ഒരു രൂപ കുറഞ്ഞാൽ അഭിനയിക്കില്ലെന്ന് സുരേഷ് കൃഷ്ണ; കടമറ്റത്ത് കത്തനാർ പരമ്പരയ്ക്ക് പിന്നിൽ നടന്നത്
വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സുരേഷ് കൃഷണ. കരുമാടിക്കുട്ടൻ ഉൾപ്പെടെയുള്ള സിനിമകളിൽ സുരേഷ് കൃഷ്ണ ചെയ്ത വില്ലൻ വേഷം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ചേട്ടായീസ്, അനാർക്കലി ഉൾപ്പെടെ ചുരുക്കം സിനിമകളിൽ മാത്രമാണ് വില്ലനല്ലാത്ത കഥാപാത്രങ്ങൾ സുരേഷ് കൃഷ്ണയ്ക്ക് ലഭിച്ചത്. സിനിമാ രംഗത്ത് ഇന്നും സുരേഷ് കൃഷ്ണ സജീവമാണ്. സുരേഷ് കൃഷ്ണ നായകനാകേണ്ടിയിരുന്ന സീരയലാണ് വർഷങ്ങൾക്ക് മുമ്പ് ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന കടമറ്റത്തു കത്തനാർ.
സീരിയലിൽ സുരേഷ് കൃഷ്ണയ്ക്ക് പകരം പ്രകാശ് പോളാണ് കത്തനാരുടെ വേഷം ചെയ്തത്. സുരേഷ് കൃഷ്ണയ്ക്ക് പകരം പ്രകാശ് പോളിനെ കടമറ്റത്തു കത്തനാരിലേക്ക് കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംവിധായകൻ ടിഎസ് സജി മുമ്പൊരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. സംവിധായകന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. സുരേഷ് കൃഷ്ണ ഉയർന്ന പ്രതിഫലം ചോദിച്ചതാണ് നടനെ കാസ്റ്റ് ചെയ്യാത്തതിന് കാരണമെന്ന് ടിഎസ് സജി തുറന്ന് പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സംവിധായകൻ.

കത്തനാരായിട്ട് ഞങ്ങൾ പല ആർട്ടിസ്റ്റുകളെ നോക്കി. സുരേഷ് കൃഷ്ണയും ഞാനും വളരെ അടുത്ത ബന്ധമായിരുന്നു. എന്താണ് കടമുറ്റത്ത് കത്തനാരെന്ന് അറിയാൻ വേണ്ടി അഞ്ച് എപ്പിസോഡുകളുടെ ഡിവിഡി സുരേഷിനെ കാണിച്ചു. അതിൽ കത്തനാരുടെ ഭാഗമില്ല. സുരേഷ് ഡിവിഡിയിട്ട് കണ്ടു. താനില്ലെങ്കിൽ കടമുറ്റത്ത് കത്തനാർ സീരിയൽ നിന്ന് പോകുമെന്ന് സുരേഷിന് തോന്നിയത് കൊണ്ട് അപ്പോൾ വാങ്ങിക്കുന്നതിൽ നിന്നും ഭയങ്കരമായി ഉയർത്തി പ്രതിഫലം ചോദിച്ചു. സുരേഷിനെ വിളിച്ച് സംസാരിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
പുള്ളി പറഞ്ഞ തുകയിൽ ഒരു രൂപ കുറച്ചാലും അഭിനയിക്കില്ലെന്ന് പറഞ്ഞു. അപ്പോൾ പുള്ളി ഞങ്ങൾ വേണ്ടെന്ന് തീരുമാനമെടുത്തു. അടുത്തത് ആര് എന്ന് കണ്ടുപിടിക്കണം. പ്രകാശ് പോളിലേക്ക് അങ്ങനെയാണ് എത്തുന്നതെന്നും ടിഎസ് സജി വ്യക്തമാക്കി. സീരിയലിൽ ടൈറ്റിൽ റോൾ ലഭിച്ചപ്പോൾ പ്രകാശ് പോൾ ഏറെ സന്തോഷിച്ചെന്നും ടിഎസ് സജി ഓർത്തു.

ചുരുങ്ങിയ കാലം കൊണ്ട് കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറാൻ കടമറ്റത്തു കത്തനാർക്ക് കഴിഞ്ഞു. പ്രകാശ് പോളിന് ഈ പരമ്പരയിലൂടെ ലഭിച്ച ജനപ്രീതി ചെറുതല്ല. ആലപ്പുഴക്കാരനായ പ്രകാശ് പോൾ പബ്ലിഷിംഗ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോഴാണ് സീരിയൽ രംഗത്തേക്ക് കടന്ന് വന്നത്. ഒരുപിടി ടെലിഫിലിമുകളിൽ യേശുക്രിസ്തുവായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശ്യാമപ്രസാദിന്റെ ശമനതാളം ഉൾപ്പെടെയുള്ള പരമ്പരകളിലൂടെയാണ് തുടക്ക കാലത്ത് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
2004 ൽ സംപ്രേഷണം ആരംഭിച്ച കടമറ്റത്തു കത്തനാർ ഒരുവർഷത്തോളം റേറ്റിംഗിൽ മുൻപന്തിയിൽ തുടർന്നു. പരമ്പരയുടെ രണ്ടാം ഭാഗം ജയ് ഹിന്ദ് ടിവിയിലും മൂന്നാം ഭാഗം സൂര്യ ടിവിയിലും സംപ്രേഷണം ചെയ്തു. ചില സിനിമകളിലും പ്രകാശ് പോൾ അഭിനയിച്ചിട്ടുണ്ട്.
കടമറ്റത്ത് കത്തനാറിന് പിന്നാലെ ഇത്തരം സൂപ്പർ നാച്വറൽ കഥാപശ്ചാത്തലമുള്ള മറ്റ് പരമ്പരകളും പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പരയായിരുന്നു ഇതിലൊന്ന്. ഏഷ്യാനെറ്റ് തന്നെയാണ് ഇതും സംപ്രേഷണം ചെയ്തത്. നടൻ ഷെയ്ൻ നിഗം ഈ സീരിയലിൽ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











