'മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സമ്പാദ്യവും എന്റേതും നോക്കൂ; ഞാനിവിടെ മരം വെച്ച് പിടിപ്പിക്കുന്നില്ല'
സിനിമാ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങിയ സുരേഷ് ഗോപിക്ക് എംപി സ്ഥാനവും കേന്ദ്ര സഹമന്ത്രി സ്ഥാനവും ലഭിച്ചതിൽ ആരാധകർക്ക് സന്തോഷമുണ്ട്. രാഷ്ട്രീയത്തിനപ്പുറം സുരേഷ് ഗോപിയെന്ന വ്യക്തിയോടുള്ള മമതയാണ് വോട്ടായി മാറിയതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. രാഷ്ട്രീയപരമായ വിയോജിപ്പുള്ളവർക്ക് പോലും സുരേഷ് ഗോപിയുടെ സാമൂഹിക പ്രവർത്തനങ്ങളിൽ മതിപ്പുണ്ട്. സിനിമാ ലോകത്ത് സഹപ്രവർത്തകരിൽ ഭൂരിഭാഗം പേർക്കും പ്രിയങ്കരനാണ് സുരേഷ് ഗോപി.
വർഷങ്ങളായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ സുരേഷ് ഗോപി നടത്താറുണ്ട്. ഇത് മിക്കപ്പോഴും വാർത്തയായിട്ടുമുണ്ട്. സാമൂഹിക വിഷയങ്ങളിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇടപെടാൻ സുരേഷ് ഗോപി ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുടെ തുടർച്ചയായല്ല താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് സുരേഷ് ഗോപി പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനോടാണ് പ്രതികരണം.

എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വരുന്ന അഭ്യർത്ഥനകൾ ഞാൻ സ്വീകരിക്കാറില്ല. അത് മറ്റൊരു വിംഗ് ആണ്. അതിനൊരു ട്രസ്റ്റുണ്ട്. അവർ തീരുമാനിക്കും. കാണുന്നതും കേൾക്കുന്നതിലും എനിക്ക് തോന്നും. അറ്റൻഡ് ചെയ്യേണ്ടതാണെങ്കിൽ അവരെ അറിയിക്കും. അല്ലാതെ ഇങ്ങോട്ട് അപ്ലിക്കേഷനയച്ചാൽ ഞാനിവിടെ മരം വെച്ച് പിടിപ്പിക്കുന്നില്ല. മമ്മൂട്ടിയും മോഹൻലാലും എന്റെ കാലഘട്ടത്തിന് മുമ്പേ വന്നവരാണ്.
അവരുടെ സമ്പത്തും എന്റേതും നിങ്ങൾ ഒരു റിയാലിറ്റി ചെക്കിനിട്. ഞാൻ അവരുടെ അടുത്ത് പോലുമല്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തന്റെ സഹായമനസ്കതയെ ചിലർ ദുരുപയോഗം ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങൾക്ക് ശേഷം മലയാളത്തിൽ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന നടനാണ് സുരേഷ് ഗോപി. എന്നാൽ ഒരു ഘട്ടത്തിൽ സുരേഷ് ഗോപിയുടെ ഗ്രാഫിൽ താഴ്ച വന്നു.

ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്തതാണ് നടന് കരിയറിൽ വിനയായത്. പൊലീസ് വേഷങ്ങളിൽ സുരേഷ് ഗോപി തുടരെ എത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. അച്ഛൻ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് മകൻ ഗോകുൽ സുരേഷ് നേരത്തെ സംസാരിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും അച്ഛന് കേൾക്കേണ്ടി വരാറ് അധിക്ഷേപങ്ങളും കുറ്റപ്പെടുത്തലുമാണെന്ന് ഗോകുൽ സുരേഷ് പറഞ്ഞു.
അച്ഛൻ അഴിമതിക്കാരനാണെങ്കിലോ എനിക്കൊരു ഹെലികോപ്ടർ വാങ്ങിത്തരികയോ ചെയ്തിട്ടോ ആണ് ഈ ആക്ഷേപങ്ങൾ കേൾക്കുന്നതെങ്കിൽ ഞാനിതൊന്നും മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷെ തനിക്ക് എൻജോയ് ചെയ്യാനുള്ളത് വരെ എടുത്ത് പുറത്ത് കൊടുത്തിട്ട് തെറി കേൾക്കേണ്ട ആവശ്യമില്ല.
അത്തരം സാഹചര്യങ്ങളിൽ താൻ പ്രതികരിക്കാറുണ്ടെന്നും ഗോകുൽ സുരേഷ് വ്യക്തമാക്കി. എന്തിനാണ് അച്ഛൻ ഇവരുടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്ന് ഞാൻ അമ്മയോട് ചോദിക്കുമായിരുന്നു. അച്ഛന് അതാണ് ഇഷ്ടം. എനിക്ക് അച്ഛൻ സിനിമയിൽ നിൽക്കുന്നതാണ് ഇഷ്ടം. പക്ഷെ അത് അദ്ദേഹത്തിന്റെ വഴിയും തീരുമാനവുമാണെന്നും ഗോകുൽ സുരേഷ് ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications