'നോ ബോഡി ടച്ചിങ്... പ്ലീസ് കീപ് എവേ ഫ്രം മീ'; അടുത്തേക്ക് എത്തിയ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിലും സോഷ്യൽമീഡിയയിലും നിറഞ്ഞ് നിൽക്കുന്നത് നടനും രാഷ്ട്രീയപ്രവർത്തകനുമെല്ലമായ സുരേഷ് ഗോപിയാണ്. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെ കൂട്ടത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയത് സുരേഷ് ഗോപിയെ പുതിയ വിവാദത്തിലേക്ക് എത്തിച്ചത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ചപ്പോൾ ഉടൻ തന്നെ ആ മാധ്യമപ്രവർത്തക പിന്നിലേക്ക് ഒഴിഞ്ഞ് മാറി.
എന്നാൽ സുരേഷ് ഗോപി വീണ്ടും അതുതന്നെ ആവർത്തിച്ചു. വീഡിയോ വലിയ ചർച്ചകൾക്ക് കാരണമായപ്പോൾ നിരവധി പേർ സുരേഷ് ഗോപിക്ക് എതിരെ രംഗത്ത് എത്തി. തുടർന്ന് സുരേഷ് ഗോപി മാപ്പ് പറഞ്ഞ് എത്തി. താൻ ഒരു അച്ഛന്റെ വാത്സല്യത്തോടെയാണ് തലോടിയത് എന്നതായിരുന്നു സംഭവത്തെ കുറിച്ച് വിശദീകരിച്ച് സുരേഷ് ഗോപി പറഞ്ഞത്.

എന്നാൽ നടൻ മാപ്പ് പറഞ്ഞതായി തോന്നിയില്ലെന്നും ഒരു വിശദീകരണം നൽകിയതായാണ് തോന്നിയതെന്നുമാണ് പരാതിക്കാരി പറഞ്ഞത്. സുരേഷ് ഗോപിയാണ് എതിർപക്ഷത്ത് എന്നതുകൊണ്ട് തന്നെ ഒട്ടുമിക്ക സോഷ്യൽമീഡിയ പോസ്റ്റുകളും സുരേഷ് ഗോപിയെ അനുകൂലിച്ചുള്ളതാണ്.
മാധ്യമപ്രവർത്തക മനപൂർവം സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിലും താരത്തെ അനുകൂലിക്കുന്നവർ കുറിക്കുന്നുണ്ട്. വിവാദ സംഭവങ്ങൾക്ക് ശേഷം ഇപ്പോഴിതാ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സുരേഷ് ഗോപിയുടെ വാക്കുകളാണ് വൈറലാകുന്നത്.
കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടന്ന ഒരു പൊതു പരിപാടിയിൽ മുഖ്യാതിഥി സുരേഷ് ഗോപിയായിരുന്നു. മടങ്ങും വഴി സുരേഷ് ഗോപിയുടെ ബൈറ്റ് എടുക്കാനും ദൃശ്യങ്ങൾ പകർത്താനും മാധ്യമങ്ങൾ അടുത്ത് കൂടി. നടന്നുനീങ്ങവെ തന്റെ അടുത്തേക്ക് എത്തി മൈക്ക് നീട്ടിയ മാധ്യമങ്ങളോട് 'നോ ബോഡി ടച്ചിങ്... പ്ലീസ് കീപ് എവേ ഫ്രം മീ' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
മാത്രമല്ല ഒന്നും സംസാരിക്കാനും തയ്യാറായില്ല. 'വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി... വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?', എന്നാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സുരേഷ് ഗോപി പറഞ്ഞത്.

വീഡിയോ വൈറലായതോടെ സുരേഷ് ഗോപിയെ അനുകൂലിക്കുന്നവരും അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ തെറ്റ് കാണാത്തവരും കമന്റുകളുമായി എത്തി. ഇതാണ് സർ കറക്റ്റ് സമീപനം. സാറിനെ തടയാൻ ശ്രമിച്ചാൽ കേസ് കൊടുക്കുമെന്ന് തന്നെ പറയണം, ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം, ഇതാണ് പ്രതികരണം....ഇതാണ് അന്തസ്, ഇങ്ങനെ തന്നെയാണ് ഇവരോടൊക്കെ പ്രതികരിക്കേണ്ടത്, ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും അറയ്ക്കും...
നല്ലത് സുരേഷേട്ടാ... എന്നെല്ലാമാണ് സുരേഷ് ഗോപിയെ പിന്തുണച്ച് വന്ന കമന്റുകൾ. അതേസമയം മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേസിൽ മാധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി. കോഴിക്കോട് നടക്കാവ് പൊലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിന ശേഷം സ്റ്റേഷനിൽ ഹാജരാകാൻ സുരേഷ് ഗോപിക്ക് നോട്ടീസ് അയയ്ക്കും. വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിവാദ സംഭവമുണ്ടായത്.
സംഭവം തനിക്ക് കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും ഇത്തരം അനുഭവം ആർക്കും ഇനി ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്നും മാധ്യമപ്രവർത്തക പറഞ്ഞിരുന്നു. അതേസമയം ഗരുഡനാണ് സുരേഷ് ഗോപിയുടെ റിലീസ് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ. ബിജു മേനോൻ, അഭിരാമി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ സിനിമയിൽ ചെയ്യുന്നത്.


Click it and Unblock the Notifications











