'വേറെ ആളെ നോക്ക്'; മോദിക്ക് മുന്നിൽ കൈകെട്ടി നിന്ന മമ്മൂട്ടിയുടെ ചിത്രവുമായി ശീതൾ, മറുപടിയുമായി ഗോകുൽ!
ഇന്ന് സോഷ്യൽമീഡിയയിലും മാധ്യമങ്ങൾ മുഴുവനും നടനും രാഷ്ട്രീയപ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന്റെ വിശേഷങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി മകളുടെ വിവാഹം ഭംഗിയാക്കുന്നതിന്റെ തിരക്കിലായിരുന്നു സുരേഷ് ഗോപി. വിവാഹത്തിനായി ക്ഷണിച്ച് തുടങ്ങാൻ തീരുമാനിച്ചപ്പോൾ സുരേഷ് ഗോപി ആദ്യം കുടുംബസമേതം പോയി ക്ഷണിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്.
നടന്റെ ക്ഷണം സ്വീകരിച്ച് ഭാഗ്യയെ അനുഗ്രഹിക്കാൻ താലികെട്ടിന്റെ സമയത്ത് കൃത്യമായി മോദി എത്തിച്ചേർന്ന് ചടങ്ങിൽ ഉടനീളം പങ്കെടുത്ത് വധുവരന്മാർക്ക് വരണമാല്യം എടുത്ത് നൽകുകയും ചെയ്തു. രുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. കല്യാണമണ്ഡപത്തിലേക്ക് എത്തിയ മോദി ചടങ്ങുകളിൽ പങ്കെടുത്തശേഷം അതിഥികളായി എത്തിയ മലയാളത്തിലെ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഷാജി കൈലാസ് എന്നിവരോടെല്ലാം കുശലം പറഞ്ഞു.

ശേഷം താരങ്ങൾക്ക് അക്ഷതം നൽകി. ഭാഗ്യ സുരേഷിന്റെ താലികെട്ട് ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരന്മാർക്കും ആശംസ അറിയിച്ചു. വധുവരന്മാർക്കും അക്ഷതം നൽകി പ്രധാനമന്ത്രി. ഭാഗ്യയുടെ വിവാഹ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം കഴിഞ്ഞ കുറച്ച് സമയമായി വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അടുത്തെത്തി കുശലം ചോദിച്ച മോദിയോട് അക്ഷതം സ്വീകരിച്ച് മോഹൻലാൽ ചിരിച്ച് സംസാരിക്കുന്നതും സമീപം നിന്ന മമ്മൂട്ടി കൈകെട്ടി നിൽക്കുന്നതുമായ ഒരു ചിത്രമാണ് പ്രചരിക്കുന്നത്. മോദി വന്നപ്പോൾ മോഹൻലാൽ വണങ്ങിയെന്നും എന്നാൽ അത്തരത്തിൽ താണ് കുമ്പിടാനൊന്നും തയ്യാറാകാതെ മോദി അരികെ നിന്നിട്ടും മമ്മൂട്ടി തന്റേടത്തോടെ കൈകെട്ടി നിന്നുവെന്ന തരത്തിലാണ് ഫോട്ടോ പ്രചരിക്കുന്നത്.
ഇതിനോടകം ഭൂരിഭാഗം ആളുകളും രാഷ്ട്രീയം കൂടി കലർത്തി ഈ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. മോഹൻലാലിനെ സംഘിയെന്ന് പരിഹസിക്കാനും ഒരു വിഭാഗം ആളുകൾ ഈ ചിത്രം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ ഈ ചർച്ചയായ ചിത്രം ഉപയോഗിച്ച് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമം പങ്കിട്ട പോസ്റ്റും അതിന് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടിയുമാണ് വൈറലാകുന്നത്. മ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവെച്ച് 'വേറെ ആളെ നോക്ക്' എന്നാണ് ശീതൾ ശ്യാം കുറിച്ചത്.
ഒപ്പം മമ്മൂക്ക എന്നെഴുതി ഹൃദയത്തിന്റെ ഇമോജിയും ശീതൾ പങ്കുവെച്ചിരുന്നു. ഇതിന് ഗോകുൽ സുരേഷ് നൽകിയ മറുപടി ഇങ്ങനെയാണ്. 'ചില ആളുകൾ ഇങ്ങനെയാണ്... പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി', എന്നാണ് ഗോകുൽ മറുപടിയായി കുറിച്ചത്.

ശേഷം 'എന്തിനാണ് പ്രകോപനം ഡിയർ... ഇന്ന് നിങ്ങളുടെ സഹോദരിയുടെ വലിയ ദിവസം. അതുമായി മുന്നോട്ട് പോകൂവെന്ന്', ശീതളും മറുപടി നൽകി. ശീതളിന്റെ പോസ്റ്റും ഗോകുലിന്റെ മറുപടിയും എല്ലാമായതോടെ പോസ്റ്റ് വലിയ ചർച്ചയായി. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും വന്ന് നിറഞ്ഞു. ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിന് ചുട്ട മറുപടി നൽകിയ ഗോകുലിന് അഭിനന്ദനങ്ങൾ നേരുന്നു എന്നാണ് ചിലർ കമന്റ് ചെയ്തത്.
അടുത്തിടെ തൃശൂർ തേക്കിൻകാട് മൈതാനത്ത് ജനുവരി മൂന്നിന് ബിജെപിയുടെ സ്ത്രീശാക്തീകരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടിയും നർത്തകിയുമായ ശോഭന വേദി പങ്കിടുകയും പ്രസംഗിക്കുകയും ചെയ്തതിനെ വിമർശിച്ചും ശീതൾ എത്തിയിരുന്നു.
ഒരാളും ഇനി കാണുമ്പോൾ ശോഭനയെപ്പോലെയുണ്ട് കാണാനെന്ന് പറയരുത് എന്നായിരുന്നു ശീതൾ കുറിച്ചത്. അതിന് പിന്നാലെ ശീതളിനെതിരെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും ആക്രമണങ്ങളുമുണ്ടായി. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും പറയാനുള്ളവർ മടുക്കുന്നതുവരെ വിമർശിക്കട്ടെയെന്നും ശീതൾ പറഞ്ഞിരുന്നു. തന്റെ നിലപാടുകൾ പറഞ്ഞതിന് ശരീരത്തെയും സ്വത്വത്തെയും വിമർശിക്കുന്നവരോട് മറുപടി പറയാതിരിക്കുന്നതാണ് നല്ലതെന്നും ശീതൾ പറഞ്ഞിരുന്നു.


Click it and Unblock the Notifications











