കുട്ടിക്കാലം മുതൽ ഇഷ്ടപ്പെട്ടിരുന്ന നടൻ, ആദ്യ കൂടിക്കാഴ്ച തിരുപ്പതിയിൽ, പൂർവ്വജന്മ ബന്ധമുള്ളതുപോലെയായിരുന്നു!
സഹനടനായും വില്ലനായുമെല്ലാം മലയാള സിനിമയിൽ ഏറെ കാലമായി നിറഞ്ഞ് നിന്നിരുന്ന പ്രതിഭയെയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന വാഹനാപകടത്തിലൂടെ മലയാളികൾക്ക് നഷ്ടമായത്. സന്തോഷ് കെ നായരുടെ വിയോഗ വാർത്ത സിനിമാലോകം ഒരു ഞെട്ടലോടെയാണ് കേട്ടത്. താരത്തിലെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി മലയാള സിനിമയിലെ മുതിർന്ന താരങ്ങൾ മുതൽ യുവ താരങ്ങൾ വരെ തിരക്കുകൾ എല്ലാം മാറ്റിവെച്ച് എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയിൽ നിന്നും തനിക്ക് ലഭിച്ച ഏറ്റവും നല്ല സൗഹൃദത്തെ കുറിച്ച് നടൻ സ്വരൂപ് കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സന്തോഷ് കെ നായരുടെ മരണവാർത്ത തനിക്ക് ഒരു ഷോക്കാണ് നൽകിയതെന്ന് സ്വരൂപ് കുറിച്ചു. ഞാൻ കുറച്ചുനാളായി അയർലണ്ടിലെ എന്റെ വീട്ടിലാണ്. ഇന്ന് പുലർച്ചെ ഞാൻ പെട്ടെന്ന് ഞെട്ടിയുണർന്നു. പുലർച്ചെ അങ്ങനെ ഉണർന്ന് കഴിഞ്ഞാൽ ഞാൻ ആദ്യം പ്രാർത്ഥിക്കും അതിനുശേഷം ടാബ് എടുത്ത് ന്യൂസുകൾ വായിക്കും.

അങ്ങനെ പത്രങ്ങൾ വായിച്ചശേഷം യുട്യൂബ് നോക്കിയപ്പോഴാണ് സന്തോഷേട്ടന്റെ മരണ വാർത്ത അറിയുന്നത്. അക്ഷരാർത്ഥത്തിൽ എനിക്ക് ഷോക്കായിപ്പോയി. സിനിമയിൽ അടുപ്പമുള്ള ചില വ്യക്തികളിൽ പ്രധാനപ്പെട്ട ഒരാളായിരുന്നു എനിക്ക് സന്തോഷേട്ടൻ. ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ സന്തോഷേട്ടന്റെ ധാരാളം സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. നായകനെപോലെ തന്നെ സുന്ദരനായ വില്ലനായിരുന്ന സന്തോഷേട്ടനെ അന്നേ എനിക്കിഷ്ടമായിരുന്നു.
പക്ഷെ ഞങ്ങൾ ആദ്യമായി നേരിൽ കാണുന്നത് 2017ൽ തിരുപ്പതിയിൽ വെച്ചാണ്. ഞാൻ മദ്രാസ് മലയാളിയായതിനാൽ എല്ലാ മാസവും തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുമായിരുന്നു. താഴെ കാർ നിർത്തി കൂടുതൽ ഉന്മേഷമുള്ള ദിവസമാണെങ്കിൽ 3550 പടികളും അല്ലാത്ത ദിവസത്തിൽ 2388 പടികളും കയറിയാണ് ഞാൻ തിരുപ്പതി ദർശനം നടത്തുക. അങ്ങനെ ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് സന്തോഷേട്ടനും കുടുംബവും അവിടെ ഇരിക്കുന്നത് കാണുന്നത്.
മലയാളിയായ നടനായതിനാൽ സന്തോഷേട്ടനോട് ഞാൻ ഹായ് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ച് സംസാരിച്ചു. ഇംഗ്ലീഷിൽ ആയിരുന്നു അദ്ദേഹം എന്നോട് സംസാരിച്ചിരുന്നത്. ദീർഘകാലമായി കുടുംബസമേതം അയർലണ്ടിൽ താമസിക്കുന്ന ഞാൻ സന്തോഷേട്ടന്റെ ആംഗലേയഭാഷയിലുള്ള പ്രാവീണ്യത്തെ കുറിച്ച് ശരിക്കും അത്ഭുതപ്പെട്ടു. അത്ര ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
അങ്ങനെ സംസാരിച്ചപ്പോഴാണ് അദ്ദേഹം എന്റെ അടുത്ത ബന്ധുവായ സുപ്രസിദ്ധ സംവിധായകൻ ലിസബേബിയുടെ (സ്വാമിനാഥൻ പിള്ള) സിനിമകളിൽ അഭിനയിച്ചതെല്ലാം പറയുന്നത്. അപ്പോൾ അദ്ദേഹം അത്ഭുതപെട്ടത് ഇത്ര തിരക്കുള്ള തിരുപ്പതി ക്ഷേത്രത്തിൽ എങ്ങനെ ഞാൻ നിഷ്പ്രയാസം ദർശനം നടത്തിയിറങ്ങി എന്നതിനെ കുറിച്ചായിരുന്നു. ടിടിഡി നിർമിക്കുന്ന രാഘവേന്ദ്ര റാവു ഗാരു സംവിധാനം ചെയ്ത പുരാണ സീരിയലുകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
അതിനാൽ എനിക്ക് പരിചയമുള്ളആളുകൾ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെട്ട് ദർശനം ഒരുക്കിത്തരുന്നതാണെന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ താങ്കളെ മുന്നേ കണ്ടിരുന്നെങ്കിൽ നന്നായിരുന്നുവെന്ന് സന്തോഷേട്ടൻ പറഞ്ഞു. തിരുപ്പതിയിൽ വെച്ച് പരിചയപെട്ടതിനാൽ സന്തോഷേട്ടന് എന്നോട് ഏതോ പൂർവ്വജന്മ ബന്ധമുള്ള ആളോട് സംസാരിക്കുന്ന പോലെയുള്ള ഒരു അടുപ്പമാണ് പിന്നീട് ഉണ്ടായിരുന്നത്. പരസ്പരം നമ്പർ കൈമാറിയ ഞങ്ങൾ ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഫോണിൽ സംസാരിക്കുമായിരുന്നു.
ധാരാളം അനുഭവങ്ങളുള്ള വ്യക്തിയായിരുന്നതിനാൽ സന്തോഷേട്ടനോട് സംസാരിക്കുമ്പോൾ പല സംശയങ്ങൾക്കും എനിക്ക് വ്യക്തമായ മറുപടി കിട്ടുമായിരുന്നു. കോവിഡ് സമയത്ത് മകൾ ഡോക്ടർ രാജശ്രീയുടെ വിവാഹത്തിന് എന്നെ ക്ഷണിച്ചിരുന്നു. അന്ന് അയർലണ്ടിലായതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ല എന്ന വിവരം ഞാൻ സന്തോഷേട്ടനെ അറിയിച്ചിരുന്നു. കല്യാണത്തിന്റെ വീഡിയോ ക്ലിപ്പുകൾ അദ്ദേഹം വളരെ അഭിമാനത്തോടെ എനിക്ക് അയച്ചുതരുമായിരുന്നു.
അടുത്തിടെ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതും അറിയിച്ചിരുന്നു. ഭാര്യയുടെ ജോലിയെല്ലാം ഗുരുവായൂരിൽ ആയതിനാൽ ദീർഘകാലമായി അദ്ദേഹം ഗുരുവായൂരിലായിരുന്നു താമസിച്ചിരുന്നത്. അയർലണ്ടിലേയും ഇന്ത്യയിലേയും സമയങ്ങൾ തമ്മിൽ വലിയമാറ്റങ്ങൾ ആയതിനാൽ കുറെയായി പഴയപോലെ സന്തോഷേട്ടനുമായി സംസാരിക്കാറുണ്ടായിരുന്നില്ല. വാട്സ് ആപ്പിലൂടെ വോയിസ് ക്ലിപ്പുകൾ സന്തോഷേട്ടൻ അയക്കുമായിരുന്നു.
മോഹിനിയാട്ടത്തിലൂടെ വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു സന്തോഷേട്ടൻ അപ്പോഴാണ് അരങ്ങൊഴിയേണ്ടിവന്നത് എന്നത് വളരെ വിഷമം ഉണ്ടാക്കുന്നു. ഒരിക്കലും ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാകില്ല എന്നത് വളരെ വിഷമകരമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നുമായിരുന്നു സ്വരൂപിന്റെ വാക്കുകൾ.


Click it and Unblock the Notifications


