'കമന്റിട്ടവന്റെ വീട്ടിൽ കയറി അടിച്ച് പല്ല് താഴെയിടുന്നതും അഭിപ്രായ സ്വാതന്ത്രമാണോ?' സുരേഷ് ഗോപി
സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രോളുകൾക്കിരയാവുന്ന നടനാണ് സുരേഷ് ഗോപി. പൊതുപരിപാടികളിൽ നടത്തുന്ന പ്രസ്താവനകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ തുടങ്ങിയവയെല്ലാം ട്രോളുകൾ ആവാറുണ്ട്. സിനിമയിൽ നിന്ന് ഒരിടവേള എടുത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധ കൊടുത്തതിന് പിന്നാലെ ആയിരുന്നു ഇതിന് ആക്കം കൂടിയത്. അടുത്തിടെ സുരേഷ് ഗോപിയെ പരിഹസിച്ച് കൊണ്ട് പോസ്റ്റിട്ടയാൾക്കെതിരെ ഇദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷ് രംഗത്ത് വരികയുമുണ്ടായി.

സൈബറിടങ്ങളിലെ ഇത്തരം പ്രവണതകൾക്കെതിരെ സംസാരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ. അഭിപ്രായ സ്വാതന്ത്ര്യമെന്ന് ഇത്തരം അധിക്ഷേപങ്ങളെ വിശേഷിപ്പിച്ചാൽ കമന്റിട്ടയാളുടെ വീട്ടിൽ പോയി തല്ലുന്നതും അഭിപ്രായ സ്വാതന്ത്ര്യമായി കാണുമോ എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്. ഇക്കാര്യം താൻ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ചോദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

'നിങ്ങൾ ഇത് ലിബർട്ടിക്കും ഫ്രീഡം ഓഫ് എക്സ്പ്രഷനും വിട്ടു കൊടുക്കുകയാണ്. മോഹൻലാലിന്റെ ഒരു പുതിയ സിനിമ ഇറങ്ങുമ്പോൾ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ വിളിക്കുന്നത് ചില വാക്കുകൾ ഉപയോഗിച്ചാണ്. അത് ശരിയായ കാര്യമാണോ'
'അങ്ങനെയെങ്കിൽ തന്റെ വ്യക്തിത്വത്തിൽ അഭിമാനം കൊള്ളുന്ന ഒരാൾ ഇങ്ങനെയുള്ള കമന്റുകൾക്ക് പാത്രമാവുമ്പോൾ അത് പറഞ്ഞവന്റെ വീട്ടിൽ പോയി അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മുമ്പിൽ വെച്ച് അവന്റെ പല്ല് അടിച്ച് താഴെ ഇടണമെന്ന് അയാൾ പറഞ്ഞാൽ അതും ഫ്രീഡം ഓഫ് എക്സ്പ്രഷനായി കണക്ക് കൂട്ടുമോ,' സുരേഷ് ഗോപി ചോദിച്ചു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം

'നമുക്ക് കിട്ടുന്ന നവ നൂതന ടെക്നോളജി എല്ലാം എന്തിന് വേണ്ടിയാണ്. നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടിയാണ്. മൊത്തത്തിൽ ഒരു സൗഹാർദ്ദം കത്തിച്ച് കളഞ്ഞിട്ട് ശത്രുത വളർത്തുന്നതിന് വേണ്ടി ആവുമ്പോൾ ഈ സൗകര്യങ്ങൾ മുഴുവൻ സമൂഹത്തിലെ ഏറ്റവും വലിയ അസൗകര്യമായിട്ടല്ലേ ട്രാൻസ്ലേറ്റ് ചെയ്യുന്നത്. അതാണോ സമൂഹത്തിന് ആവശ്യം,' സുരേഷ് ഗോപി ചോദിച്ചു.
'ഞാൻ ചെയ്ത ഒരു കാര്യം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ ഞാൻ ചെയ്തത് തെറ്റായിരിക്കില്ല. നിങ്ങളുടെ ഇഷ്ടമില്ലായ്മ ഒരു മോശപ്പെട്ട ചേഷ്ടയിലൂടെയോ വാക്കിലൂടെയോ പറയുമ്പോൾ നിങ്ങൾക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അതെനിക്ക് വിഷമം ആണുണ്ടാക്കുന്നത്. എന്റെ അവകാശം എവിടെയാണ്?,' സുരേഷ് ഗോപി ചോദിക്കുന്നു.
Recommended Video

ഇങ്ങനെയുള്ളവരാണ് തന്നെ വളർത്തിക്കൊണ്ടിരിക്കുന്നതെന്നും ഇവർ കാരണമാണ് എനിക്ക് ഓരോ ദിവസവും ആൾക്കാർ ഇഷ്ടക്കാരായി വന്ന് കൊണ്ടിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. സിംഹവാലൻ കുരങ്ങന്റെ ഫോട്ടോയും സുരേഷ് ഗോപിയുടെ താടി വെച്ച ഫോട്ടോയും ഒരുമിച്ച് വെച്ചുള്ള ട്രോൾ ആണ് നടനെ പ്രകോപിപ്പിച്ചത്.
ഈ ട്രോളിന് അന്ന് കൊടുത്ത മറുപടിയിൽ ഗോകുൽ സുരേഷും അഭിമുഖത്തിൽ സംസാരിച്ചു. ഒരു തഗ് ലൈഫ് ആയി നൽകിയ മറുപടി അല്ല അത്. ഭയങ്കര വേദനയോടെയാണ് മറുപടി നൽകിയത്. 12. 30 നാണ് ഈ ട്രോൾ കണ്ടത്. പുലർച്ചെ 4.30 വരെ അത് നോക്കി ഇരിക്കുകയായിരുന്നു ഞാൻ. എനിക്കവനെ വീട്ടിൽ പോയി ഇടിക്കണമായിരുന്നു, പക്ഷെ അത് ചെയ്യാൻ തനിക്ക് പറ്റില്ലെന്നും ഗോകുൽ സുരേഷ് പറഞ്ഞു.


Click it and Unblock the Notifications