'അഭിനയമൊന്നും വലിയ സംഭവമായി തോന്നുന്നില്ല, അമ്മയ്ക്കിപ്പോഴും പേടിയാണ്'; സ്വന്തം സുജാത താരം പ്രിയ മേനോന്‍!
പ്രിയ മേനോന്‍ എന്ന പേര് ടെലിവിഷന്‍ പ്രേമികള്‍ക്ക് അത്ര സുപരിചിതമല്ല. പക്ഷെ രുഗ്‍മിണിയെന്നോ രുക്കുവെന്നോ കേട്ടാല്‍ ഒരു മുഖമെ കുടുംബപ്രേക്ഷകരുടെ മനസിലേക്ക് എത്തുകയുമുള്ളൂ അത് നടി പ്രിയ മേനോന്റെതാണ്.
ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയിലെ നെഗറ്റീവ് ഷെയ്‍ഡുള്ള അമ്മ കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്. കൂടാതെ മൂന്നുമണി എന്ന പരമ്പരയിലെ ജലജ എന്ന നെഗറ്റീവ് കഥാപാത്രത്തേയും പ്രിയയാണ് ഗംഭീരമാക്കിയത്.
വാനമ്പാടി പരമ്പര അവസാനിച്ചതോടെ പരമ്പരയുടെ ആരാധകര്‍ക്ക് മിസ് ചെയ്‍ത ഒരു സാന്നിധ്യം പ്രിയ ആയിരുന്നു. അടുത്തായി സംപ്രേഷണം ആരംഭിച്ച സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് പ്രിയ മേനോന്‍ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയത്.
മലയാളം നന്നായി വഴങ്ങാത്ത മഹിളാമണി എന്ന കഥാപാത്രമായാണ് പ്രിയ സീരിയലിൽ അഭിനയിക്കുന്നത്. പരമ്പരയില്‍ മുബൈ മലയാളിയായ മുബൈയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ആഴത്തില്‍ വേരൂന്നിയ കഥാപാത്രമാണ് പ്രിയയുടേത്.

ചന്ദ്ര ലക്ഷ്മൺ, ടോഷ് ക്രിസ്റ്റി തുടങ്ങിയവരാണ് സ്വന്തം സുജാതയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇപ്പോഴിത തന്റെ അഭിനയ ജീവിതത്തെ കുറിച്ച് സീരിയൽ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയ മേനോൻ.
താൻ എങ്ങനെയാണ് അഭിനയത്തിലേക്ക് എത്തിയതെന്നും ഇടവേളകൾ സംഭവിച്ചത് എങ്ങനെയാണെന്നുമെല്ലാം പ്രിയ മേനോൻ വെളിപ്പെടുത്തി. 'മഹിളാമണി വിഷമിച്ച് കരഞ്ഞ് മുന്നേറുകയാണ്. സങ്കടങ്ങളൊക്കെ മാറി വരുന്നുണ്ട്. നെഗറ്റീവാണെങ്കിലും കോമഡിയും കൂടിയുള്ള ക്യാരക്ടറാണ്. ഹിന്ദി പറയുന്നൊരാളെയായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്.'

'കിഷോര്‍ സത്യയുടെ അമ്മയായി ചന്ദ്ര ലക്ഷ്മണിന്റെ അമ്മായിഅമ്മയായാണ് അഭിനയിക്കുന്നത്. മൂന്നാമത്തെ പരമ്പരയാണ് ഇത്. അഭിനയ മേഖലയിലേക്ക് വൈകിയാണ് എത്തിയത്. ജനിച്ചതും വളര്‍ന്നതുമെല്ലാം ബോംബൈയിലാണ്. ആ സമയത്ത് അഭിനയിക്കാനുള്ള അവസരങ്ങളൊക്കെ ലഭിച്ചിരുന്നു.'
'അപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ് മസ്‌ക്കറ്റിലേക്കായിരുന്നു പോയത്. അവിടെ ഇന്ത്യന്‍ സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്തു. മൂന്ന് മക്കളുണ്ട് ഞങ്ങള്‍ക്ക്. 2013ലാണ് ഞാന്‍ പ്രിയനന്ദനന്‍ എന്ന സംവിധായകനെ കണ്ടത്.'

'അദ്ദേഹത്തിനൊപ്പമായി ഒരു നാടകം ചെയ്തിരുന്നു. എനിക്ക് അഭിനയിക്കാനാവുമെന്ന് മനസിലാക്കിയത് അങ്ങനെയായിരുന്നു. ആ സമയത്ത് ഒരു സിനിമ ചെയ്തിരുന്നു. മലയാളം ഡയലോഗ് മനസിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഏത് ക്യാരക്ടറിലേക്ക് മാറ്റാന്‍ പറ്റുന്ന മുഖമാണ് എന്റേത്.'
'കുടുംബത്തിന്റെ പിന്തുണയിലാണ് ഇപ്പോഴും നയിക്കുന്നത്. അമ്മയ്ക്ക് ഇപ്പോഴും പേടിയാണ്. അഭിനയമൊന്നും വലിയ സംഭവമായി തോന്നുന്നില്ല. ഭര്‍ത്താവും മക്കളും നല്ല സപ്പോര്‍ട്ടീവാണ്. രണ്ടുപേര്‍ ഡോക്ടറാണ്. ഒരാള്‍ വിഷ്വല്‍ മീഡിയ ഫിലിം മേക്കറാണ്.'

'ബോളിവുഡില്‍ നിന്നും അവസരം ലഭിച്ചാല്‍ പോകും. പാട്ടും ഡാന്‍സും നാടകവുമൊക്കെ ചെയ്യുമായിരുന്നു. നാടകത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് ആദ്യം ഭാഷ മനസിലാവാതെ ബുദ്ധിമുട്ടിയിരുന്നു. ചീത്തയൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടമായിരുന്നു.'
'അതൊക്കെ അതിജീവിച്ചാണ് മുന്നേറിയത്' പ്രിയ മേനോൻ പറഞ്ഞു. മലയാളത്തിലെ ടെലിവിഷൻ പരിപാടികൾക്ക് മറികടക്കാനാകാത്ത റേറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരമ്പരയായിരുന്നു. കുട്ടിത്താരങ്ങളും കഥയുടെ ആഖ്യാനത്തിലും ചമയവുമടക്കം പരമ്പരയുടെ പുതുമയാണ് വാനമ്പാടിയെ വ്യത്യസ്‍തമാക്കിയത്.

മോഹന് എന്ന പാട്ടുകാരന്റെ ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ടുപോയിരുന്നത്. മോഹന് ആദ്യ ഭാര്യയിലുണ്ടായ അനുമോളെ തെരഞ്ഞുകണ്ടുപിടിക്കുന്നതായിരുന്നു പരമ്പരയുടെ കഥാപശ്ചാത്തലം.
തെലുങ്ക് താരമായ സായ് കിരണായിരുന്നു വേഷം കൈകാര്യം ചെയ്‍തത്. ഒപ്പം പരമ്പരയിലെ ഒട്ടുമിക്ക വേഷങ്ങൾ ചെയ്‍ത താരങ്ങളും പ്രേക്ഷകരുടെ ഇഷ്‍ടകഥാപാത്രങ്ങളായി മാറി. പത്മിനിയായി തിളങ്ങിയ സുചിത്രയും നിർമലേടത്തിയായ ഉമാ നായരും കുട്ടിത്താരങ്ങളുമടക്കം എല്ലാവരും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.


Click it and Unblock the Notifications