ആ പണം കണ്ടാണ് മമ്മൂട്ടിയും പ്രൊഡക്ഷൻ ഹൗസ് തുടങ്ങിയത്; പക്ഷെ പ്രശ്നമുണ്ട്, തിരിച്ച് വരുമെന്ന് സുരേഷ് കുമാർ
മലയാള സിനിമാ നിർമാണ രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ കഴിഞ്ഞ ദിവസമാണ് നിർമാതാവ് ജി സുരേഷ് കുമാർ തുറന്നടിച്ചത്. താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ് സുരേഷ് കുമാർ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും പലർക്കും സിനിമാ രംഗത്തോട് പ്രതിബന്ധതയില്ലെന്നും സുരേഷ് കുമാർ വിമർശിച്ചു. ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും ജിഎസ്ടിക്കൊപ്പമുള്ള സർക്കാർ വിനോദ നികുതി പിൻവലിക്കണമെന്നുമാണ് ആവശ്യം.
ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ വാങ്ങുന്നതിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കുമാർ. മനോരമ ന്യൂസിലാണ് പ്രതികരണം. മുപ്പത് ദിവസം കഴിഞ്ഞാൽ സിനിമ ഒടിടിയിൽ വരുമെന്ന് കരുതി പലരും കാത്തിരിക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ എല്ലാ സിനിമകളും ഒടിടിയിൽ വരുന്നില്ല. അവർ സെലക്ട് ചെയ്യുന്ന സിനിമകളേ വരുന്നുള്ളൂ. അതും അവർ കൊടുക്കുന്ന പെെസയ്ക്ക്. അവർ ഡിക്ടേറ്റ് ചെയ്യാൻ തുടങ്ങി.

ഒടിടിക്ക് ഒരു വർഷം മുപ്പതോളം പടം മതി. അതിൽ കൂടുതൽ അവർക്കാർക്കും വേണ്ട. നമുക്കിവിടെ 200 പടം ഇറങ്ങുന്നുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് എല്ലാ ആർട്ടിസ്റ്റുകൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസുണ്ട്. ഞങ്ങളുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് വന്നു. പക്ഷെ അവർ തിരിച്ച് ഞങ്ങളുടെയടുത്തേക്ക് വരും. ഒടിടിയുടെ മാർക്കറ്റ് താഴെ പോകുമ്പോൾ പിന്നെ ആരും എടുക്കാൻ കാണില്ല. അപ്പോഴാണ് പ്രൊഡ്യൂസറെ അന്വേഷിക്കുക.
ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് നടൻമാരുടെ പ്രൊഡക്ഷൻ ഹൗസുകൾ വന്നതെന്നും സുരേഷ് കുമാർ പറയുന്നു. 100 ശതമാനവും അങ്ങനെയാണ്. ലാഭം കണ്ടാണ് അവർ വരുന്നത്. കൊവിഡിന് മുമ്പ് ആർക്കാണ് പ്രൊഡക്ഷൻ ഹൗസുണ്ടായിരുന്ന്. മോഹൻലാലിനും ദിലീപിനുമുണ്ടായിരുന്നു. വേറെ ആർക്കുണ്ടായിരുന്നു. ആരും ഇല്ല. മമ്മൂട്ടി കമ്പനി അടക്കം പിന്നെയാണ് തുടങ്ങിയതെന്നും സുരേഷ് കുമാർ തുറന്ന് പറഞ്ഞു.

മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ ഹൗസാണ് അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിയുടെ മിക്ക സിനിമകളും നിർമ്മിച്ചത്. പലതും ജനപ്രീതി നേടിയ പ്രൊജക്ടുകളാണ്. ഗ്രാന്റ് പ്രൊഡക്ഷൻസ് എന്നാണ് ദിലീപിന്റെ നിർമാണ കമ്പനിയുടെ പേര്. ട്വന്റി ട്വന്റി ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചത് ഗ്രാന്റ് പ്രൊഡക്ഷൻസാണ്.
മാക്സ്ലാബ് സിനിമാസ് ആന്റ് എന്റർടെയിൻമെന്റ്സ്, പ്രണവും ആർട്സ് ഇന്റർനാഷണൽ എന്നിവയാണ് മോഹൻലാലിന്റെ പ്രൊഡക്ഷൻ, ഡിസ്ട്രിബ്യൂഷൻ കമ്പനി. ഇന്ന് യുവതാരങ്ങളായ ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് തുടങ്ങിയവർക്കെല്ലാം പ്രൊഡക്ഷൻ ഹൗസുകളുണ്ട്. നൂറ് കോടി കലക്ഷനെന്ന അവകാശ വാദങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം സുരേഷ് കുമാർ സംസാരിച്ചിരുന്നു.
100 കോടി ഷെയർ വന്ന ഒരു സിനിമ കാണിച്ച് തരുമോ. 100 കോടി ക്ലബ് എന്ന് താരങ്ങൾ പറയിക്കുന്നതാണ്. നിർമാതാക്കൾക്ക് ചെറിയ തുകയെ ലഭിക്കുന്നുള്ളൂയെന്നും സുരേഷ് കുമാർ തുറന്നടിച്ചു. കഴിഞ്ഞ വർഷം 200 സിനിമകൾ ഇറങ്ങി. 24 സിനിമകൾ മാത്രമാണ് ഓടിയത്. 650-700 കോടി രൂപയ്ക്കിടയിൽ നിർമാതാക്കൾക്ക് നഷ്ടം വന്നെന്നും സുരേഷ് കുമാർ വ്യക്തമാക്കി.


Click it and Unblock the Notifications











