അഭിനയം, പട്ടിഷോ എന്ന് കളിയാക്കലുകൾ, അദ്ദേഹവും ഈ ഘട്ടത്തിലൂടെ കടന്നുപോയതാണ്; സുരേഷ് ഗോപിക്ക് പിന്തുണ
അവയവദാനത്തിന്റെ മഹത്വം ലോകത്തിന് മുന്നിൽ വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടാണ് പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുഞ്ഞ് ഈ ലോകം വിട്ടുപോയത്. സ്വന്തം ജീവൻ നഷ്ടമായെങ്കിലും നാലുപേർക്ക് പുതുജീവിതത്തിന്റെ പ്രകാശം പകർന്നുകൊണ്ട് സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ചരിത്രത്തിൽ ഇടം നേടിയത്. വിടപറഞ്ഞത് ഒരു കുഞ്ഞ് മാത്രമല്ല മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. വേദനയുടെ ഇരുണ്ട നിമിഷങ്ങൾക്കിടയിലും പ്രത്യാശയുടെ വിളക്കേന്തിയ കുടുംബത്തിന്റെ മനസ് സമൂഹത്തിനൊരു മാതൃകയായി മാറി.
നാല് കുടുംബങ്ങൾക്ക് ജീവൻ നൽകിയ ആലിൻ ഓർമ്മകളിൽ എന്നും ജീവിക്കും. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ഒട്ടനവധിയാളുകൾ ആലിന് അവസാനമായി കാണാനും പ്രാർത്ഥിക്കാനുമായി എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ആലിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് സുരേഷ് ഗോപിയായിരുന്നു.

മഹാശിവരാത്രി ചടങ്ങുകൾ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയുടെ നിർദേശം സ്വീകരിച്ച് അദ്ദേഹം എത്തിയത്. യാത്രയയപ്പ് എന്ന് പറയുമെങ്കിൽ പോലും ഈ കുഞ്ഞുമോൾ സത്യത്തിൽ യാത്രയാകുന്നില്ല എന്നതാണ് ഏറ്റവും മഹത്തരമായ പ്രവൃത്തിയിലൂടെ വ്യക്തമാകുന്നത്. അലിൻ മോൾ എന്നും മറ്റ് നാലോ, അഞ്ചോ ജീവനുകളിലൂടെ നിലനിന്നാണ് ഭൗതിക ശരീരം വിട്ട് തിരുസന്നിധിയിൽ ദൈവത്തിന്റെ മടിയിലേക്ക് പോകുന്നത്.
അവിടെയാണ് ഇനി ഈ കുഞ്ഞുമോൾക്ക് ഇടം. അത് നമുക്ക് സന്തോഷം തന്നെയാണ് പകർന്ന് നൽകാൻ പോകുന്നത്. ഈ ഒരു വിടചൊല്ലലിൽ ഏറ്റവും കൂടുതൽ... അങ്ങനെയുള്ള അച്ഛന്മാർ ഉണ്ടാകും. എന്റെ ഭാര്യയെപ്പോലെ അമ്മമാരുമുണ്ടാകും. ഈ മുഹൂർത്തവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന ഒരു അച്ഛൻ എന്ന നിലയിലാണ് ഞാൻ ഓടി എത്തിയിട്ടുള്ളത്.
ഇന്ന് മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് കൊയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പാതി വഴി പിന്നിട്ടിരുന്നു. ബഹുമാന്യനായ പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ശിവരാത്രിയുടെ ചടങ്ങുകളിൽ നിന്ന് പിന്തിരിഞ്ഞ് വന്നത്. ഇവിടെ എത്രയും വേഗം എത്തിച്ചേരാൻ അദ്ദേഹം നൽകിയ നിർദേശം സ്വീകരിച്ചുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്. ഞാൻ അദ്ദേഹത്തിന്റെയും കൂടി അനുശോചനം അറിയിക്കുന്നു. അലിൻ മോൾ ഇനി ദൈവമാണ്.
ആ ദൈവത്തിന്റെ ആരാധക വൃന്ദത്തിന് മുന്നിൽ പ്രാർത്ഥനകൾ ചേർക്കുന്നുവെന്ന് അറിയിക്കുന്നു. വലിയൊരു സന്ദേശമാണ് നമ്മുടെ കൊച്ചു കേരളം നൽകിയത്. ഭാരത്തിൽ ഇതിന് മുമ്പ് ഇത്തരത്തിൽ കൂട്ടിച്ചേർക്കാവുന്ന ഒരു ചരിത്ര രചന നടന്നിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഒന്നോ രണ്ടോ മുഹൂർത്തങ്ങളെ ഉണ്ടായിട്ടുള്ളു. ഡൽഹിയിൽ ആറ് വയസ് പ്രായമായ ഒരു പെൺകുഞ്ഞും ഒഡീഷയിൽ പതിനാറ് മാസം പ്രായമായ മോനുമാണ് ഇതുപോലെ ദൈവ സന്നിധിയിൽ പ്രത്യേക സ്ഥാനം ലഭിച്ചിട്ടുള്ളത്.

ഇനി ഈ കുഞ്ഞുമോളും നമ്മുടെ മനസിലും നിത്യം വാഴും സുരേഷ് ഗോപി അനുശോചനം അറിയിച്ച് പറഞ്ഞു. കുഞ്ഞ് ആലിന് അരികിൽ വിങ്ങുന്ന ഹൃദയത്തോടെ നിൽക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലായപ്പോൾ നിരവധി വിമർശന കമന്റുകൾ ഉയർന്നിരുന്നു. വോട്ടിനും ജനപ്രീതിക്കും വേണ്ടിയുള്ള അഭിനയമാണ് നാടകമാണ് എന്ന തരത്തിലായിരുന്നു ഏറെയും കമന്റുകൾ. ഇപ്പോഴിതാ സുരേഷ് ഗോപിയെ പിന്തുണച്ച് എത്തിയ പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്.
അഭിനയമെന്നും പട്ടിഷോയെന്നും കളിയാക്കുന്നവരോട്, അദ്ദേഹവും ഈ ഘട്ടത്തിലൂടെ കടന്നുപോയതാണ്, ഒന്നര വയസ് ഉള്ളപ്പോഴാണ് സുരേഷ് ഗോപിയുടെ മകൾ തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ ഒരു കാർ ആക്സിഡന്റിൽ മരിക്കുന്നത്. ആ ഒരു ട്രോമയിൽ നിന്ന് ഇതുവരെ കര കയറാൻ പറ്റിയിട്ടില്ലന്ന് അദ്ദേഹം മുമ്പ് പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു അച്ഛന്റെ മുന്നിൽ തന്റെ മകളെ പോലെ മറ്റ് ഒരു പിഞ്ച് കുഞ്ഞ് കിടക്കുന്നത് കണ്ട അയാൾ ഒരു ഉമ്മ കൊടുത്തതിനാണ് അഭിനയം, നാടകം, പട്ടി ഷോ എന്നൊക്കെ ചിലർ കമന്റ്സ് ഇടുന്നത്.
രാഷ്ട്രീയപരമായ എതിർപ്പുകളൊക്കെ എല്ലാവർക്കുമുണ്ട് അത് ഇത് പോലൊരു സിറ്റുവേഷനിലും തുപ്പുന്നവരൊക്കെയാണ് ഏറ്റവും വലിയ വിഷങ്ങൾ. ഈ പാഴ് ജന്മങ്ങൾക്കൊക്കെ ആയുസ് കൊടുത്തിട്ടാണല്ലോ വെറും മാസങ്ങൾ മാത്രം പ്രായം ഉള്ള ആ കുഞ്ഞിനെ കൊണ്ട് പോയതെന്ന് ആലോചിക്കുമ്പോഴാണ് വിഷമം, ആലിന്റെ വാർത്ത കേട്ടപ്പോൾ ആദ്യം മനസിലോടിയെത്തിയത് സുരേഷ് ഗോപി സാറിന്റെ അനുഭവമായിരുന്നു.
ഞാൻ മരിച്ചാലും പട്ടടയിലെ ഭസ്മത്തിനുപോലും എന്റെ കുഞ്ഞിനെക്കുറിച്ചുള്ള വേദനയുണ്ടാകും എന്ന് ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയത് ഓർക്കുന്നു എന്നിങ്ങനെയാണ് സുരേഷ് ഗോപിയെ അനുകൂലിച്ച് സംസാരിച്ചവർ കുറിച്ചത്.


Click it and Unblock the Notifications











