിമയിലെ മേക്കോവറിന് വേണ്ടി വിക്രം തന്റെ കിഡ്നി നശിപ്പിച്ചെന്നാണ് സുരേഷ് ഗോപി പറയുന്നത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തോട് ആരോഗ്യം ശ്രദ്ധിക്കാൻ പറഞ്ഞിരുന്നെന്നുമാണ് സുരേഷ് ഗോപി പറയുന്നു.

'മോഹൻലാൽ ചെയ്ത അങ്കിൾ ബൺ ഇന്നാണ് എടുക്കുന്നതെങ്കിൽ ടൊവിനോയും വിക്രമും ഒക്കെ അത്രയും തടിച്ചേനെ. പിന്നെ ആറു മാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും പഴയ പോലെ മെലിഞ്ഞേനെ. കാലഘട്ടം മാറുന്നതിനുസരിച്ച് ആളുകളുടെ മനോഭാവവും മാറി. ഐ സിനിമയിൽ കൂനനായി അഭിനയിക്കാൻ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു'
'ഞാൻ ഷൂട്ടിന്റെ സമയത്ത് ഫോളോ യുവർ കിഡ്നി എന്ന് പറഞ്ഞിരുന്നു. ഞാൻ നോക്കുന്നുണ്ടെന്നായിരുന്നു മറുപടി. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും,' സുരേഷ് ഗോപി പറഞ്ഞു. 2015 ൽ പുറത്തിറങ്ങിയ ഐ സിനിമയിൽ വില്ലനായി അഭിനയിച്ചത് സുരേഷ് ഗോപിയായിരുന്നു. സംവിധായകൻ ശങ്കറൊരുക്കിയ ചിത്രം വൻ വിജയമായിരുന്നു.

പാപ്പൻ തിയറ്ററുകളിലിറങ്ങി മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം മൂന്ന് കോടി രൂപയായിരുന്നു സിനിമ നേടിയത്. ഈ കുതിപ്പ് തുടർന്നുള്ള ദിവസങ്ങളിലും സിനിമയ്ക്ക് തുടരാനായെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യക്ക് പുറത്തും റിലീസ് ചെയ്യുന്നതോടെ മികച്ച കലക്ഷൻ സിനിമ നേടുമെന്നാണ് സൂചന. എബ്രഹാം മാത്യു മാത്തൻ എന്ന പൊലീസ് കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയിൽ എത്തുന്നത്. പത്ത് വർഷത്തിന് ശേഷമാണ് നടൻ ഒരു പൊലീസ് കഥാപാത്രമായി ബിഗ് സ്ക്രീനിൽ എത്തുന്നത്. പക്ഷെ നടൻ മുമ്പ് ചെയ്ത പൊലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് പാപ്പനിലെ എബ്രഹാം മാത്യു മാത്തൻ.


Click it and Unblock the Notifications