മകനും വളര്‍ത്തുമകനും! ഉണ്ണിക്കൊപ്പം എന്നെ കാണുമ്പോള്‍ അദ്ദേഹം പറയുന്നത്! സത്താറിനെക്കുറിച്ച് സ്വരൂപ്
വ്യത്യസ്തമാര്‍ന്ന വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അഭിനേതാവായ സത്താര്‍ വിടവാങ്ങിയെന്ന വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നിന്നിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് പ്രിയപ്പെട്ടവര്‍. സഹപ്രവര്‍ത്തകന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങള്‍ എത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ സ്വരൂപ് അദ്ദേഹവുമായുള്ള അടുപ്പം ഫില്‍മിബീറ്റുമായി പങ്കുവെച്ചിരുന്നു. സ്വരൂപിന്റെ ഓര്‍മ്മകളിലൂടെ തുടര്‍ന്നുവായിക്കാം.

സത്താർ അങ്കിൾ മരിച്ചുവെന്നത് ഞാൻ ഞെട്ടലോടെയാണ് കേട്ടത്. കന്നഡ പ്രോജക്ടിന്റെ ഭാഗമായി ഞാനിപ്പോൾ ബംഗളുരുവിൽ ആണുള്ളത്.രണ്ടുമൂന്നു ദിവസങ്ങളായി അല്പം തിരക്കിലായതിനാൽ വാട്സ് ആപ്പും ഓൺലൈൻ പത്രങ്ങളോ ശ്രദ്ധിക്കാറില്ലായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് നടൻ കെപി ഉമ്മർക്കയുടെ പേരമകൻ ആഷിഖ് മദിരാശിയിൽ നിന്നും വിളിച്ചുപറഞ്ഞപ്പോഴാണ് ഞാൻ വിവരം അറിയുന്നത്. അരമണിക്കൂറോളം ഞാൻ തളർന്നിരുന്നുപോയി. സിനിമയിൽ എനിക്കടുപ്പം ഉള്ള കുറച്ച് വ്യകതികളിൽ വേണ്ടപ്പെട്ടയാൾ. യഥാർത്ഥത്തിൽ അദ്ദേഹം എനിക്കാരായിരുന്നു?

ചില സമയത്ത് പിതൃതുല്യൻ, സുഹൃത്ത്, അധ്യാപകൻ എന്ത് വേണമെങ്കിലും ആ
ബന്ധത്തെ വിളിക്കാം. കോഴിക്കോട് നഗരത്തിലെ ബീച്ചിനടുത്ത് സ്കൈലൈൻ അപ്പാർട്ട്ന്റിലെ എന്റെ ഫ്ലാറ്റിൽ വന്നു അദ്ദേഹം താമസിച്ചിരുന്നു. മദിരാശിയിലെ കെ കെ നഗറിലെ വീട്ടിലും വന്നിരുന്നു. ഒന്നിച്ചു അച്ഛനും മകനുമായി ഉലകം ചുറ്റും വാലിബൻ എന്ന ഫെസ്റ്റിവൽ ഫിലിമിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ നെടുമ്പാശ്ശേരി
എയർപോർട്ടിനടുത്തുള്ള ഫ്ലാറ്റിൽ കൊച്ചിയിൽ വരുമ്പോഴെല്ലാം ഞാൻ സന്ദർശകനായിരുന്നു. അമൃത ഹോസ്പിറ്റലിൽ ചെക്കപ്പിനായിപോകുമ്പോൾ ചിലപ്പോഴെല്ലാം ഞാനും അദ്ദേഹവും കൂടിയായിരുന്നു പോയിരുന്നത്.

എത്രയോ നല്ല നിമിഷങ്ങൾ എന്നെന്നും ഓർക്കാൻ അദ്ദേഹത്തോടൊപ്പം എനിക്കുണ്ട്. അദ്ദേഹത്തിന്റെ മകൻ ഉണ്ണി ( നടൻ കൃഷ് ജെ സത്താർ) എന്നാൽ ജീവനായിരുന്നു അദ്ദേഹത്തിന്. ഉണ്ണിയ്ക്കും വാപ്പയെ വലിയ കാര്യമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു നൂറാ വിത്ത് ലൗ എന്ന സിനിമയുടെ ഡബ്ബിങ്ങിനായി ഉണ്ണി കൊച്ചിയിലെ താജ് ഹോട്ടലിൽ താമസിക്കുമ്പോൾ ഉണ്ണിയുടെ കൂടെ അദ്ദേഹവും ഉണ്ടായിരുന്നു. അന്ന് കൊച്ചിയിലെ ഭാര്യവീട്ടിൽ ഉണ്ടായിരുന്ന എന്നെ അദ്ദേഹം ഫോൺ ചെയ്തു താജിലേക്കു വരുത്തി.

ഞാനും ഉണ്ണിയും അദ്ദേഹവും ഒന്നിച്ചു ഭക്ഷണം കഴിച്ചു. എന്നെയും ഉണ്ണിയേയും ചേർത്ത് നിർത്തി അദ്ദേഹം തന്നെ ഫോട്ടോയും എടുത്തു. ഉണ്ണിയുടെയും സത്താർ അങ്കിളിന്റെയും കൂടെ എന്നെ കാണുമ്പോൾ. ആരാണ് പുതിയ ഒരാൾ ചോദിക്കുന്നവരോട് കൂടെയുള്ളത് എന്റെ മോനും വളർത്തുമകനും എന്ന് മറ്റുള്ളവരോട് പറയുന്നത് ഞാൻ അത്ഭുതത്തോടെയാണ് കേട്ടത്. പലപ്പോഴും രാത്രി ഏറെ വൈകിയാണ് എന്നെ വിളിക്കുക. അസമയത്ത് ഫോൺ വന്നാൽ
വാത്സല്യപൂർണ്ണമായ മോനെ എന്നുള്ള വിളി വളരെ ബഹുമാനത്തോടെ മാത്രമേ ഞാൻ അറ്റൻഡ് ചെയ്തിട്ടുള്ളൂ.


പല വാർത്തകളിലും സത്താറും ജയഭാരതിയും വിവാഹമോചനം നേടി എന്ന് വരാറുണ്ടെങ്കിലും. അവർ വിവാഹമോചനം നേടിയിട്ടില്ലായിരുന്നു
എന്ന സത്യം എന്നെപ്പോലെ കുറച്ചുപേർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. വിധാദാവ് അനുവദിച്ച സമയം ഈ ഭൂമിയിൽ അവസാനിച്ചാൽ ഒരു നിമിഷംപോലും ആർക്കും ഇവിടെ നില്ക്കാൻ കഴിയില്ല എന്ന തിരിച്ചറിവോടെ നിറകണ്ണുകളോടെ സത്താർ അങ്കിളിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും ഈ വിയോഗം താങ്ങാനുള്ള ധൈര്യം ഉണ്ണിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു.


Click it and Unblock the Notifications











